ADVERTISEMENT

‘ഞങ്ങൾക്കും ജോലി ചെയ്യാനാകും. മറ്റാരെയും പോലെ. ഒരുപക്ഷേ അതിനേക്കാൾ ഭംഗിയായി. പക്ഷേ, അതു തെളിയിക്കാനുള്ള അവസരം നൽകാൻ പലർക്കും മടിയായിരുന്നു. അങ്ങനെയാണ് സ്വന്തം സംരംഭം എന്ന ആലോചനയിലെത്തിയത്. ഒപ്പം, എന്നെപ്പോലെ വീൽചെയറിലായ കുറച്ചുപേരെയും കൂടെക്കൂട്ടി. കിട്ടുന്ന വരുമാനം അവർക്കുകൂടി പങ്കുവച്ചുകൊണ്ട് ഒരു ചെറിയ തുടക്കം.’

ഇതുപറയുമ്പോൾ ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടന്ന മോഹം യാഥാർഥ്യമാക്കിയതിന്റെ ചാരിതാർഥ്യമുണ്ട് പ്രജിത്ത് ജയ്പാൽ എന്ന ചെറുപ്പക്കാരന്റെ മുഖത്ത്. വീൽചെയറിലായ ഒരാൾ സ്വന്തമായൊരു സ്ഥാപനം ആരംഭിക്കുന്നത് ഇതാദ്യമൊന്നുമല്ല. എന്നാൽ, കോഴിക്കോട് രാമനാട്ടുകരയിൽ പ്രജിത്ത് ആരംഭിച്ച സ്വകാര്യ ടെലികോം കമ്പനിയുടെ മിനി സ്‌റ്റോറിന് ഒരു പ്രത്യേകതയുണ്ട്. ഈ സ്ഥാപനത്തിനുകീഴിൽ ടെലികോളിങ്, ടെലിമാർക്കറ്റിങ് ജോലികൾ ചെയ്യുന്ന പത്തുപേരും പ്രജിത്തിനെപ്പോലുള്ളവരാണ്. അപകടത്തെത്തുടർന്ന് വീൽചെയറിലായിപ്പോയവർ. പത്തുപേരും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ. കോവിഡ് കാലത്ത് കോർപറേറ്റ് ലോകം ചെയ്യുന്നതുപോലെ ‘വർക്ക് ഫ്രം ഹോം’ ചെയ്യുന്നവർ.

ജോലിയില്ലാത്തതിന്റെയും, എത്ര തേടിയിട്ടും അതു കിട്ടാത്തതിന്റെയും വേദന നന്നായറിയാം പ്രജിത്തിന്. കഴിഞ്ഞ ഏതാനും വർഷങ്ങളായി എത്രയോ കമ്പനികളിൽ മാറിമാറി അപേക്ഷിച്ചു. വിദ്യാഭ്യാസയോഗ്യതയും കോർപറേറ്റ് എക്സ്പീരിയൻസും വേണ്ടുവോളമുണ്ടായിട്ടും വീൽചെയറിലാണെന്ന ഒറ്റക്കാരണത്താൽ ജോലികളോരോന്നും നിഷേധിക്കപ്പെട്ടു. കോവിഡ് മൂലം ലോകത്ത് ഓഫിസ് എന്ന സങ്കല്പം തന്നെ മാറിമറിഞ്ഞിട്ടും പ്രജിത്തിനെപ്പോലെ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ വീൽചെയറിൽ കഴിയേണ്ടിവരുന്ന ആളുകളെ സ്വീകരിക്കാൻ തൊഴിലുടമകൾ ഇപ്പോഴും മടിക്കുന്നു. അങ്ങനെയാണ് സ്വന്തമായൊരു സ്ഥാപനം എന്ന സ്വപ്നം കണ്ടുതുടങ്ങിയത്. ആ സ്വപ്നമാണിപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.

