അച്ഛൻ ഓട്ടോഡ്രൈവർ, സഹോദരൻ വർക്ക്ഷോപ് ജീവനക്കാരൻ ഈ കൈത്താങ്ങിൽ അൻസർ കൊയ്തത് ഐഎഎസ്
Mail This Article
ബംഗാൾ കേഡറിലെ ഐഎഎസ് ഓഫിസറാണ് അൻസർ ഷെയ്ക്ക്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ സിവിൽ സർവീസ് പരീക്ഷ ജയിച്ച മിടുക്കൻ. 21–ാം വയസ്സിൽ ആദ്യ പരിശ്രമത്തിൽത്തന്നെ 361–ാം റാങ്കോടെ ഐഎഎസ് കിട്ടിയ അൻസറിന്റെ ആ റെക്കോർഡിനു തിളക്കമേറുന്നത് അൻസർ പഠിച്ചുയർന്നുവന്ന പശ്ചാത്തലംകൊണ്ടുകൂടിയാണ്.
അൻസറിന്റെ പിതാവ് യൂനുസ് ഷെയ്ക്ക് അഹമ്മദ് മഹാരാഷ്ട്രയിൽ ജൽന ജില്ലയിലെ ഷെൽഗാവ് എന്ന ചെറിയ ഗ്രാമത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. അൻസറിന്റെ സഹോദരൻ ഏഴാം ക്ലാസിൽ പഠനം നിർത്തി വർക്‌ഷോപ്പിൽ ജോലിക്കു പോവുകയായിരുന്നു. പക്ഷേ, അൻസറിന്റെ പഠനത്തിൽ പിതാവിനൊപ്പം വലിയ കൈത്താങ്ങായത് ഈ സഹോദരനാണ്.
പുണെയിലെ ഫെർഗുസൻ കോളജിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ ബിരുദമെടുത്ത അൻസർ അതു കഴിഞ്ഞ ഉടൻ സിവിൽ സർവീസ് തയാറെടുപ്പിലേക്കു തിരിയുകയായിരുന്നു. സാധാരണഗതിയിൽ ഇതുപോലൊരു കുടുംബപശ്ചാത്തലത്തിൽനിന്നു വരുന്നയാൾക്ക് എടുക്കാവുന്നതിലധികം ‘റിസ്ക്’ അൻസാറിന്റെ ആ തീരുമാനത്തിലുണ്ടായിരുന്നു. പക്ഷേ, ആ വഴിയിൽ അൻസർ വിജയം കണ്ടെത്തുകതന്നെ ചെയ്തു.
പത്താം ക്ലാസ് കഴിഞ്ഞപ്പോഴേ സിവിൽ സർവീസ് മോഹം അൻസറിനെ പിടികൂടിയിരുന്നു. പത്തിൽ കിട്ടിയതു 91% മാർക്ക്. വമ്പൻ മാർക്കുകാർക്കിടയിൽ അതൊരു വലിയ നമ്പറായിരുന്നിരിക്കില്ല. പക്ഷേ, അൻസറിന്റെ വീട്ടിലെ പശ്ചാത്തലം വച്ചുനോക്കുമ്പോൾ ആ മാർക്കിനു പൊന്നിന്റെ വിലയുണ്ടായിരുന്നു. മാത്രമല്ല, വെറുതെ സിവിൽ സർവീസ് എന്ന ആഗ്രഹം മനസ്സിൽ കയറിക്കൂടിയതല്ല. ആ വഴി തന്റേതാക്കണമെന്ന ദൃഢനിശ്ചയംതന്നെ ആ പത്താം ക്ലാസുകാരന്റെ മനസ്സിൽ ഉറച്ചിരുന്നു.
ആ കുടുംബത്തിലെ ആദ്യ ബിരുദധാരിയായിരുന്നു അൻസർ ഷെയ്ക്ക് എന്നു പറയുമ്പോൾ നമുക്കു മനസ്സിലാകും, അൻസറിന്റെ പശ്ചാത്തലം. ബിരുദത്തിന്റെ ആദ്യവർഷംതന്നെ സിവിൽ സർവീസ് തയാറെടുപ്പു തുടങ്ങി. ആദ്യ ആറു മാസം ഓപ്ഷനൽ സബ്ജക്ട് പഠനത്തിനാണു മാറ്റിവച്ചത്. അടുത്ത ആറു മാസം ജനറൽ സ്റ്റഡീസ്. അപ്പോഴേക്ക് അവസാനവർഷ ബിരുദപഠനം തുടങ്ങിയിരുന്നു. 3 മാസം മെയിൻസിനുള്ള തയാറെടുപ്പ്. സിവിൽ സർവീസ് പ്രിലിംസ് കഴിഞ്ഞുള്ള 100 ദിവസം മെയിൻസിനുള്ള പരിശീലനം. പിന്നെ 40 ദിവസം ഇന്റർവ്യൂവിനുള്ള തയാറെടുപ്പ്. ഇത്രത്തോളം ചിട്ടയോടെയായിരുന്നു, ഇരുപതു വയസ്സു തികയാത്ത ആ ചെറുപ്പക്കാരന്റെ പഠനം.
ഇത്രത്തോളം കഠിനമായ ജീവിതവഴികളിലൂടെ കടന്നുവന്നയാൾക്ക്, ഇന്ത്യയിലെ ഏറ്റവും കഠിനമായ മത്സരപ്പരീക്ഷ ആദ്യശ്രമത്തിൽത്തന്നെ കടന്നുകയറാമെങ്കിൽ മറ്റു പലർക്കും മറ്റു പലതും നേടാൻ കഴിയില്ലേ എന്നതാണു ചോദ്യം. സിവിൽ സർവീസിനു പോകാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. വളരെ പരിമിതമാണ് അവിടത്തെ അവസരങ്ങൾ. പക്ഷേ, വേറെയും വിജയവഴികൾ നമുക്കു മുന്നിൽ കിടപ്പുണ്ട്. അവരവർക്കു യോജിക്കുന്നതു തിരഞ്ഞെടുക്കണമെന്നേയുള്ളൂ.
തയാറെടുക്കുന്നതു പിഎസ്‌സി പരീക്ഷയ്ക്കോ യുപിഎസ്‍സി പരീക്ഷയ്ക്കോ ആകട്ടെ, ഉള്ളിലെ കനലാണു കത്തിയെരിയേണ്ടത്. എത്രയോ പരാജയങ്ങൾക്കുശേഷമാണു വാസ്കോഡഗാമ എന്ന നാവികൻ അലകടൽ മുറിച്ചുകടന്ന് 1498 ൽ കോഴിക്കോട്ടെ കാപ്പാട്ട് കാലുകുത്തിയത്. അതു ചരിത്രമായി. ചരിത്രത്തിൽ അങ്ങനെയൊരു പാദമുദ്ര പതിപ്പിക്കാൻ നമ്മൾക്കോരോരുത്തർക്കും കഴിയും. അതിനു വേണ്ടത് ഉറച്ച ചുവടുകൾ മാത്രം.
Content Summary : Vijayatheerangal Motivational Column by G. Vijayaraghavan