ADVERTISEMENT

പദങ്ങളുടെ സാഗരമായ ഓക്സ്ഫഡ് നിഘണ്ടു ‘ഈ വർഷത്തെ പദം’ തിരഞ്ഞെടുത്തു പ്രസിദ്ധപ്പെടുത്താറുണ്ട്. 2016ലെ പദം post-truth. സത്യാനന്തരത എന്ന് ചിലർ ഇതു വിവർത്തനം ചെയ്തിട്ടുള്ളതുകൊണ്ടുമാത്രം ഇതിലെ ആശയം വ്യക്തമാകുന്നില്ല.

 

നമ്മെപ്പോലെയുള്ളവരെ സ്പർശിക്കുന്ന ചില ആശയങ്ങൾ ഈ വാക്കിനു പിന്നിലുണ്ട്. വസ്തുതകളെക്കാളേറെ നമ്മെയെല്ലാം സ്വാധീനിക്കുന്നത് നമ്മുടെ വികാരങ്ങളും വിശ്വാസപ്രമാണങ്ങളുമാണ്. സത്യത്തിനപ്പുറമുള്ളവ. അതനുസരിച്ച് നാം അഭിപ്രായങ്ങൾ പറഞ്ഞുകളയും. പുതിയ സത്യങ്ങളെക്കാൾ നമുക്കു പ്രധാനം പഴയ ധാരണകളാണ്. ഇതു തിരിച്ചറിഞ്ഞാൽ മാത്രമേ യുക്തിപൂർവം ചിന്തിക്കാനും സത്യത്തിലെത്താനും കഴിയൂ. ഇതിലും പരിമിതി വരാം. മതവും സംസ്കാരവും ചേർന്നു രൂപപ്പെടുത്തിയ മൂല്യങ്ങളുടെ സത്യം യുക്തികൊണ്ട് തെളിയിക്കാൻ കഴിയില്ല. അതു വിശ്വാസമാണ്.

 

രാഷ്ട്രീയപ്രവർത്തകരുടെ കടുത്ത വിശ്വാസം നോക്കുക. തങ്ങൾക്ക് അനുകൂലമാകുന്ന ഏതിനെയും രണ്ടാമതൊന്ന് ആലോചിക്കാതെ സ്വീകരിക്കുകയും, പ്രതികൂലമായേക്കാവുന്ന ഏതിനെയും അതേപോലെ തിരസ്കരിക്കുകയും  ചെയ്യും. തങ്ങൾ സത്യത്തിൽനിന്ന് ഏറെ അകലെയാണെന്ന് തിരിച്ചറിയുകയേയില്ല. ചുരുക്കം ചിലപ്പോൾ മാത്രമാണ് ഇതിനു വ്യത്യാസം വരുക. അതോടെ മറുകക്ഷിയിൽച്ചേർന്ന് മറ്റു ചില അസത്യങ്ങളിൽ കുടുങ്ങാനും മതി.

 

ഒരേ സത്യം പല രൂപങ്ങൾ കൈക്കൊള്ളുന്നതു നമുക്കറിയാം. ചില ചരിത്രസംഭവങ്ങൾ പലരും കാണുമ്പോൾ അവയുടെ രൂപം മാറിമറിയും. ചതുരപ്പാത്രവും വട്ടപ്പാത്രവും കോണിക്കൽ പാത്രവും കൊണ്ട് മൂന്നു പേർ ഒരേ ജലംതന്നെ എടുക്കുമ്പോൾ അത് ഭിന്നരൂപങ്ങൾ സ്വീകരിക്കുംപോലെ. യഥാർത്ഥരൂപം എന്തെന്നു തിരിച്ചറിയാൻ വയ്യാത്ത അവസ്ഥ. സത്യം അസത്യമായി മാറുന്നു. സത്യത്തെ മറച്ചുവയ്ക്കാൻ വൻപിച്ച ശ്രമങ്ങൾ സമൂഹത്തിൽ പതിവാണ്. നേരറിയാൻ നമ്മെപ്പോലെയുള്ള സാധാരണക്കാർ കുഴങ്ങും. ഇതെപ്പറ്റി ഈശാവാസ്യ ഉപനിഷത്ത് 15–ാം ശ്ലോകത്തിലെ പ്രാർത്ഥന :

 

‘‘ഹിരണ്മയേന പാത്രേണ സത്യസ്യാഽപിഹിതം മുഖം

  തത് ത്വം പൂഷന്നപാവൃണു സത്യധർമ്മായ ദൃഷ്ടയേ.”

‘സത്യത്തിന്റെ മുഖം സ്വർണ്ണത്തളിക കൊണ്ട് മറഞ്ഞിരിക്കുന്നു. സൂര്യദേവാ, അത് മാറ്റി സത്യത്തെ കാണിച്ചുതരുക.’ സ്വർണ്ണ‌ത്തളിക പണക്കൊഴുപ്പിന്റെയും അധികാര‍ഡംഭിന്റെയും പ്രതീകമാണ്. സത്യം പറയാനൊരുങ്ങുന്നവരുടെ വായ് മൂടി, വലിയ കള്ളങ്ങൾവഴി ധനികർ അഴിമതി കാട്ടുന്നത് ഇന്നും സാധാരണം. സാധാരണക്കാർ സത്യത്തെ ഉപേക്ഷിക്കാൻ തയാറാകുന്നതോടെ അഴിമതിക്കാരുടെ പ്രതാപം  ദൃശ്യവിസ്മയങ്ങളാകുന്നു.

