ADVERTISEMENT

കേവലം 51 വർഷം മാത്രം ജീവിച്ച നെപ്പോളിയൻ ബോണപ്പാർട്ട് ഇതിഹാസപുരുഷൻ. എക്കാലത്തെയും മിലിട്ടറി കമാൻഡർമാരിൽ മുൻപന്മാരിലൊരാൾ. ഫ്രഞ്ച് ചക്രവർത്തി. പുതിയ യുദ്ധതന്ത്രങ്ങളാവിഷ്കരിച്ച് അവിശ്വസനീയവിജയങ്ങൾ വരിച്ചു. ജനറൽമാരുടെ ആരാധനാപാത്രം. അദ്ദേഹത്തെപ്പറ്റിയൊരു കഥ കേൾക്കുക. 

 

ഉയർന്ന മിലിട്ടറി ഉദ്യോഗസ്ഥന് പാരിസിൽ നിയമനം കിട്ടി. നഗരക്കാഴ്ച്ചകൾ ആസ്വദിച്ചു. പ്രഭാതത്തിൽ നടക്കാൻ പോകുമ്പോൾ നാലു വയസ്സുള്ള മകനെയും കൂട്ടും. ഒരു ദിവസം പാർക്കിലെത്തി. നെപ്പോളിയന്റെ സുന്ദരമായ പ്രതിമ. കുതിരപ്പുറത്തിരിക്കുകയാണ് നെപ്പോളിയൻ. കുഞ്ഞിന് നെപ്പോളിയനെ വളരെ ഇഷ്ടപ്പെട്ടു. അവന് എന്നും നെപ്പോളിയനെ കാണണം. അച്ഛൻ കൊണ്ടുപോകും. കുഞ്ഞ് മതിമറന്ന് നെപ്പോളിയനെ നോക്കി, പ്രതിമയ്ക്കു ചുറ്റുമോടിക്കളിക്കും. അച്ഛനു സന്തോഷം. ഇവൻ നെപ്പോളിയനെ മാതൃകയാക്കി, അദ്ദേഹത്തെപ്പോലെയാകാൻ ശ്രമിക്കുമല്ലോ.

 

അങ്ങനെയിരിക്കെ, ഓഫീസർക്കു സ്ഥലംമാറ്റം. പാരിസ് വിടണം. അന്നു രാവിലെ മകൻ വാശിപിടിച്ചു. ‘അച്ഛാ, എനിക്ക് നെപ്പോളിയനെ ഒന്നുകൂടി കാണണം. ഇനി കാണാൻ പറ്റില്ലല്ലോ.’ തിരക്കിനിടയിലും ഓഫീസർ വഴങ്ങി. പ്രതിമയെ ഏറെ നേരം കൺകുളിർക്കെ കണ്ടിട്ട്, കുഞ്ഞ്: ‘അച്ഛാ, ഇതുവരെ ഞാൻ ചോദിച്ചില്ലെന്നേയുള്ളൂ. സുന്ദരനായ നെപ്പോളിയന്റെ പുറത്തിരിക്കുന്ന ആ വിഡ്ഢിയാരാണ്?’

 

