മേയ് 31നു സർക്കാർ സർവീസിൽനിന്നു വിരമിച്ചത് 20,000 ജീവനക്കാർ
Mail This Article
സംസ്ഥാന സർക്കാർ സർവീസിൽനിന്നു മേയ് 31നു വിരമിച്ചത് ഇരുപതിനായിരത്തോളം സർക്കാർ ജീവനക്കാർ. റവന്യു, പൊലീസ് തുടങ്ങിയ വകുപ്പുകളിൽനിന്നും സെക്രട്ടേറിയറ്റ്, സർവകലാശാലകൾ, കെഎസ്എഫ്ഇ, കെഎസ്ഇബി എന്നിവിടങ്ങളിലും ധാരാളം വിരമിക്കലുണ്ടായി. പൊലീസിലെ ക്ലറിക്കൽ തസ്തികകളിലും ധാരാളം പേർ വിരമിച്ചിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് 31ന് അയ്യായിരത്തിലധികം എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപകരാണു വിരമിച്ചത്. വിരമിക്കൽ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നു വകുപ്പുമേധാവികളോടു സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇവ ചീഫ് സെക്രട്ടറി പരിശോധിക്കുകയും ചെയ്യും.
KSEBയിൽനിന്ന് 573 പേർ
വൈദ്യുതി ബോർഡിൽനിന്നു മേയ് 31നു വിരമിച്ചത് 573 പേർ. ചീഫ് എൻജിനീയർ, ഡപ്യൂട്ടി ചീഫ് എൻജിനീയർ, അക്കൗണ്ട്സ് ഒാഫിസർ, ഒാവർസിയർ, സീനിയർ അസിസ്റ്റന്റ്, സീനിയർ സൂപ്രണ്ട് തുടങ്ങി 22 തസ്തികയിൽനിന്നാണിത്. കെഎസ്ഇബിയിലെ ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ തസ്തികയിൽ പിഎസ്‌സിയുടെ കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നാണു നിയമനം നടത്തേണ്ടത്. എന്നാൽ, 1,000 രൂപയിലധികമുള്ള വൈദ്യുതി ബില്ലുകൾ ഒാൺലൈൻ വഴി മാത്രം അടയ്ക്കണമെന്ന തീരുമാനം ബോർഡ് നടപ്പാക്കിയതിനാൽ കാഷ്യർമാരെ പുനർവിന്യസിക്കുകയാണ്. രണ്ടായിരത്തോളം കാഷ്യർ തസ്തിക പകുതിയായി കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്നാണു ബോർഡിന്റെ കണക്കുകൂട്ടൽ. ഈ തീരുമാനം നടപ്പായാൽ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു തിരിച്ചടിയാകും.
English Summary: Kerala PSC Retirement