ADVERTISEMENT

രാജ്യത്തു ഗവേഷണം നടത്താൻ 45- 55 ലക്ഷം രൂപ ! പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോസ് (പിഎംആർഎഫ്) സ്കീമിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്ന തുകയാണിത്. ഇന്ത്യയിൽ ഏറ്റവുമുയർന്ന ഫെലോഷിപ് ഗ്രാന്റ് ലഭിക്കുന്ന പദ്ധതികളിലൊന്ന്. പാലക്കാട് ഉൾപ്പെടെയുള്ള ഐഐടികൾ, തിരുവനന്തപുരം ഉൾപ്പെടെയുള്ള ഐസറുകൾ എന്നിങ്ങനെ രാജ്യത്തെ 38 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശാസ്ത്ര, സാങ്കേതിക ഗവേഷകർക്കാണ് ഫെലോഷിപ്പിന് അവസരം. പിഎംആർഎഫിനു പുതുതായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 5 മലയാളികളുടെ ഗവേഷണവും ഫെലോഷിപ്പിലേക്കു നയിച്ച ഘടകങ്ങളും നോക്കാം.

വെള്ളത്തിൽനിന്ന് ഹൈഡ്രജൻ

career-prime-minister-s-research-fellows-anu-bovas

ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ രണ്ടാം വർഷ പിഎച്ച്ഡി വിദ്യാർഥിയായ ത‍ൃശൂർ മുളയം സ്വദേശി അനു ബോവാസ് (25) പോളിമർ മെറ്റലുകളിലാണു ഗവേഷണം നടത്തുന്നത്. ഭാവിയുടെ ഇന്ധനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹൈഡ്രജൻ, വെള്ളത്തിൽനിന്നു വേർതിരിച്ചെടുക്കുന്ന രാസപ്രവർത്തനത്തിന്റെ വേഗം കൂട്ടുന്ന നൂതന കാറ്റലിസ്റ്റുകൾ കണ്ടെത്താനാണു ശ്രമം. കെമിസ്ട്രിയിൽ പിജി കഴിഞ്ഞ അനുവിന് മുൻപ് ഇൻസ്പയർ സ്കോളർഷിപ് ലഭിച്ചിട്ടുണ്ട്. ജെആർഎഫ്, ഗേറ്റ് യോഗ്യതകളുമുണ്ട്.

പഠനം ടു ഡയമൻഷനൽ

career-prime-minister-s-research-fellows-faiva-mujeeb

ഐഐടി ബോംബെയിൽ ഫിസിക്സിൽ രണ്ടാം വർഷ പിഎച്ച്ഡി വിദ്യാർഥിയായ മലപ്പുറം വാഴക്കാട് സ്വദേശി ഫൈഹ മുജീബിന് (24) ടു ഡയമൻഷനൽ സെമികണ്ടക്ടറുകളെക്കുറിച്ചുള്ള പഠനത്തിനാണു ഫെലോഷിപ്. ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വലുപ്പവും ഭാരവും ഗണ്യമായി കുറയ്ക്കാൻ ടു ഡയമൻഷനൽ സെമികണ്ടക്ടറുകൾ സഹായിക്കും. 

 ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ വഴി

career-prime-minister-s-research-fellows-sebin-josephs

തിരുവല്ല സ്വദേശി സെബിൻ ജോസഫ് (24) തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ഐസർ) ഇന്റഗ്രേറ്റഡ് പിഎച്ച്ഡി വിദ്യാർഥിയാണ്. വിഷയം ഫിസിക്സ്. ക്വാണ്ടം കംപ്യൂട്ടിങ്ങിനു സഹായിക്കുന്ന മെറ്റീരിയലുകളെക്കുറിച്ചാണു ഗവേഷണം. ‌

 

പിഎച്ച്ഡിയുടെ ഒന്നാം വർഷം അവസാനമാണു ഫെലോഷിപ് ലഭിച്ചിരിക്കുന്നത്. ആദ്യവർഷ കോഴ്സുകൾക്ക് 9.4 സിജിപിഎ ഉണ്ട്; ഒരു രാജ്യാന്തര ഗവേഷണ പ്രബന്ധവും. 

career-prime-minister-s-research-fellows-prasahnth-p-nair

 