മൈക്കലാഞ്ജലോയുടെ പ്രശസ്ത മോശെ (Moses) ശില്പം റോമിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിലുണ്ട്. ഇതിൽ മോശെക്കു രണ്ടു കൊമ്പുണ്ട്. ഈ കൊമ്പുകൾ യഥാർത്ഥമെന്ന് ഏറെപ്പേർ കരുതി. പക്ഷേ ഇതിനു കാരണം പരിഭാഷയിലെ പിശകാണ്. പത്തു കല്പനകളെഴുതിയ രണ്ടു സാക്ഷ്യപ്പലകകളും കൈയിലേന്തി സീനായ് മലമുകളിൽ നിന്ന് ഇറങ്ങിവന്ന മോശെയുടെ മുഖം പ്രഭാപൂരിതമായിരുന്നുവെന്ന് ബൈബിളിലുണ്ട് (പുറപ്പാട് 34 : 29). ദൈവവുമായി സംസാരിച്ചതിനാലാണ് മുഖം തിളങ്ങിയത്. ഹീബ്രുവിൽ നിന്ന് ലാറ്റിനിലേക്കു മൊഴിമാറ്റിയ സെന്റ് ജെറോമിന് പിഴവു പറ്റിയിരുന്നു. പ്രകാശിക്കുന്ന എന്നർത്ഥത്തിൽ ഹീബ്രുവിൽ qaran എന്ന വാക്കാണുള്ളത്. ഇത് കൊമ്പുകൾ എന്നർത്ഥമുള്ള qeren എന്ന് വിവർത്തകൻ തെറ്റിദ്ധരിച്ചു. ലാറ്റിൻ ബൈബിളായ വൾഗേറ്റിനെ ആശ്രയിച്ചാണ് മൈക്കലാഞ്ജലോ പ്രതിമയ്ക്കു രൂപം നല്കിയത്. ഒരു വാക്കിലെ പിശക് അതിപ്രതിഭാശാലിയായ ശില്പിക്കു വരുത്തിയ തെറ്റ് എത്ര വലുത്! നൂറ്റാണ്ടുകൾ കഴിഞ്ഞാലും ആ ശില്പം ഈ തെറ്റിനെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും.

 

മെക്സിക്കോയുടെ തെക്കുകിഴക്കൻ ഭാഗത്ത് കരീബിയൻ കടലിനെയും മെക്സിക്കോ ഉൾക്കടലിനെയും വേർതിരിച്ചുകിടക്കുന്ന ഉപദ്വീപാണ് യുക്കറ്റാൻ (Yucatan). കേരളത്തിന്റെ നാലര മടങ്ങോളം വിസ്തൃതി. അതിന്റെ പേരിനു പിന്നിലൊരു കഥയുണ്ട്. അവിടെയെത്തിയ സ്പെയിൻകാർക്ക്  സ്ഥലത്തിന്റെ പേരറിയണം. ആദിവാസികളോട് ആവർത്തിച്ചു ചോദിച്ചു. ഇരുകൂട്ടർക്കും പരസ്പരം ഭാഷയറിഞ്ഞുകൂടാ. ‘നിങ്ങൾ ചോദിക്കുന്നതു മനസ്സിലാകുന്നില്ല’ എന്ന അർത്ഥത്തിൽ നാട്ടുഭാഷയിൽ ‘യുക്കറ്റാൻ’ എന്ന് ആദിവാസികൾ പറഞ്ഞു. അത് ആ പ്രദേശത്തിന്റെ പേരായി ഇന്നും തുടരുന്നു.

 

വിവർത്തനത്തകരാറ് രാഷ്ട്രന്തരബന്ധങ്ങളെ ഉലച്ച് ലോകത്തെ വിറപ്പിച്ച സംഭവം. സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുള്ള ശീതസമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലം. സോവിയറ്റ് ഭരണാധികാരി നികിതാ ക്രുഷ്ചേവ് 1956 നവംബർ 18ന് മോസ്കോയിലെ പോളിഷ് എംബസിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവേ, പാശ്ചാത്യ നയതന്ത്രഞ്ജരെ നോക്കി My vas pokhoronim എന്നു പറഞ്ഞു. റഷ്യൻ ശൈലി വേണ്ടവിധം ഗ്രഹിക്കാതെ ഇത് ‘ഞാൻ നിങ്ങളെ കുഴിച്ചുമൂടും’ എന്ന തരത്തിൽ ഇംഗ്ലിഷ് വിവർത്തനം വന്നു. അണ്വായുധങ്ങൾ പ്രയോഗിക്കുന്ന മൂന്നാം ലോകയുദ്ധം തുടങ്ങുമോയെന്നുവരെ ഭീതിയുയർന്നു. മുതലാളിത്തവ്യവസ്ഥയെ കുഴിച്ചിട്ട് കമ്യൂണിസം കൊടി പാറിക്കുമെന്നായിരുന്നു ക്രൂഷ്ചേവ് ഉദ്ദേശിച്ചത്.

