ADVERTISEMENT

 

തീറ്റയും കുടിയും കലാപരമായി നടത്താൻ പഠിപ്പിക്കുക! അതും സർവകലാശാലയിലെ പിജി കോഴ്സ്! ആകെ അറിയാവുന്നതു തിന്നാനും കുടിക്കാനും മാത്രമാണെന്നു കരുതുന്നവരെ ആകെ അമ്പരപ്പിച്ചുകൊണ്ടാണ് ഫ്രഞ്ച് സർവകലാശാലയായ സിയോൺസ് പോ ലീൽ (Sciences Po Lille) ഇതിനു കോഴ്സ് തുടങ്ങിയത്. നഗരമോ പാരിസ് ! പൊളിറ്റിക്കൽ സയൻസിൽ ലോകത്തെ തന്നെ മികച്ച സർവകലാശാലകളിലൊന്നാണിത്.

boire-manger-vivre-sciences-po-lille-french-university-article-
Photo Credit : Rawpixel.com / Shutterstock.com

 

തീനും കുടിയും മാത്രമല്ല ജീവിതം ആസ്വദിക്കലും കോഴ്സിന്റെ കരിക്കുലത്തിലുണ്ട്. അതു പഠിക്കാൻ കഴിയുന്നവരെ ഭാഗ്യവാൻമാർ എന്നാണ് മറ്റുള്ളവർ വിളിക്കുന്നത്. നല്ല പ്രായത്തിൽ ഇങ്ങനെയൊരു കോഴ്സ് ഉണ്ടായിരുന്നെങ്കിൽ എത്ര പണം ചെലവാക്കിയും കുടുംബം വിറ്റിട്ടായാലും കോഴ്സിനു ചേരുമായിരുന്നെന്ന് ഇന്നത്തെ കോടീശ്വരൻമാർ പോലും പറയുന്നു. സ്വിഗ്ഗിക്കും ലോക്കൽ ഭക്ഷണശാലകൾക്കും മറ്റും കാശു കൊടുത്തു കളയില്ലായിരുന്നു. ആകെക്കൂടി അടിപൊളി ജീവിതമായിരിക്കും പഠന കാലത്ത് എന്നാണു ധാരണ.

boire-manger-vivre-sciences-po-lille-french-university-paris
Sciences Po Lille, Paris. Source : YouTube / Official

 

ബിഎംവി എന്നാണു കോഴ്സിന്റെ പേര്– ബ്വാർ, മോൻഷെ, വീവ്ര് (Boire, Manger, Vivre) – എന്നതിന്റെ ചുരുക്കപ്പേര്. അർഥം– കുടി, തീറ്റ, ജീവിതം. ആദ്യ ബാച്ചിൽ 15 വിദ്യാർഥികളുണ്ട്. ബെന്വ ലെൻഷെയ്നെയാണ് ആദ്യ ലക്ചറർ.

 

ഭക്ഷണത്തെയും പാനീയങ്ങളേയും ജീവിതത്തെയും കുറിച്ച് വിപുലമായ പഠന വിഷയങ്ങളാണുള്ളത്. ഭക്ഷണ നയതന്ത്രം (ഗാസ്ട്രോ ഡിപ്ളോമസി), ഭക്ഷണ ടെക്നോളജി, അടുക്കളയിൽ ലിംഗവിവേചനം നേരിടൽ എന്നിവയൊക്കെ കരിക്കുലത്തിന്റെ ഭാഗമാണ്. വിവിധ തരം ജീവിതശൈലികളും മാംസത്തിനു പകരം കഴിക്കാവുന്ന സസ്യജാലങ്ങളും കൃഷിയുടെ ചരിത്രവും മറ്റും പഠിപ്പിക്കും. വിദ്യാർഥികൾക്ക് പലതരം റോൾ പ്ളേകളുണ്ട്. ടിവി ജേണലിസ്റ്റായും ഫുഡ് ഡെലിവറി കമ്പനിയുടെ മേധാവിയായും മാധ്യമങ്ങളിലെ ഭക്ഷണ നിരൂപകനായുമൊക്കെ പലതരം റോളുകളിൽ അഭിനയിക്കണം. അതുവഴി ഇത്തരം രംഗങ്ങളെ അടുത്തറിയാൻ കഴിയും. ഭക്ഷണ നിലാവരും ജോലി സാഹചര്യവുമൊക്കെ സഹപാഠികൾ പരസ്പരം ചോദിച്ചറിയും. 

