ADVERTISEMENT

2021 ജൂണിൽ ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽനിന്നു ബിടെക് പൂർത്തിയാക്കിയ ഒട്ടേറെപ്പേർ ഉണ്ടായിരുന്നു. പക്ഷേ, അവരിൽ സംപ്രിതി യാദവ് എന്ന പട്നക്കാരിയെക്കുറിച്ചാണ് ഇവിടെ എഴുതാനുള്ളത്. ഒരു കോടി രൂപ ശമ്പള പാക്കേജിൽ ലണ്ടനിലെ ഗൂഗിളിൽ ജോലി കിട്ടിയ പെൺകുട്ടിയെക്കുറിച്ച്. 

 

ബിടെക് കഴിഞ്ഞ് അൻപതോളം കമ്പനികളുടെ ഇന്റർവ്യൂവിൽ സംപ്രിതി പങ്കെടുത്തിരുന്നു. പക്ഷേ, അതിലൊന്നും വിജയത്തിലെത്താൻ കഴിഞ്ഞില്ല. ഗൂഗിളിലെ സ്വപ്നജോലി കയ്യിൽ കിട്ടിയപ്പോൾ സംപ്രിതി പറഞ്ഞു: ‘പരാജയപ്പെടുന്നതിലുമുണ്ട് വിജയം. ഇത്രയും കാലം വലിയ കമ്പനികളെ ഞാൻ പഠിക്കുകയായിരുന്നു. ഈ ശമ്പളമല്ല എന്നെ മോഹിപ്പിക്കുന്നത്, ഗൂഗിൾ പോലൊരു സ്ഥാപനത്തിന്റെ ലണ്ടൻ ഓഫിസിൽ ജോലി ചെയ്യാൻ കിട്ടിയ സ്വപ്നതുല്യമായ അവസരമാണ്’. 

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനാണു സംപ്രിതിയുടെ പിതാവ്. അമ്മ ബിഹാർ പ്ലാനിങ് ആൻഡ് ഡവലപ്മെന്റ് വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറാണ്. ജോലിയോടു മാതാപിതാക്കൾ കാണിക്കുന്ന ആത്മാർഥതയാണ് ചെറുപ്പം മുതലേ തനിക്കു പ്രചോദനമായതെന്നു സംപ്രിതി പറയുന്നു. മത്സരപ്പരീക്ഷകൾക്കു തയാറെടുക്കാൻ അമ്മ കാണിച്ചിരുന്ന കഠിനപ്രയത്നവും സംപ്രിതി പാഠമാക്കി. ചെറുപ്പത്തിൽ ഉൾക്കൊണ്ടതെല്ലാം പിൽക്കാലത്ത് അവളുടെ വിജയവഴിയിലെ നാഴികക്കല്ലുകളായി എന്നു പറയാം. എന്നിട്ടും, വിജയത്തിലേക്കുള്ള വഴിയിൽ പരാജയങ്ങളുടെ നീണ്ട നിര സംപ്രിതിയെ കാത്തുനിന്നു. അതിലൊന്നും നിരാശയാകാതെ മുന്നോട്ടുതന്നെ നടക്കാനുള്ള നിശ്ചയദാർഢ്യമാണു സംപ്രിതിയെ വേറിട്ടുനിർത്തുന്നത്. 

ഒരു പരീക്ഷയിലോ ഒരു ഇന്റർവ്യൂവിലോ പരാജയപ്പെട്ടാൽ ആകെ ടെൻഷനടിച്ച് ജീവിതമേ തകർന്നു എന്ന മട്ടിൽ വിലപിക്കുന്നവരാണു പലരും. ‘ഇനി ഞാൻ പരീക്ഷ എഴുതിയിട്ടു കാര്യമേയില്ല. ഇനി ഒരു ഇന്റർവ്യൂവിലും എനിക്കു വിജയിക്കാനാവില്ല’ എന്നു പറഞ്ഞ് ആത്മവിശ്വാസം സ്വയം ഇടിച്ചുകളയുന്നവർക്കുള്ള പുതിയ തലമുറയിലെ വലിയ പ്രചോദനമാണ് സംപ്രിതി. പഠനകാലത്തുതന്നെ പ്ലേസ്മെന്റ് കിട്ടാതെ പോകുമ്പോൾ കുട്ടികൾ പലരും നിരാശരാകാറുണ്ട്. അതും കഴിഞ്ഞ് ഒരു വർഷത്തോളമാണ് സംപ്രിതി അൻപതോളം ഇന്റർവ്യൂകളിൽ പങ്കെടുത്ത് വിജയമെത്താൻ കാത്തിരിക്കേണ്ടിവന്നത്. 

 

ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതുതന്നെ പാഠമാണ്. ഇന്റർവ്യൂ എന്ന വെല്ലുവിളിക്കു മുന്നിൽ സംപ്രിതിയും പതറാതിരുന്നിട്ടില്ല. വലിയ സമ്മർദങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. പക്ഷേ, അവിടെയൊന്നും പതറാതെ പിടിച്ചുനിൽക്കാൻ സംപ്രിതി കാണിച്ച മനക്കരുത്താണു പാഠമാക്കേണ്ടത്. ഓരോ ഇന്റർവ്യൂവിലും നേരിടേണ്ടിവരുന്ന സാഹചര്യം വ്യത്യസ്തമായിരിക്കും. അതൊക്കെ പിൽക്കാലത്തു പക്വത പകരുന്ന പഠനങ്ങളാക്കി മാറ്റുന്നതിലാണ് ഇന്റർവ്യൂ ചെയ്യപ്പെടുന്നയാളുടെ മികവ്. ഗൂഗിളിൽ മാത്രം ഒൻപതു റൗണ്ട് ഇന്റർവ്യൂ സംപ്രിതിക്കു നേരിടേണ്ടിവന്നു. 

 

വിജയിക്കുംവരെയുള്ള യാത്ര എപ്പോഴും സംഘർഷഭരിതമായിരിക്കും. പക്ഷേ, മനസ്സിലെ പരമാവധി ശാന്തമായി നിലനിർത്താൻ സ്വയം പകരുന്ന ഔഷധങ്ങളാണ് പിൽക്കാലത്ത് അവരുടെ വിജയത്തിൽ നിർണായകമാവാറുള്ളത്. നല്ല ജോലിയിലേക്കു ക്ഷമയോടെ പിടിച്ചുകയറാൻ ആഗ്രഹിക്കുന്ന ആർക്കും വളരെ വിലപ്പെട്ട ഒരു മാതൃകതന്നെയാണ് സംപ്രിതി എന്നു നിസ്സംശയം പറയാം. 

 

Cotent Summary : Vijayatheerangal Column by G Vijayaraghavan - Success story of Sampriti Yadav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com