 

രണ്ടാം ലോകയുദ്ധത്തിൽ കീഴടങ്ങാനാവശ്യപ്പെട്ടപ്പോൾ ജാപ്പനീസ് പ്രധാനമന്ത്രി പറഞ്ഞ മൊകുസറ്റ്സു (mokusatsu) എന്ന വാക്കിന്റെ അർത്ഥം മൊഴിമാറ്റത്തിലെ പിശകുമൂലം എതിരാളികൾ തെറ്റിദ്ധരിച്ചതാണ് ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോബ് വീഴാൻ വഴിവച്ചത് എന്ന് നാം മുൻപൊരിക്കൽ പറഞ്ഞല്ലോ.

 

ഒന്നാം ലോകയുദ്ധം തുടങ്ങിയത് ഒരു തെറ്റിദ്ധാരണയെത്തുടർന്ന്. ഓസ്ട്രിയയിലെ കിരീടാവകാശി ഫെർഡിനാൻഡ് രാജകുമാരൻ പത്നിയോടൊത്ത് പോകേണ്ടവഴി ഡ്രൈവർക്കു പറഞ്ഞുകൊടുത്തിരുന്നു. ഇത് വേണ്ടവിധം മനസ്സിലാക്കാതെ, തെറ്റായ സ്ഥലത്തു തിരിഞ്ഞ് വഴിതെറ്റി. സഹായിക്കാനെത്തിയ 19കാരൻ ഗാവ്രിലോ പ്രിന്‍സിപ്പ്, ഫെർഡിനാൻഡിനെ വധിക്കാനുറച്ച ദേശീയ വാദിയായിരുന്നു. അയാൾ നിറയൊഴിച്ചു. ഫെർഡിനാൻഡും പത്നി സോഫിയും മരിച്ചു. ബോസ്നിയൻ തലസ്ഥാനത്ത് 1914 ജൂൺ 28നു നടന്ന ഈ രാഷ്ട്രീയവധം തുടക്കംകുറിച്ച സംഭവപരമ്പര രണ്ടു കോടിയിലേറെയാളുകൾ മരിച്ച ഒന്നാം ലോകയുദ്ധമായി വളർന്നു.

 

യുദ്ധക്കാര്യങ്ങൾ നില്ക്കട്ടെ. രസകരമായ തെറ്റിദ്ധാരണകളുമുണ്ട്. ഹോങ്കോങ്ങിലെ പ്രശസ്ത തെരുവാണ് REDNAXELA TERRACE. ചൈനീസ് ഭാഷയിൽ അക്ഷരങ്ങൾ മുകളിൽനിന്നു താഴോട്ടും, വലതുനിന്ന് ഇടത്തോട്ടുമാണ് എഴുതുക. ഇംഗ്ലിഷിൽ ഇടത്തുനിന്നാണ് എഴുതുന്നതെന്ന്  അറിയാതിരുന്ന ചൈനീസ് പെയിന്റർ  ALEXANDER എന്നെഴുതിയപ്പോൾ തലതിരിഞ്ഞു പോയത് ഇന്നും തിരുത്താതെ തുടരുന്നു.

 

