അവസാന ലാപ്പിൽ കുതിച്ചുകയറി CPO ലിസ്റ്റ്, ഒറ്റദിവസം 994 ഒഴിവുകൾ
Mail This Article
സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റുകളിൽ നിന്ന് 1861 പേർക്കുകൂടി ഉടൻ നിയമന ശുപാർശ ലഭിക്കും. കഴിഞ്ഞ ആഴ്ച പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്ത 994 ഒഴിവിലേക്കും ഇടുക്കി, എറണാകുളം ജില്ലകളിൽ നേരത്തേ റിപ്പോർട്ട് ചെയ്ത 811 (ഇടുക്കി– 468, എറണാകുളം– 343) ഒഴിവിലേക്കും മലപ്പുറത്ത് നിലവിലുള്ള 56 ഒഴിവിലേക്കുമാണ് ജൂൺ 30ന് റദ്ദാകുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് നിയമന ശുപാർശ നൽകുക.
ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ നൽകിയ കേസിനെ തുടർന്ന് എറണാകുളം (കെഎപി–1), ഇടുക്കി (കെഎപി–5) ജില്ലകളിൽ നിയമനം നിർത്തിവച്ചിരുന്നു. മുൻ ലിസ്റ്റിൽ നിന്നു നിയമന ശുപാർശ നൽകണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കി. ഇതേത്തുടർന്നാണ് രണ്ടു ജില്ലകളിലും നിയമനം തുടങ്ങാൻ സാധ്യത തെളിഞ്ഞത്. ട്രൈബ്യൂണൽ ഉത്തരവിനെതിരെ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് എ. എം. ഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
നിയമന ശുപാർശ 5504 ആകും
ഇതുവരെ 3643 പേർക്കാണ് സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമന ശുപാർശ ലഭിച്ചത്. 1861 പേർക്കുകൂടി ശുപാർശ നൽകുന്നതോടെ ആകെ നിയമന ശുപാർശ 5504 ആയി ഉയരും.
ഒറ്റദിവസം 994 ഒഴിവുകൾ
വിവിധ ബറ്റാലിയനുകളിലായി സിവിൽ പൊലീസ് ഒാഫിസർമാരുടെ 994 ഒഴിവുകളാണ് ജൂൺ 25ന് പൊലീസ് വകുപ്പ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തത് കാസർകോട് (കെഎപി. 4) ജില്ലയിലാണ്– 194. ഏറ്റവും കുറവ് ഒഴിവ് തൃശൂരിൽ (കെഎപി. 2) – 104.
കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്ത പൊലീസ് ഒഴിവുകൾ
ജില്ല/ബറ്റാലിയൻ-ഒഴിവ്
തിരുവനന്തപുരം (എസ്എപി)-135
മലപ്പുറം (എംഎസ്പി)-144
എറണാകുളം (െകഎപി–1)-180
തൃശൂർ (കെഎപി–2)-104
പത്തനംതിട്ട (കെഎപി–3)-105
കാസർകോട് (കെഎപി–4)-194
ഇടുക്കി (കെഎപി–5)-132
ആകെ-994