ADVERTISEMENT

ലോകത്തെ തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള എൻട്രൻസ് പരീക്ഷകളിലൊന്നാണ് ഇന്ത്യയിലെ ഐഐടി പ്രവേശനപ്പരീക്ഷ. ശരിക്കു പറഞ്ഞാൽ, യുഎസിലെ മികച്ച സർവകലാശാലകളിൽ പ്രവേശനം കിട്ടുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഐഐടികളിൽ പ്രവേശനം നേടാൻ. അങ്ങനെ പഠിച്ച ഒരു മിടുക്കനെക്കുറിച്ചാണ് ഈ ലക്കത്തിൽ എനിക്കു പറയാനുള്ളത്. 

IPS എൻജിനീയർ! 

പിതാവ് വ്യോമസേന ഉദ്യോഗസ്ഥനായിരുന്നതിനാൽ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ സ്കൂളുകൾ മാറേണ്ടിവന്നിരുന്നു, ഈ കുട്ടിക്ക്. പ്ലസ് ടു കഴിഞ്ഞത് അലഹബാദിലെ കേന്ദ്രീയ വിദ്യാലയയിൽനിന്ന്. തുടർന്ന് ഐഐടി കാൻപുരിൽ പ്രവേശനം കിട്ടുന്നു. 1995 ൽ ഐഐടിയിൽനിന്നു പാസൗട്ട്. ശേഷം ഐഐഎം പ്രവേശനത്തിനു തയാറെടുപ്പു തുടങ്ങി. 

പക്ഷേ, കുറച്ചു മുന്നോട്ടുപോയപ്പോൾ ഈ വഴിയല്ല എന്റേതെന്ന് അയാൾക്കു തോന്നിത്തുടങ്ങി. അങ്ങനെയാണ് അയാൾ സിവിൽ സർവീസ് പരീക്ഷാ തയാറെടുപ്പിലേക്കു തിരിയാൻ തീരുമാനിച്ചത്. ഐഎഎസോ ഐപിഎസോ കിട്ടുകയാണെങ്കിൽ മാത്രമേ ഈ വഴി സ്വീകരിക്കേണ്ടൂ എന്ന് ഈ ചെറുപ്പക്കാരൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. 1996 ൽത്തന്നെ അയാൾ സിവിൽ സർവീസ് നേടി. ആ വർഷത്തെ ബാച്ചിൽ ഐപിഎസുകാരനായി ജോലിയിലും കയറി! 

ലോകം കണ്ടു മടക്കം 

കേരളത്തിൽ ജോലി ലഭിച്ചെത്തിയ ആ ചെറുപ്പക്കാരൻ തിരുവനന്തപുരം പൊലീസ് കമ്മിഷണറാകുന്നു. ഇനി അയാളുടെ പേരു പറയാം–രാജൻ സിങ്. ഡിജിപി വരെയാകാമായിരുന്ന രാജൻ പക്ഷേ, 2005 ൽ ഐപിഎസ് വേണ്ടെന്നു തീരുമാനിച്ച് വീണ്ടും പുതിയ വഴി തേടി. കൂടുതൽ പഠിക്കണമെന്നായിരുന്നു അപ്പോഴത്തെ മോഹം. ഐപിഎസിൽനിന്നു രാജിവച്ച് യുഎസിലെ പ്രശസ്തമായ മാനേജ്മെന്റ് സ്കൂളുകളിലൊന്നായ വാർട്ടൺ യൂണിവേഴ്സിറ്റിയിൽ എംബിഎയ്ക്കു ചേർന്നു. 

പഠനശേഷം ലോകത്തെ ഒന്നാം നമ്പർ കൺസൽറ്റൻസി സ്ഥാപനമായ മക്കിൻസിയിൽ കൺസൽറ്റന്റായാണു രാജൻ ജോലിക്കു കയറിയത്. അവിടെ കുറച്ചു കാലം ജോലി ചെയ്ത് തിരികെ ഇന്ത്യയിലെത്തി. ഒരു ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ അഡ്വൈസറായാണു പിന്നീടു രാജനെ കണ്ടത്. പുതുവഴികളിലേക്കു മനസ്സ് പിന്നെയും പാഞ്ഞുകൊണ്ടിരുന്നു. എന്തിനു മറ്റൊരാൾക്കുവേണ്ടി ജോലി ചെയ്യുന്നു എന്ന ചിന്തയാണ് ഇക്കുറി മനസ്സിൽ നിറഞ്ഞത്. ലക്ഷക്കണക്കിനു രൂപ ശമ്പളം കിട്ടുന്ന ആ ജോലി വേണ്ടെന്നുവച്ച് സ്വന്തമായി സ്ഥാപനം തുടങ്ങാനാണു രാജൻ തീരുമാനിച്ചത്. 

വെറും പഠനമല്ല 

ഉത്തരേന്ത്യക്കാരനാണെങ്കിലും, ഭാര്യ തിരുവനന്തപുരത്തു ജോലി ചെയ്തിരുന്നതിനാൽ രാജൻ നമ്മുടെ തലസ്ഥാനനഗരി ആസ്ഥാനമായാണു കമ്പനി തുടങ്ങിയത്. ‘ഹാബിറ്റ് സ്ട്രോങ്’ എന്നാണു കമ്പനിയുടെ പേര്. Focussed Learning and Foccussed Work എന്നതാണ് ഈ കമ്പനിയുടെ പ്രധാന മുദ്രാവാക്യം. 

പഠനമായാലും ജോലിയായാലും അതിൽ ഏറ്റവും കൂടുതൽ ഫോക്കസ് ചെയ്യേണ്ടതെങ്ങനെ എന്നത് ഈ കമ്പനി പരിശീലിപ്പിക്കുന്നു. മെഡിറ്റേഷൻ അടക്കമുള്ള പരിശീലനങ്ങളും നൽകിവരുന്നു. പതിനായിരത്തോളം പേർ ഈ കമ്പനിയുടെ ഓൺലൈൻ പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു! ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ marketing ചെയ്യുന്ന പരിപാടിയില്ല. കേട്ടറിഞ്ഞു വരുന്നവർ വന്നാൽ മതിയെന്നാണു കമ്പനി നിലപാട്. പക്ഷേ, ഇവിടെ കോഴ്സ് ചെയ്യുന്നവർ കമ്പനിയുടെ ചിട്ടവട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കോഴ്സ് വിട്ടുപോകാൻ നിർദേശിക്കുകയും ചെയ്യും. 

പിഎസ്‍സിയുടേതടക്കം ഏതു മത്സരപ്പരീക്ഷയ്ക്കും തയാറെടുക്കുന്നവർക്കു വേണ്ടത് ഇത്തരം focussed learning ആണെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. വെറുതെ എഴുതിനോക്കാം എന്ന മനസ്സുമായി ഒരു പരീക്ഷയെയും സമീപിക്കാതിരിക്കുക. എല്ലാവർക്കും രാജൻ സിങ് ആകാൻ കഴിയില്ല. പക്ഷേ, ലക്ഷ്യബോധത്തോടെയുള്ള ഇത്തരം ജീവിതയാത്രകൾ നമുക്കു പിന്തുടരാൻ കഴിയും. 

English Summary : Vijayatheerangal - Motivational Column by G. Vijayaraghavan - Success story of Arun Singh IPS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com