വഴികാട്ടിയായ കലക്ടറുടെ കീഴിൽ പരിശീലനം; ഇരട്ടി സന്തോഷത്തിൽ ശ്രീധന്യ
Mail This Article
കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേൽക്കുമ്പോൾ ഇടിയംവയൽ ഗ്രാമത്തിനും വയനാട് ജില്ലയ്ക്കും അഭിമാന നിമിഷം. ആദിവാസി വിഭാഗത്തിൽ നിന്ന് സംസ്ഥാനത്തെ ആദ്യ സിവിൽ സർവീസ് കരസ്ഥമാക്കിയ ശ്രീധന്യയുടെ മസൂറിയിലെ പരിശീലനം പൂർത്തിയായതോടെയാണ് അസിസ്റ്റന്റ് കലക്ടർ ട്രെയിനി ആയി അയൽ ജില്ലയിൽ നിയമിതയാകുന്നത്. സിവിൽ സർവീസിന് വഴി കാട്ടിയ കലക്ടർ ശ്രീറാം സാംബശിവ റാവുവിന് കീഴിൽ പരിശീലനത്തിന് എത്തുന്നത് ശ്രീധന്യയ്ക്കും ഇരട്ടി സന്തോഷം നൽകുന്നു.
ജില്ലയിൽ സബ് കലക്ടറായിരിക്കെ സാംബശിവ റാവുവിന്റെ ഒരു ക്ലാസിൽ പങ്കെടുത്ത ശ്രീധന്യ കലക്ടർക്ക് നാട് നൽകുന്ന ബഹുമാനവും പദവിയും കണ്ടതോടെയാണ് ഐഎഎസ് സ്വന്തമാക്കണമെന്ന ആഗ്രഹത്തിനു തുടക്കം. കണ്ണെത്തും ദൂരത്ത് തന്നെ മകൾ ഉന്നത പദവിയിൽ എത്തുന്ന സന്തോഷം മാതാപിതാക്കൾ സുരേഷും കമലയും പങ്കുവയ്ക്കുന്നു. 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം ആയിരിക്കും ശ്രീധന്യ ജോലിയിൽ പ്രവേശിക്കുക.