ADVERTISEMENT

‘കാഞ്ഞ വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലറയ്ക്കും.’ മുന്നനുഭവം നമ്മെ സ്വാധീനിക്കുമെന്നു സൂചിപ്പിക്കുന്ന പഴമൊഴി. പുതുതെല്ലാം പഴയതിന്റെ പകർപ്പാണെന്ന തോന്നലിൽ നിന്നുളവാകുന്ന യുക്തിരഹിതമായ ഭയം ഏവർക്കും കാണും. നിലവിളക്കുതിരിയിൽ കൈപൊള്ളിയ കുട്ടി ഏതു നിലവിളക്കിനെയും ഭയക്കും. ഒരിക്കൽ ചൂടുവെള്ളത്തിൽ വീണുപൊള്ളിയ പൂച്ച വെള്ളമെന്നത് ചൂടുവെള്ളമെന്നു തെറ്റിദ്ധരിക്കാം. ഇതെല്ലാം മനസ്സിന്റെ സങ്കീർണത. 

 

ചൂടുവെള്ളത്തിലെ തവള പഴയ കഥയിലുണ്ട്. അതിന്റെ മനോഭാവം രോഗമാണെന്നുവരെ പറയാറുമുണ്ട്. തിളച്ച വെള്ളത്തിൽ തവളയെ ഇട്ടാൽ ഒറ്റച്ചാട്ടത്തിന് അത് രക്ഷപെടും. ശരീരം തെല്ലു പൊള്ളുമെങ്കിലും ജീവൻ നഷ്ടമാവില്ല. പക്ഷേ കലത്തിലെ വെള്ളത്തിൽ തവളയെയിട്ടാൽ അതു സുഖിച്ചു കിടക്കും. തുടർന്ന് വെള്ളം വളരെപ്പതുക്കെ ചൂടാക്കുന്നെന്നു കരുതുക. തവള അതിൽത്തന്നെ കിടക്കും. ചൂടു കൂടിക്കൂടി തവളയ്ക്കു സഹിക്കാനവാത്തവിധം തിളയ്ക്കാറാകും. ചാടി രക്ഷപെടാനാവാത്ത നിലയിലെത്തും. വെള്ളം തിളച്ച് തവള ചാകും. ഈ പരീക്ഷണം മനസ്സിൽ വച്ചാണ് ‘ബ‌ോയിലിങ് ഫ്രോഗ് സിൻഡ്രോം’ എന്ന പ്രയോഗം രൂപംകൊണ്ടത്.

 

പതുക്കെയെങ്കിലും വെള്ളം ക്രമാതീതമായി ചൂടായേക്കാമെന്നതു മനസ്സിലാക്കി, വേണ്ട സമയത്ത് ചാടി രക്ഷപെടാത്തതാണ് തവളയെ കൊല്ലുന്നത്. മനുഷ്യർ ചിലപ്പോൾ തിളവെള്ളത്തിലെ തവളയായിപ്പോകാം; ഈ അപായസാധ്യത ‌മനസ്സിലില്ലെങ്കിൽ.

 

വെറുതേ കഴിയുന്നയാൾ പെട്ടെന്നൊരു ദിവസം കുടിച്ചുകൂത്താടുന്ന മദ്യപനാകില്ല. മദ്യശീലമുള്ളവരുടെ സൗഹൃദവലയത്തിൽപ്പെട്ടാലും ആദ്യം വേണ്ടെന്നു പറയുക, പിന്നീട് രസത്തിനു രുചിക്കുക, ദിവസങ്ങളും മാസങ്ങളും കടന്നുപോകുമ്പോൾ അല്പാല്പമായി അളവുകൂട്ടി ഒടുവിൽ  തനി മദ്യപനാകുക, മദ്യത്തിന്റെ കുരുക്കിൽ നിന്ന് രക്ഷപെടാനാകാതെ വരുക, കൊടുംകുടിയനായി സമൂഹവിരുദ്ധപ്രവർത്തനംവഴി ശത്രുക്കളെ സൃഷ്ടിക്കുക, തെരുവിൽ വീണുകിടന്ന് നാണം കെടുക എന്നിങ്ങനെ പല ഘട്ടങ്ങളുണ്ടാവാം. അപകടത്തിലേക്കുള്ള നീക്കം തിരിച്ചറിഞ്ഞ് ചിലർ ഇടയ്ക്കുവച്ച് വിവേകത്തിന്റെ പാതയിലേക്കു മടങ്ങുന്നു.  മുഴുക്കുടിയനായി ജീവിതം നശിപ്പിക്കുന്നില്ല.