പാണ്ഡവർ അഞ്ചും പാഞ്ചാലിയുടെ ഭർത്താക്കന്മാരായത് ഒരു തെറ്റിദ്ധാരണയുടെ ഫലമായാണ്. പാഞ്ചാലരാജാവായ ദ്രുപദൻ, പുത്രിയുടെ സ്വയംവരം വിളംബരം ചെയ്തു. ഉയരത്തിൽ തൂക്കിയ കൂടിൽ കറങ്ങിക്കൊണ്ടിരിക്കുന്ന മത്സ്യത്തെ എയ്തുവീഴ്ത്തുന്നയാൾക്ക് പാഞ്ചാലിയെ വിവാഹം ചെയ്തുകൊടുക്കും. തയാറാക്കിവച്ചിട്ടുള്ള ഭാരിച്ച വില്ലും അഞ്ച് അമ്പുകളും ഉപയോഗിച്ചു വേണം അസ്ത്രവിദ്യാനൈപുണി തെളിയിക്കുക. മത്സരത്തിൽ വിജയിച്ച അർജ്ജുനൻ സഹോദരന്മാരോടും വധുവിനോടും ഒപ്പം വീട്ടിലെത്തി. ‘അമ്മേ, ഞങ്ങൾ ഭിക്ഷയുമായെത്തി’ എന്ന് സഹോദരന്മാർ വിളിച്ചുപറഞ്ഞു. അകത്തുനിന്ന് കുന്തി മറുപടി നല്കി, ‘ഭിക്ഷയെന്തായാലും നിങ്ങൾ പങ്കിട്ടെടുത്തുകൊള്ളുക.’ പുറത്തുവന്ന കുന്തി കണ്ടത് അർജ്ജുനനോടൊപ്പം നില്ക്കുന്ന തേജസ്വിനിയായ വധുവിനെ. ഇതായിരുന്നു ഭിക്ഷ എന്നു മനസ്സിലാക്കിയ അമ്മ ഞെട്ടി. വധുവിനെ സ്നേഹത്തോടെ സ്വീകരിച്ചു. ‘ഇന്നോളം ഞാൻ കളവു പറഞ്ഞിട്ടില്ല. എന്റെ വാക്ക് അസത്യമായിക്കൂടാ’ എന്ന കുന്തിയുടെ വാക്കു കേട്ട മൂത്ത മകൻ യുധിഷ്ഠിരൻ അനുജന്മാരുമായി സംസാരിച്ചു. അമ്മയുടെ വാക്കിനെക്കാൾ പവിത്രമായി മറ്റൊന്നില്ല. അതു നാം പാലിക്കണം. അഞ്ചുപേരും ദ്രൗപദിയെ വരിച്ചു.

 

വാക്കിലോ പ്രവൃത്തിയിലോ അന്യര്‍ക്കു തെറ്റിദ്ധാരണ ഉളവായേക്കാവുന്നതൊന്നും വരാതെ പരമാവധി സൂക്ഷിക്കണമെന്ന് ഇക്കഥകൾ  ചൂണ്ടിക്കാട്ടുന്നു. കേൾവിക്കാരന് ഏതെങ്കിലും കാര്യം അറിയാമായിരിക്കുമെന്ന മുൻവിധിയോടെ സംസാരിക്കുന്നവർ ഉദ്ദേശിക്കുന്നതാവില്ല കേൾവിക്കാർ മനസ്സിലാക്കുക. സദുദ്ദേശ്യത്തോടെയുള്ള നമ്മുടെ ചലനങ്ങളോ പ്രവർത്തനങ്ങളോ മറ്റു വിധത്തിൽ വ്യാഖ്യാനിക്കാൻ ഇടയുണ്ടോയെന്നും ചിന്തിക്കണം.

ഏതെങ്കിലും സംഭവത്തെ ആധാരമാക്കി ഒരു സംസ്കാരത്തെ മുഴുവൻ ചിലർ തെറ്റിദ്ധരിക്കാറുണ്ട്. ഒരു നാട്ടിലെ ഏതെങ്കിലുമൊരാളുടെ പെരുമാറ്റം കണ്ട്, അന്നാട്ടുകാരെല്ലാം കുഴപ്പക്കാരെന്നു വിലയിരുത്തുക സാധാരണം. അതോടെ അവരെയെല്ലാം വെറുക്കാനിടയാകാം. ഇത്തരം പടുകുഴിയിൽ വീഴാതെ സൂക്ഷിക്കണം.

 

കൂടുതൽ വ്യാഖ്യാനിച്ച് മൂലരേഖ ഇല്ലാതാകാറുണ്ടെന്ന് ജർമ്മൻ ദാർശനികൻ ഫ്രീഡ്രിഷ് നീച്ഷേ. പരസ്പരധാരണയെപ്പറ്റി റഡ്യാർഡ് കിപ്ലിങ് : ‘തെറ്റിദ്ധാരണയുടെ കടലിനു  മുകളിലൂടെ കളവുകൾ വിളിച്ചുപറയുന്ന ദ്വീപുകളാണ് നാമെല്ലാം.’ പദവും ചലനവും സൂക്ഷിച്ചാവട്ടെ. ഉദ്ദേശിച്ചതുതന്നെ അന്യരിലെത്തട്ടെ.

English Summary: Success Tips By B. S. Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com