‘സമൂഹത്തിന്റെ കണ്ണിൽ ഞങ്ങൾ ഭിന്നശേഷിക്കാരായിരിക്കാം. വീൽചെയറിൽ ജീവിതം തള്ളിനീക്കുന്നവരായിരിക്കാം. പക്ഷേ, ഞങ്ങളുടെയുള്ളിൽ ഉറച്ച മനസ്സുണ്ട്. അതാരും കാണാതെ പോകരുത്. സ്വന്തമായി ബിസിനസ് തുടങ്ങിയപ്പോൾ എന്നെപ്പോലെ വീൽചെയറിൽ കഴിയുന്ന ചിലർക്കെങ്കിലും ജോലി കൊടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഇന്ന് പത്തു പേർക്ക് ജോലി നൽകാനായി. ആറു മാസത്തിനുള്ളിൽ നൂറു പേർക്ക് ജോലി നൽകാൻ സാധിക്കും എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു.’ പ്രജിത്ത് ആത്മവിശ്വാസത്തോടെ പറയുന്നു.

എട്ടു വർഷം ഇന്ത്യയിലെ വിവിധ ടെലികോം കമ്പനികളിൽ ജോലി നോക്കിയ പ്രജിത്തിന് 2011 ൽ ഒരു കാറപകടത്തിൽ പെട്ട് നട്ടെല്ലിന് സാരമായി പരുക്കേറ്റു. തുടർന്ന് വീൽചെയറിലായെങ്കിലും വീടിനുള്ളിൽ വെറുതെയിരിക്കാൻ മനസ്സ് അനുവദിച്ചില്ല. തന്നെപ്പോലുള്ള ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിലായിരുന്നു പിന്നീട് ശ്രദ്ധ മുഴുവനും. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ രാജ്യശ്രദ്ധയിൽ കൊണ്ടുവരാനായി, 2018 ൽ കസ്റ്റമൈസ് ചെയ്ത കാറിൽ ഓൾ ഇന്ത്യ പര്യടനം നടത്തി. തിരിച്ചുവന്നശേഷം ‘ദിവ്യാംഗ് ഫൗണ്ടേഷൻ ട്രസ്റ്റ്’ എന്ന സംഘടനയ്ക്ക് രൂപംകൊടുത്ത് ഭിന്നശേഷിക്കാർക്കായുള്ള പ്രവർത്തനങ്ങൾ തുടർന്നു. ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്കിടെ പരിചയപ്പെട്ട, തന്നെപ്പോലെ അപകടത്തെത്തുടർന്ന് വീൽചെയറിലായ പത്തുപേരെ ഒപ്പം ചേർത്താണ് ഇപ്പോൾ പുതിയ സംരംഭം തുടങ്ങിയിരിക്കുന്നത്.

'തുടക്കത്തിൽ വലിയൊരു തുകയൊന്നും ശമ്പളമായി നൽകാൻ എനിക്ക് കഴിയില്ലായിരിക്കും. പക്ഷേ, വീട്ടുകാരെ മാത്രം ആശ്രയിച്ചു കഴിയുന്ന അവർക്ക് സ്വന്തമായൊരു വരുമാനമാർഗം ഇതിലൂടെ തുറന്നു കിട്ടും. അത് അവർക്കും, ഞങ്ങളെപ്പോലുള്ള മറ്റുള്ളവർക്കും നൽകുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും. ഭിന്നശേഷിക്കാർക്ക് ജോലി നൽകാൻ സാധിക്കുന്നവർ ഇനിയെങ്കിലും സമൂഹത്തിൽ മുന്നോട്ടുവരണം എന്നൊരു അഭ്യർഥന കൂടിയുണ്ട് ഈ സംരംഭത്തിനു പിന്നിൽ.' പ്രജിത്ത് പറയുന്നു.

വീൽചെയറിലായ ഈ ചെറുപ്പക്കാരന്റെ വാക്കുകൾ, ഇനിയും ചലനശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത സമൂഹം കേൾക്കാതെ പോകരുത്.


English Summary: Success Story Of Prajith Jayapal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com