 

പോസ്റ്റ്–ട്രൂത്ത് പുതിയ പദമാണെങ്കിലും ഈ ആശയം ഏറെപ്പണ്ടുതന്നെ ജർമ്മൻ ദാർശനികൻ (1844–1900) ഫ്രിഡറിച്ച് നീച്ചേ മുതൽ പല ചിന്തകരും പ്രകടിപ്പിച്ചിരുന്നു. പുരാണവും കവിതയും അലങ്കാരവും മറ്റും പ്രയോഗിച്ച് ലോകത്തെപ്പറ്റി മനുഷ്യർ സത്യങ്ങൾ മെനയുമെന്നും നീച്ചേ പറഞ്ഞു.

 

സ്വജീവിതത്തെ സത്യാന്വേഷണപരീക്ഷണമാക്കിയ ഗാന്ധിജിയെ ഇക്കാര്യത്തിൽ ഹരിശ്ചന്ദ്രൻ എന്ന പുരാണകഥാപാത്രം ബാല്യത്തിൽത്തന്നെ സ്വാധീനിച്ചിരുന്നു. മഹാരാജാവായിരുന്ന ഹരിശ്ചന്ദ്രൻ സർവതും നഷ്ടപ്പെട്ട് ശ്മശാനപാലകനായി. ഭാര്യ ചന്ദ്രമതി പുത്രന്റെ ശവദാഹത്തിനു ചുടലക്കളത്തിലെത്തുമ്പോൾ, അവരെ വധിക്കാൻവരെ നിർബന്ധിതനായിട്ടും സത്യത്തിൽനിന്ന് ഹരിശ്ചന്ദ്രൻ അണുമാത്രം മാറാത്ത അവിശ്വസനീയരംഗം കഥയിലുണ്ട്.

 

ബൈബിൾ പഴയനിയമത്തിലെ ജോബിന്റെ (ഇയ്യോബ്) അനന്യമായ സ്ഥൈര്യത്തിന് ഇതിനോട് സമാനതകളുണ്ട്. സർവസമ്പത്തും  പത്തു  മക്കളും നഷ്ടപ്പെട്ടിട്ടും വിശ്വാസമെന്ന സത്യത്തിൽനിന്നു തെല്ലും വ്യതിചലിക്കാത്ത സമീപനം.

 

സത്യമോ അസത്യമോ പറയയേണ്ടതെന്നതിനെപ്പറ്റി നിർദ്ദേശിക്കുന്ന അതിപ്രശസ്തവരികൾ മനുസ്മൃതിയിൽ വായിക്കാം (4:138):

    "സത്യം ബ്രൂയാത്‌, പ്രിയം ബ്രൂയാത്‌, ന ബ്രൂയാത്‌ സത്യമപ്രിയം"

‘സത്യം പറയണം, ഇഷ്ടപ്പെടുന്നത് പറയണം, ഇഷ്ടപ്പെടാത്തത് പറയരുത്’ എന്നാണ് ഇതിന് അർത്ഥം പറയാറുള്ളത്. പക്ഷേ രസകരമായ മറ്റൊരു അർത്ഥവും ഇതിനുണ്ട്. സത്യം അപ്രിയമായി പറയരുത്. കയ്ക്കുന്ന സത്യം പറയേണ്ടിവന്നാൽ വേദനിപ്പിക്കാതെ മെല്ലെമെല്ലെ  മയത്തിൽ  നയത്തിൽ പറയണം. ഈ രീതി വിജയിച്ച പഴയ കഥ കേൾക്കുക. 

 

പുത്രൻ ജനിച്ചതിൽ സന്തോഷിച്ച രാജാവ് കുഞ്ഞിന്റെ ഭാവിയറിയാൻ പ്രവചനവിദഗ്ധനെ വരുത്തി. രാജാവ് നാടുനീങ്ങുന്നതിനു മുൻപ് പുത്രൻ മരിക്കുമെന്ന് വിദഗ്ധൻ പറ‍ഞ്ഞു. കോപിഷ്ഠനായ രാജാവ് വിദഗ്ധന് വധശിക്ഷ വിധിച്ചു. മറ്റൊരു വിദഗ്ധനെ വരുത്തി. അദ്ദഹവും മനസ്സിലാക്കി, രാജാവിനു മുൻപ് പുത്രൻ മരിക്കുമെന്ന്. പക്ഷേ വിവേകശാലിയായ രണ്ടാമൻ പറഞ്ഞതിങ്ങനെ : ‘പ്രഭോ! അങ്ങ് അതീവ ഭാഗ്യവാനാണ്. സ്വന്തം പൗത്രനെ സിംഹാസനത്തിലിരുത്തി, സന്തോഷത്തോടെ സന്ന്യസിക്കാനുള്ള അസുലഭഭാഗ്യമാണ് തിരുമേനിക്ക്.’ സന്തുഷ്ടനായ രാജാവ് വിദഗ്ധന് വിലയേറിയ പാരിതോഷികങ്ങൾ നൽകി മടക്കിയയച്ചു.

