ADVERTISEMENT

പുലിക്കളിയാണ് അവരെ ഒന്നിപ്പിച്ചത്. പക്ഷേ, തൃശൂർ അയ്യന്തോൾ ദേശം പുലിക്കളി സംഘാടകസമിതി ഇപ്പോൾ പിഎസ്‌സി പരീക്ഷകളെ മെരുക്കുന്ന പുപ്പുലി കൂടിയാണ്. 

2017 ഒക്ടോബർ 2ന് ആണ് ‘പുലിമട പിഎസ്‌സി സൗജന്യ കോച്ചിങ് സെന്റർ’ പ്രവർത്തനം ആരംഭിച്ചത്. ആദ്യ ‘പൊലീസ് ബാച്ചിൽ’ 60 പേർ. എന്നും രാത്രി 7.30 മുതൽ 10 വരെ ക്ലാസ്. 33 പേർക്കു സിലക്‌ഷൻ കിട്ടിയതോടെ പുലിമട സൂപ്പർഹിറ്റ്. പിന്നീടു ഞായറാഴ്ചകളിൽ 9 മുതൽ ഒന്നു വരെ ക്ലാസുമായി വനിതാ ബാച്ച്. അടുത്ത ബാച്ചോടെ ഉദ്യോഗാർഥികൾ നൂറു കവിഞ്ഞു. 

ക്രമേണ തിരുവനന്തപുരം, കൊല്ലം, കൊച്ചി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുവരെ ഉദ്യോഗാർഥികളെത്തി. 150 പേർക്കു മാത്രം ഇരിക്കാവുന്ന ഹാൾ ആയതിനാൽ പ്രവേശനം  നിയന്ത്രിക്കേണ്ടിവന്നു. മൂന്നര വർഷം കൊണ്ട് 74 പേർക്കു വിവിധ സർക്കാർ വകുപ്പുകളിൽ ജോലി. ഇതിൽ 30 വനിതകൾ. പൊലീസ്, അഗ്നിരക്ഷാസേന, ജയിൽ വകുപ്പ്, വനം വകുപ്പ്, എക്സൈസ് എന്നീ യൂണിഫോം സർവീസുകളിലെല്ലാം പുലികൾ ചാടിക്കയറി. ലിസ്റ്റിൽ ഉയർന്ന റാങ്കോടെ പ്രവേശനം കാത്തിരിക്കുന്നത് ഇരുപതിലേറെപ്പേർ. കെഎഎസ് പ്രിലിമിനറി ലിസ്റ്റിലും ഇടംപിടിച്ചു മടയിലെ മിടുക്കർ. 

∙ ഓൺലൈൻ മട
കോവിഡ് കാലത്തു പുലിമടയും ഓൺലൈനായി. കഴിഞ്ഞ മാർച്ച് 10 മുതൽ ഡിസംബർ അവസാനം വരെ ഗൂഗിൾ മീറ്റ് വഴി ക്ലാസുകൾ. ഗ്രൂപ്പുകളുണ്ടാക്കി തിരിച്ചായിരുന്നു പഠനം. ഞായറാഴ്ചകളിൽ പരീക്ഷ. പുലിക്കളി സംഘാടകസമിതി എക്സിക്യൂട്ടീവ് അംഗവും തൃശൂർ ജോയിന്റ് റജിസ്ട്രാർ ഓഫിസിലെ ഓഡിറ്ററുമായ കെ.സി.ധീരജ് ആണ് അധ്യാപകൻ. ആത്മവിശ്വാസവും വൈദഗ്ധ്യവും ഉറപ്പിക്കാൻ ഉദ്യോഗാർഥികളിൽനിന്നു തന്നെ  ഇൻസ്ട്രക്ടർമാരെ കണ്ടെത്തി. 

∙ പുലിചരിതം
‘കളിച്ചാൽ കപ്പടിക്കണം, പഠിച്ചാൽ ജോലി നേടണം’ എന്നതാണു വിജയമന്ത്രം. പുലിക്കളി കഴിഞ്ഞാലും ദേശക്കാർക്കായി മട ഉണർന്നിരിക്കണമെന്ന സംഘാടകരുടെ ചിന്തയാണ് പിഎസ്‌സി പരിശീലനക്കളരിക്കു വഴി തുറന്നത്. സംഘാടക സമിതി അംഗത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം ക്ലാസുകൾക്കായി വിട്ടുകിട്ടി. വെള്ളം, വൈദ്യുതിച്ചെലവുകളും സംഘാടകസമിതി വകയാണ്.  

കൂടുതൽ വിവരങ്ങൾക്ക് : അരുൺകുമാർ  - 94960 14420 (അയ്യന്തോൾ ദേശം സംഘാടകസമിതി അംഗം): 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com