boire-manger-vivre-sciences-po-lille-french-university-article-image
Photo Credit : Mila Supinskaya Glashchenko / Shutterstock.com

 

കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നതിനാൽ ഇനി ഭക്ഷണം ആഗോള വെല്ലുവിളികളുടെ ഭാഗമാവുമെന്നാണു പറയുന്നത്. കോഴ്സിന്റെ പ്രസക്തി അവിടെയാണ്.

 

കോഴ്സ് പഠിച്ചു പോകുന്ന യുവതീയുവാക്കൾ തങ്ങളുടെ ജോലിയിലൂടെ ലോകത്തെ തന്നെ മാറ്റാനോ രക്ഷിക്കാനോ മുതിരും എന്നാണു കണക്കാക്കുന്നത്. വിദ്യാർഥി പ്രതിനിധി ക്ളെമൻസ് റികാർട്ട് പറയുന്നത് ഭക്ഷണത്തിലൂടെ വിദ്യാർഥികളെ ഒരുമിപ്പിക്കുന്ന കോഴ്സാണിതെന്നാണ്. ഭിന്നതകൾ മറന്നു ലോകം ഒരുമിക്കുന്നതും തീനിലും കുടിയിലും കൂടെയാണല്ലോ. 

 

അവർ വേറിട്ടു നിൽക്കും

 

ഫ്രാൻസിലും ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങളിലും  നിരവധി ഭക്ഷണ ടെക്നോളജി കോഴ്സുകളുണ്ട്. ഭക്ഷ്യ സംസ്ക്കരണവും അതെങ്ങനെ ഉത്പന്നങ്ങളാക്കി മാറ്റുന്നുവെന്നും ചന്തകളിലും കടകളിലും കൂടി വിൽക്കുന്നുവെന്നും പഠിപ്പിക്കും. ഭക്ഷണ വ്യവസായം എങ്ങനെ പ്രവർത്തിക്കുന്നു, ഭക്ഷണവും അതുണ്ടാക്കാനുള്ള വ്യഞ്ജനങ്ങളും എങ്ങനെ ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു കടത്തുന്നുവെന്നും എങ്ങനെ സ്റ്റോർ ചെയ്യപ്പെടുന്നുവെന്നും പാക്കറ്റ് ചെയ്യപ്പെടുന്നുവെന്നും മറ്റും പഠിപ്പിക്കുന്ന കോഴ്സുകൾ. ലോകമാകെ ഇവ പഠിച്ചവർക്കു ഡിമാൻഡുണ്ട്. ഭക്ഷ്യ സുരക്ഷയും ഗുണനിലാവര നിഷ്ക്കർഷയും അതിന്റെ ഭാഗമാണ്. ഫ്രഞ്ചിലും ഇംഗ്ലിഷിലും പഠിക്കാം. അതിലുപരി ലോകനഗരത്തിൽ ജീവിക്കാനും ജീവിതം ആസ്വദിക്കാനും വിശ്വപൗരനായി വളരാനുമുള്ള അവസരം കൂടിയാണിത്. ഏത് ഇന്റർവ്യൂവിനു പോയാലും അത്തരം കോഴ്സുകൾ പാസായവർ വേറിട്ടു നിൽക്കും.

 

Content Summary : 'Boire, Manger, Vivre' - Sciences Po Lille, French University offers Masters Course in 'Drinking, Eating And Living'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com