സ്ക്രാംജെറ്റ് എൻജിനൊപ്പം

സൂപ്പർസോണിക് വേഗത്തിൽ പോകുന്ന സ്ക്രാംജെറ്റ് എൻജിനുകളെക്കുറിച്ചുള്ള റിസർച് പ്രപ്പോസലിനാണ് തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയും ഗാന്ധിനഗർ ഐഐടിയിൽ പിഎച്ച്ഡി രണ്ടാം വർഷ വിദ്യാർഥിയുമായ പ്രശാന്ത് പി.നായർക്ക് (29) ഫെലോഷിപ് ലഭിച്ചത്.

career-prime-minister-s-research-fellows-shilpa-paul

 

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക്കും എംടെക്കും നേടിയശേഷമാണു പിഎച്ച്ഡിക്കു ചേർന്നത്. 7 രാജ്യാന്തര ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഫെലോഷിപ് ഫണ്ട് ഉപയോഗിച്ചു ഗവേഷണം മികവുറ്റതാക്കാനും പേറ്റന്റിന് അപേക്ഷിക്കാനും വിദേശത്തു പരിശീലനം നേടാനുമാണു തീരുമാനം.

 

ഡെൻസിറ്റി ഫങ്ഷനൽ തിയറി

എറണാകുളം കോതമംഗലം പോത്താനിക്കാട് സ്വദേശി ശിൽപ പോൾ (25) ഫെലോഷിപ് നേടിയത് മെറ്റീരിയൽ സയൻസിലെ ഡെൻസിറ്റി ഫങ്ഷനൽ തിയറി സംബന്ധിച്ച ഗവേഷണത്തിനാണ്. സെമികണ്ടക്ടറുകളിൽ ഈ സൈദ്ധാന്തിക മാതൃകയുടെ സാധ്യതകളപ്പറ്റിയാണു ഗവേഷണം. ഐഐടി ബോംബെയിൽ ഫിസിക്സിൽ രണ്ടാം വർഷ പിഎച്ച്ഡി വിദ്യാർഥിയാണ്. 

 

അപേക്ഷ നേരിട്ടല്ല, സ്ഥാപനം വഴി

ഗവേഷകർക്കു നേരിട്ടു അപേക്ഷിക്കാനാകില്ല. പിഎച്ച്ഡിയുടെ ആദ്യ വർഷമോ രണ്ടാം വർഷത്തിന്റെ തുടക്കത്തിലോ ഗവേഷകർക്കു വേണ്ടി അതതു സ്ഥാപനങ്ങൾ അപേക്ഷിക്കണം. പിഎച്ച്ഡി പ്രവേശനം ലഭിച്ചാൽ ഉടൻ അപേക്ഷിക്കുന്നതിനെ ഡയറക്ട് എൻട്രിയെന്നും ഒരു വർഷത്തിനു ശേഷം അപേക്ഷിക്കുന്നതിനെ ലാറ്ററൽ എൻട്രിയെന്നും പറയും. ആദ്യ വർഷം പൂർത്തിയാക്കിയവരാണെങ്കിൽ ആ വർഷത്തെ കോഴ്സുകൾക്ക് കുറഞ്ഞത് 8.5 സിജിപിഎ വേണം.

 

ഗവേഷകരുടെ മുൻകാല അക്കാദമിക് നിലവാരവും ഗവേഷണ വിഷയവും പരിഗണിച്ചാകും സ്ഥാപനങ്ങൾ അപേക്ഷകൾ നൽകുക. ആദ്യ 2 വർഷം 70,000 രൂപ, മൂന്നാം വർഷം 75,000 രൂപ, നാലും അഞ്ചും വർഷം 80,000 രൂപ എന്നിങ്ങനെ പ്രതിമാസം ലഭിക്കും; വർഷം 2 ലക്ഷം രൂപ വീതം ഗ്രാന്റും. പിഎംആർഎഫ് ഫെലോകൾക്കായുള്ള ദേശീയ കൺവൻഷനിൽ ഓരോ വർഷത്തെയും ഗവേഷണ പുരോഗതി അവതരിപ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രാന്റ് തുടരുകയോ അവസാനിപ്പിക്കുകയോ ചെയ്യാം.

English Summary: Prime Minister's Research Fellows (PMRF) Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com