ADVERTISEMENT

ആർട്ടിഫിഷ്യൽ ഇന്റലിജൻസാണു നിങ്ങളുടെ ഇഷ്ടവിഷയമെന്നു കരുതുക. സമാന താൽപര്യമുള്ള ഒട്ടേറെപ്പേർ ഒരു വെർച്വൽ ഗ്രൂപ്പിൽ അണിനിരക്കുന്നു. നിങ്ങൾക്കു സ്വയം ചെയ്തുപഠിക്കാൻ ടാസ്ക്കുകളും റെഡി. സഹായത്തിനു അതുമായി ബന്ധപ്പെട്ട കമ്പനികളിലെ വിദഗ്ധർ വിരൽത്തുമ്പകലെ.

ഓരോ ടാസ്ക്കും പൂർത്തിയാക്കുന്നതനുസരിച്ചു നിശ്ചിത ‘കർമ പോയിന്റുകൾ’ ലഭിക്കും. പോയിന്റ് കൂടുന്നതനുസരിച്ചു റാങ്കിങ് മുന്നോട്ട്. നിങ്ങളുടെ കോളജിലെ കൂടുതൽ വിദ്യാർഥികൾ കൂടുതൽ പോയിന്റുകൾ വാരിക്കൂട്ടിയാൽ സ്കോർബോർഡിൽ കോളജും മുന്നിലെത്തും. ജോലിക്കു പോകുമ്പോൾ ഗിറ്റ്ഹബ് (Github) പ്രൊഫൈലിനൊപ്പം ഈ റാങ്കിങ്ങും പോയിന്റുകളും അധികയോഗ്യതയുമാകും.

 

കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ‘മ്യുലേൺ’ എന്ന പുത്തൻ പ്ലാറ്റ്ഫോമിന്റെ വിശേഷങ്ങളിങ്ങനെ.

 

‘ലേണിങ് ബൈ ഡൂയിങ്’ എന്നു ഭംഗിക്കു പറയാറുണ്ടെങ്കിലും നമ്മുടെ കോളജുകളിൽ പലപ്പോഴും ഇതു തിയറിയിൽ ഒതുങ്ങാറാണു പതിവ്. ഇതു പരിഹരിക്കാനുള്ള ആദ്യപടിയാണ് ജിടെക്കിന്റെ ‘അക്കാദമിയ ആൻഡ് ടെക്നോളജി ഫോക്കസ് ഗ്രൂപ്പ്’ (എടിജിഎഫ്) നടപ്പാക്കുന്ന ‘മ്യുലേൺ’. നിലവിൽ നൂറ്റിനാൽപതിലേറെ എൻജിനീയറിങ് കോളജുകളും രണ്ടായിരത്തോളം വിദ്യാർഥികളും ഇതിന്റെ ഭാഗമാണ്. പൂർണമായും സൗജന്യമാണു സേവനങ്ങൾ.

എൻജിനീയറിങ് കോളജ് വിദ്യാർഥികൾ, അധ്യാപകർ, ഐടി കമ്പനികൾ, വിവിധ ടെക് കമ്യൂണിറ്റികൾ എന്നിവരെ ഒരു കുടക്കീഴിൽ അണിനിരത്തി ഒരു ഹാൻഡ്സ് ഓൺ ഗ്രൂപ്പ് ലേണിങ് അനുഭവം നൽകുകയാണു മ്യുലേൺ. ഒരു ഗെയിം കളിച്ചു പോയിന്റുകൾ നേടി മുന്നേറുന്ന തത്വമാണു പിന്തുടരുന്നത്.

 

‘ആരോൺ ചേട്ടൻ’ ഹിയർ !