 

തിന്മയുടെ ഊരാക്കുടുക്കിൽ വീഴാനുള്ള സാഹചര്യങ്ങൾ നാം ബുദ്ധിപൂർവം തിരിച്ചറിഞ്ഞേ പറ്റൂ. അതിൽ വീണുപോയവർ അന്യരെ ക്ഷണിക്കുന്നത് സ്വാഭാവികം. അകന്നു നിൽക്കുന്നത് വിവേകം.

 

തവള ചത്തത് വെള്ളത്തിന്റെ കുറ്റംകൊണ്ടല്ല. അപായസാധ്യത മുൻകൂട്ടിക്കണ്ട്, നിർണായകനിമിഷത്തിലെങ്കിലും രക്ഷാമാർഗം സ്വീകരിക്കാത്തതിനാൽ. അപായം മണക്കുമ്പോൾത്തന്നെ കരുതൽ കൈക്കൊള്ളണം. അപായം നമ്മെ നേരിട്ടുബാധിക്കില്ലെന്നു തോന്നിയാലും നടപടി വേണം. ഏതു സംഭവത്തിന്റെയും അലയടി സമൂഹജീവികളായ ഏതു മനുഷ്യരിലുമെത്തും. നടപടിയെടുക്കേണ്ടതു നാമല്ലെങ്കിൽ, തിളയ്ക്കാറായ മറ്റു തവളകൾക്കു സൂചന നൽകണം. മുന്നറിയിപ്പ്  ഇഷ്ടപ്പെടാതെ വരുമോയെന്നു സംശയിക്കേണ്ട. ചെയ്യേണ്ടതു നാം ചെയ്യുക തന്നെ വേണം.

 

പരിസ്ഥിതിനാശം, ആഗോളതാപനം, കടൽവെള്ളനിരപ്പുയർന്ന് കര മുങ്ങാനുള്ള സാധ്യത തുടങ്ങിയവയെക്കുറിച്ച് നാം കേട്ടുതുടങ്ങിയിട്ടു നാളേറെയായി. എത്രപേരാണ് അതെല്ലാം കാര്യമാക്കിയിട്ടുള്ളത്? വെള്ളം ക്രമേണ ചൂടായി വരുന്ന നേരത്തെ തവളകളാകുമോ നാം എന്നു ചിന്തിക്കുന്നതു അടിസ്ഥാനമില്ലാത്ത സംഭ്രമമല്ല. വെറും കരുതലാണ്. ഭൂജലത്തിന്റെ ശോഷണംമൂലം കിണറ്റിലെ ജലനിരപ്പ് ആണ്ടിൽ ഒരു സെന്റിമീറ്റർ ക്രമത്തിൽ താഴുന്നെന്നിരിക്കട്ടെ. അതു മനസ്സിലാക്കിയാലും മിക്കവരും നിസ്സാരമാക്കും. കലത്തിലെ വെള്ളം ക്രമേണ ചൂടാകുകയാണെന്ന് ഓർക്കേണ്ടേ?