 

‘ന ബ്രൂയാത്‌ സത്യമപ്രിയം’ എന്ന വരിയുടെ  തുടർച്ചയായി വലിയ പ്രസിദ്ധിയില്ലാത്ത വരിയുമുണ്ട്. നാം നിശ്ചയമായും പാലിക്കേണ്ട കാര്യമാണ് അതിൽ.

 ‘‘പ്രിയം ച നാനൃതം ബ്രൂയാത്’’

‘സന്തോഷിപ്പിക്കാനായി കള്ളം പറയരുത്’. പക്ഷേ കാര്യസാധ്യത്തിനുവേണ്ടി അന്യരെ സുഖിപ്പിക്കാനായി കളവു പറയുന്നത് ഇന്ന് സാധാരണമാണ്. മലയാളികളുടെ ‘മണിയടി’. സ്തുതിപാഠകവൃന്ദത്തിൽ വിവേകമുള്ളവർക്കു ചേരാൻ കഴിയില്ല 

 

ചിന്തകനായ ഫ്രാങ്ക്  സോണൻബർഗ് : ‘സത്യം കളവു പറയില്ല.’ ഷേക്സ്പിയർ : ‘സത്യത്തിനു നിറം വേണ്ട. അതിന്റെ നിറം സ്ഥിരമാണ്.’ (101–ാം ഗീതകം). ‘ഏതു കണക്കുകൂട്ടലിന്റെയും അവസാനം വരെയും സത്യം സത്യമായിരിക്കും’ എന്നും മഹാകവി (മെഷർ ഫോർ മെഷർ – 4:1).

 

തിരുക്കുറൾ 293ൽ തിരുവള്ളുവർ തീർത്തുപറഞ്ഞു : ‘അസത്യമെന്ന് അറിയാവുന്ന ഒരു വാക്കും പറയരുത്’. നാം പറഞ്ഞ ഒരു കളവ് അന്യർ തിരിച്ചറിയുന്നതോടെ നാം പറഞ്ഞിട്ടുള്ള എല്ലാറ്റിന്റെയും വിശ്വാസ്യത നശിച്ചെന്നു വരാം. കളവ് അതിവേഗം വ്യാപിക്കും. അതു തകരും. സത്യം എന്നും നിലനിൽക്കും.  പറഞ്ഞുപോയ കളവ് പല കളവുകളിലേക്കു നയിക്കും. ഏതിലും നർമ്മം കണ്ടെത്തുന്ന മാർക് ട്വെയിൻ : ‘സത്യം പറയുന്നവർ ഒന്നും ഓർമ്മ വയ്ക്കേണ്ട.’

 

പഠനം പൂർത്തിയാക്കി യാത്രപറയുന്ന ശിഷ്യന് ഗുരു നൽകുന്ന ഉപദേശം : ‘സത്യം പറയുക, ധർമ്മം അനുഷ്ഠിക്കുക, സ്വയംപഠനത്തിൽ നിന്ന് മാറിപ്പോകാതിരിക്കുക’ (സത്യം വദ, ധർമ്മം ചര, സ്വാധ്യായാത് മാ പ്രമദഃ – തൈത്തരീയ ഉപനിഷത്ത് 1–11). ഏതു കോൺവക്കേഷൻ പ്രസംഗത്തിലും ചേർക്കാവുന്ന വരികൾ.

 

നമ്മുടെ ദേശീയചിഹ്നത്തിൽ അശോകസ്തംഭത്തിനു താഴെ ‘സത്യമേവ ജയതേ’ എന്ന വാക്യമുണ്ട്. ‘സത്യം മാത്രം ജയിക്കുന്നു’ എന്നു സാരം. മുണ്ഡകോപനിഷത്തിലെ ആ വരിയിങ്ങനെ : സത്യമേവ ജയതേ നാനൃതം (3.1.6) – ‘സത്യമേ ജയിക്കൂ, അസത്യം ജയിക്കില്ല’. ഈ തത്ത്വം പൂർണമായും നടപ്പാക്കുക പ്രായോഗികമല്ലായിരിക്കാം. പക്ഷേ ഇതു മനസ്സിലുണ്ടെങ്കിൽ, സത്യത്തോട് എത്രയടുത്തു കഴിയാനാവും എന്ന പരീക്ഷണമായി ആർക്കും ജിവിതത്തെ മാറ്റാം.

 

സത്യത്തിന്റെ പാതയിൽനിന്നു കഴിവതും മാറാതിരിക്കാനാവട്ടെ നമ്മുടെ ശ്രമം. പോസ്റ്റ്–ട്രൂത്തിലെ സത്യവും വേണം മനസ്സിൽ. മുൻവിധിയില്ലാതെ യുകതിപൂർവം ചിന്തിച്ച്  സത്യത്തിലെത്താൻ.

English Summary: Career Column By BS Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com