കോവിഡ് കാല വേവലാതിയിൽ പിറന്ന മാതൃക; ലോക്ഡൗൺ കാലത്ത് വ്യവസായ സംരംഭം
Mail This Article
ലോക്ഡൗൺ കാലത്ത് കോവിഡ് പ്രതിരോധപ്രവർത്തനത്തിനായി മുഖമറ നിർമാണം തുടങ്ങിയ സംരംഭം മുടക്കുമുതൽ തിരിച്ചുപിടിച്ചത് 5 ദിവസംകൊണ്ട്. വിലയാകട്ടെ, ഇതേതരം ഉൽപന്നം അമേരിക്കയിൽ വിൽക്കുന്നതിന്റെ 22ൽ ഒന്ന് എന്ന നിരക്കിൽ മാത്രം. വ്യവസായികളായ സിബി മത്തായി, സന്ദിത് തണ്ടാശേരി എന്നിവർ പാർട്ണർമാരായി തുടങ്ങിയ ‘മുടിത’ ടെക്നോളജീസാണ് നേട്ടം സ്വന്തമാക്കിയത്.
ഒട്ടേറെപേർക്ക് തൊഴിൽ നഷ്ടപ്പെട്ട ലോക്ഡൗൺ കാലത്ത് 10 പേർക്കു പുതുതായി തൊഴിൽ നൽകുകയും ചെയ്തു. ഉൽപാദനത്തിന്റെ 20 % കോവിഡ് രോഗ പ്രതിരോധ പ്രവർത്തകർക്കു സൗജന്യമായി നൽകുന്നു.
കോട്ടയം മെഡിക്കൽ കോളജ് പ്രഫസർ ഡോ. ജോസ് സ്റ്റാൻലി പങ്കുവച്ച ആശയത്തിൽനിന്നാണ് ഇരുവരും ‘മുടിത’ തുടങ്ങുന്നത്. യൂറോപ്പിലും അമേരിക്കയിലും ഡോക്ടർമാർ വ്യാപകമായി ഉപയോഗിക്കുന്നതരം മുഖമറയുടെ ഡിസൈൻ തയാറാക്കിയത് പ്രതീക് അശോകൻ, ഹാൻസ് ഹബീബ് എന്നിവരാണ്. കട്ടിയുള്ള ഫിലിമും അതു മുഖത്ത് ഉറപ്പിച്ചു നിർത്തുന്ന ഫ്രെയിമും ചേർന്നതാണ് മുഖമറ.
പഞ്ഞിയും വെൽക്രോയും ഉപയോഗിച്ചുള്ള മുഖമറകളിൽ അണുനശീകരണം എളുപ്പമല്ല. എന്നാൽ ഇതിൽ ആ പ്രശ്നത്തിനും പരിഹാരമുണ്ട്. പലവട്ടം ഉപയോഗിക്കാം. മുഖത്തുനിന്നു 2 സെന്റിമീറ്റർ മാറിയാണു ഫിലിം. അതിനാൽ കണ്ണട ഉപയോഗിക്കാനും പ്രയാസമില്ല. 4 ലക്ഷം രൂപയായിരുന്നു മുടക്കുമുതൽ. 5 ദിവസം കൊണ്ട് 10000 യൂണിറ്റ് വിറ്റതോടെ മുടക്കുമുതൽ കിട്ടി.
എയർ ഇന്ത്യ ജീവനക്കാർക്കുവേണ്ടി ഓർഡർ ലഭിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജിലും എറണാകുളം മെഡിക്കൽ കോളജിലും ഉപയോഗിക്കുന്നുണ്ട്. ഹൈദരാബാദ്, ബെംഗളൂരു, കൊൽക്കത്ത, ചെന്നൈ നഗരങ്ങളിൽ നിന്നു ഓർഡർ ലഭിച്ചു.
ഡോക്ടർമാരിൽ നിന്നാണ് കൂടുതൽ ഓർഡർ. അമേരിക്കയിലേക്ക് 500 യൂണിറ്റ് കയറ്റിയയച്ചു. വാൾ മാർട്ട് വഴി അമേരിക്കയിൽ ഇപ്പോൾ വിൽക്കുന്ന മുഖമറയ്ക്ക് 30 ഡോളറാണ് വില(ഏകദേശം 2250 രൂപ). മുടിത മുഖമറയ്ക്ക് 100 രൂപ മാത്രം.
10000 ഫെയ്സ് ഷീൽഡ് നിർമിക്കുമ്പോൾ അതിൽ 2000 എണ്ണം ആരോഗ്യ പ്രവർത്തകർക്കും സർക്കാർ ആശുപത്രികളിലേക്കും പൊലീസുകാർക്കും മറ്റുമായി സൗജന്യമായി നൽകുമെന്നു സിബി മത്തായി പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്: https://mudita.tech/
ഫോൺ: 9562707573