ഡിസ്കോർഡ് എന്ന കമ്യൂണിറ്റി പ്ലാറ്റ്ഫോമിലൂടെയാണ് മ്യൂലേൺ പ്രവർത്തിക്കുന്നത്. കയറുമ്പോൾ വിവിധ ഓൺലൈൻ ചാനലുകളും മീറ്റിങ് റൂമുകളും ദൃശ്യമാകും. പ്ലാറ്റ്ഫോമിൽ നിങ്ങളെ നയിക്കുന്നത് ‘ആരോൺ ചേട്ടൻ’ എന്നു പേരുള്ള സോഫ്റ്റ്‍വെയർ റോബട്ട് (ബോട്ട്) ആണ്. ഓപ്പൺ സോഴ്സ് പ്രോഗ്രാമറും ആക്ടിവിസ്റ്റുമായിരുന്ന ആരോൺ സ്വാർട്സിന്റെ ഓർമയ്ക്കായാണ് ഈ പേര്. ചെയ്യേണ്ട കാര്യങ്ങൾ ആരോൺ ചേട്ടൻ ചാറ്റിൽ പറഞ്ഞുതരും. 

 

അടിസ്ഥാനപാഠങ്ങൾക്കു ശേഷം

നമ്മുടെ ഇഷ്ടമേഖല തിരഞ്ഞെടുത്തു മുന്നോട്ടുപോകാം. ജെൻസ്കിൽസിന്റെ ‘ഫുൾ സ്റ്റാക് ഡവലപ്പർ, പ്രോഗ്രാമിങ് ഫൗണ്ടേഷൻസ് ഫിഗ്മയുടെ ‘ക്രിയേറ്റിവ് ഡിസൈൻ ബൂട്ട്ക്യാംപ്’ എന്നിവയിലേക്കു ചേക്കേറാം. സ്ഥിരം ഓൺലൈൻ കോഴ്സുകളിലെ അധ്യാപനരീതിയല്ല. സമാന അഭിരുചിയുള്ള ഒട്ടേറെപ്പേർക്കൊപ്പം ചോദിച്ചും പറഞ്ഞും ടാസ്ക്കുകൾ ചെയ്യുകയാണ്.

deepu-s-nath
ദീപു എസ് നാഥ്

 

പ്രാഥമിക ഘട്ടം കഴിഞ്ഞാൽ ഐടി കമ്പനികളുടെ പ്രോബ്ലം സ്റ്റേറ്റ്‍മെന്റുകൾക്കു പരിഹാരം കണ്ടെത്താൻ ക്ഷണിക്കും. അവ പൂർത്തിയാക്കിയാൽ കൂടുതൽ പോയിന്റുകൾ ലഭിക്കും. സംശയം ചോദിക്കാൻ മെന്റർമാരുണ്ട്. വൈകുന്നേരങ്ങളിൽ മീറ്റിങ് റൂമുകളിൽ ചർച്ച. ചുരുക്കത്തിൽ വ്യവസായ ലോകത്തിനു വേണ്ട കഴിവുകളെന്തെന്നു സ്വയം മനസ്സിലാക്കാനും പഠിക്കാനും കഴിയും.

 

bijoy-sijo
ബിജോയ് സിജോ

ഹാക്കത്തൺ, വീക്ക്‌ലി ചാലഞ്ച്

വിവിധ കമ്യൂണിറ്റികൾ നടത്തുന്ന ഹാക്കത്തൺ പോലെയുള്ള ഇവന്റുകളുമുണ്ട്. മാസത്തിലെ ആദ്യത്തെയും അവസാനത്തെയും ബുധനാഴ്ചകളിൽ ‘ഹോപ് സ്റ്റെപ് ജംപ്’ എന്ന പേരിൽ പ്രോ‍ഡക്ട് പിച്ചിങ്ങുമുണ്ട്. ഒരു കിടിലൻ പ്രോഡക്ട് ആശയമുണ്ടെങ്കിൽ അവിടെ അവതരിപ്പിക്കാം. സംഗതി കൊള്ളാമെങ്കിൽ ഐടി കമ്പനികളിൽ നേരിട്ടു പിച്ച് ചെയ്യാനും അവസരം ലഭിക്കും. പല പ്രധാന ഐടി കമ്പനികളും ഈ പ്ലാറ്റ്ഫോമിലെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഇന്റേൺഷിപ് നൽകാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ, ഇതിൽ മികവ് തെളിയിക്കുന്നവരെ നേരിട്ടു റിക്രൂട്ട് ചെയ്യാനുള്ള വഴിയുമൊരുങ്ങുന്നു.