 

ചെറിയ കുഞ്ഞുങ്ങൾ നിസ്സാരകളവുകൾ പറയും, ചെറുചൂണ്ടൽ നടത്തും. അതൊന്നും വലിയ കുറ്റവാളിയാകാനുള്ള ലക്ഷണമല്ല. പക്ഷേ കൗമാരത്തിലെത്തിക്കഴിഞ്ഞും മോഷണം തുടരുന്നപക്ഷം അത് അവഗണിക്കരുത്. പ്രവണത വളർന്നേക്കാം.  ചെറുകളവുകൾ പറയാത്തവരില്ല. പക്ഷേ വൻകളവുകൾ മറ്റൊരു വിഭാഗമാണ്. അതു മാനഹാനിയിലേക്കും നാശത്തിലേക്കും നയിക്കാം.

 

കൂട്ടത്തിൽ  മറ്റൊന്നുകൂടി കേൾക്കുക. നേരമ്പോക്കിനും പ്രാണരക്ഷയ്ക്കും സർവവും നഷ്ടമാകുന്ന വേളയിലും മറ്റും കളവു പറയുന്നതിൽ പാപമില്ലെന്ന് മഹാഭാരതത്തിൽ വേദവ്യാസൻ ശർമ്മിഷ്ഠയെക്കൊണ്ട് പറയിക്കുന്നുണ്ട് (ആദിപർവം – 82). അന്യരെ വേദനിപ്പിക്കാതിരിക്കാൻ ദുഷ്ടലാക്കില്ലാതെ പറയുന്ന കളവുകളെ വെളുത്ത കള്ളങ്ങളെന്ന് (വൈറ്റ് ലൈസ്) എന്നു വിളിക്കാറുണ്ടല്ലോ. മധുരഗാനമാലപിച്ച ചെറുപെൺകുട്ടിയോട് ‘നിനക്കു കുയിൽനാദമാണല്ലോ’ എന്നു പറയുന്നത് കളവെന്ന് ആരെങ്കിലും കരുതുമോ? കളവിനെ വാഴ്ത്തുകയല്ല, നിർദ്ദോഷകളവുകളുമുണ്ടെന്നു സൂചിപ്പിക്കുകയാണ്.

 

നമുക്കു തവളയിലേക്കു വരാം. അപരിചിതരോട് ഇടപെടുമ്പോൾ കരുതൽ വേണം. ആദ്യം പരിചയപ്പെടുക, തുടർന്ന് സൗഹൃദം മെച്ചപ്പെടുത്തുക, ക്രമേണ ചെറുസഹായങ്ങളിൽ തുടങ്ങി വലിയ കടം കൊടുക്കേണ്ട നിലയിൽ നമ്മെയെത്തിക്കുക, കൊടുക്കാഞ്ഞാൽ നൈരാശ്യം ഭാവിച്ച് നമ്മുടെ സഹതാപം നേടുക, ഒടുവിൽ വഴിമുട്ടിച്ചു കബളിപ്പിക്കുക എന്ന കൗശലശൈലി പ്രയോഗിക്കുന്നവരുണ്ട്. വെള്ളം ചൂടായിത്തുടങ്ങുമ്പോഴേ നാം കാര്യം തിരിച്ചറിഞ്ഞില്ലെങ്കിൽ അമളി പിണഞ്ഞതുതന്നെ. നനഞ്ഞ മണ്ണു കുഴിക്കുന്നതു മനുഷ്യപ്രകൃതിയാണ്. മനസ്സറിഞ്ഞു സഹായിക്കുന്നതു നന്ന്. പക്ഷേ കൗശലക്കാരുടെ ചതിക്കുഴിയിൽ വീഴുന്നത് സുരക്ഷയുടെ പരാജയം.

 

അവിശ്വാസവും കരുതലും സുരക്ഷിതത്വത്തിന്റെ രക്ഷിതാക്കളെന്നു ബഞ്ചമിൻ ഫ്രാങ്ക്ലിൻ. അന്യരുടെ ദുരന്തങ്ങളിൽ നിന്നു പാഠമുൾക്കൊള്ളുകയുമാകാം. കരുതലോടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതും ലക്ഷ്യബോധത്തോടെ ഭാവി ആസുത്രണം ചെയ്യുന്നതും വിജയികളുടെ വഴികൾ.

English Summary: Success Tips By B.S. Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com