american-computer-programmer-aaron-swartz

 

എൻജിനീയറിങ് വിദ്യാർഥികളെങ്കിൽ atfg.gtechindia.org എന്ന വെബ്സൈറ്റ് തുറന്ന് 'Join the programme' എന്ന ലിങ്ക് ഉപയോഗിച്ച് റജിസ്റ്റർ ചെയ്യാം. ഡിസ്കോർഡ് എന്ന പ്ലാറ്റ്ഫോം മൊബൈൽ ആപ്പായും ലഭ്യമാണ്. അധ്യാപകർക്കും കമ്പനികൾ, കോളജുകൾ, കമ്യൂണിറ്റികൾ എന്നിവയ്ക്കും റജിസ്റ്റർ ചെയ്ത് ഇതിന്റെ ഭാഗമാകാം.

 

അക്കാദമിക രംഗത്ത് വ്യവസായ പങ്കാളിത്തം കൂടി വേണമെന്ന ആവശ്യത്തിനുള്ള മറുപടിയാണ് മ്യുലേൺ. കമ്പനികൾക്ക് എന്താണു വേണ്ടതെന്ന് തിയറി പഠിപ്പിക്കുന്നതിനു പകരം വിദ്യാർഥികൾക്കു സ്വയം മനസ്സിലാക്കാം

ദീപു എസ് നാഥ് (ഫായ കോർപറേഷൻ എംഡിയും ജിടെക് എടിജിഎഫ് കൺവീനറും)

 

കോളജുകളിൽ പഠിക്കുന്നതിനപ്പുറം ഇൻ‍ഡസ്ട്രി റെലവന്റ് ആയ കഴിവുകൾ ടാസ്കുകൾ വഴി ചെയ്തുപഠിക്കാനാകുന്നു. ജിടെക് നടത്തുന്നതായതിനാൽ കേരളത്തിലെ മിക്ക ഐടി കമ്പനികളുമായും നേരിട്ടു ബന്ധമുണ്ടാക്കാനും കഴിയും.

ബിജോയ് സിജോ (കളമശേരി എയ്സാറ്റ് മൂന്നാം വർഷ വിദ്യാർഥിയും മ്യൂലേണിൽ നിലവിലെ ഒന്നാം റാങ്കിനുടമയും)

 

ആരാണീ ആരോൺ സ്വാർട്സ് ?

ഇന്റർനെറ്റിലെ വിവരങ്ങൾ സൗജന്യമായി ലഭ്യമാക്കാൻ വേണ്ടി പ്രവർത്തിച്ചവരിൽ പ്രമുഖനാണ് ആരോൺ സ്വാർട്സ്. 1986ൽ യുഎസിൽ ജനിച്ചു. ഇന്റർനെറ്റ് സെൻസർഷിപ്പിനെതിരേ പോരാടുന്ന സംഘടനയായ ഡിമാൻഡ് പ്രോഗ്രസ് ക്യാംപെയ്ൻ ഗ്രൂപ്പ് സ്ഥാപകരിൽ ഒരാളാണ്. ഡിജിറ്റൽ ലൈബ്രറിയായ ജേസ്റ്റോറിൽ നിന്നുള്ള ലേഖനങ്ങൾ മോഷ്ടിച്ചു എന്ന കുറ്റം ചുമത്തപ്പെട്ട ആരോൺ 2013ൽ 26–ാം വയസ്സിൽ ജീവനൊടുക്കി.

English Summary: Group Of Technology Companies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com