ADVERTISEMENT

രാഷ്ട്രീയക്കാരന്റെ കൈയിൽ മൈക്ക് കിട്ടിയാൽ എന്തു സംഭവിക്കും? എന്തും സംഭവിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് കെ.കെ ജയൻ തന്റെ കരിയർ അനുഭവം പങ്കുവയ്ക്കുന്നത്. അനന്തര ഫലങ്ങളെക്കുറിച്ച് ആലോചിക്കാതെ മൈക്കിലൂടെ മനസ്സിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞ് പുതുവത്സരാഘോഷത്തിൽ ചില അപ്രതീക്ഷിത അതിഥികളെ വിളിച്ചു വരുത്തിയ സുഹൃത്തിന്റെ കഥ ജയൻ പങ്കുവയ്ക്കുന്നതിങ്ങനെ...

ഞാൻ തൃശ്ശൂർ ജില്ലയിലെ എട്ടുമുന കരുവന്നൂർ സ്വദേശിയാണ്. 1987 മുതൽ 2002 വരെ പോപ്പുലർ ഓട്ടോമൊബൈൽസ് മദ്രാസ് ജീവനക്കാരനായിരുന്നു. വെടിക്കെട്ട്, തീറ്റ, കുടി ഡാൻസ് പാട്ട് തുടങ്ങിയവയുടെ അകമ്പടിയോടെ കമ്പനിച്ചെലവിൽ എല്ലാക്കൊല്ലവും പുതുവത്സരം അതിഗംഭീരമായി ആഘോഷിക്കുമായിരുന്നു. ഓരോ വർഷവും അത് എത്രത്തോളം  മാറ്റ് കൂട്ടാൻ പറ്റുമോ അത്രത്തോളം മനോഹരമായിട്ടായിരുന്നു നടത്തിയിരുന്നത്. പോപ്പുലറിന്റെ  പുതുവത്സരാഘോഷത്തിന്റെ ക്ഷീണം തീർക്കാൻ ജനുവരി ഒന്നിന് എല്ലാവരും ലീവെടുക്കും. ഇക്കാര്യങ്ങളൊക്കെ ആയിരക്കണക്കിന് വരുന്ന കസ്റ്റമേഴ്സിന്റെ ചർച്ചാ വിഷയം ആയിരുന്നു.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച്  നടത്തുന്ന കരിമരുന്ന് പ്രയോഗത്തിനുവേണ്ടി ന്യൂയറിന് തലേദിവസം 56, ജനറൽ പാറ്റേഴ്സ് റോഡിലേക്കുള്ള വഴി കുറച്ച് നേരത്തേക്ക് ബ്ലോക്ക് ചെയ്യുന്ന പതിവു പോലുമുണ്ടായിരുന്നു. ആ ചെറിയ വെടിക്കെട്ട് കാണാൻ തരക്കേടില്ലാത്ത ജനക്കൂട്ടവും പതിവായിരുന്നു. 1990 ഡിസംബർ  31ന്   രാത്രി 8 മണി കഴിഞ്ഞപ്പോൾ മുതൽ പാട്ടും ഡാൻസും തീറ്റയും കുടിയും ആരംഭിച്ചു. മൈക്ക് കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്വം അന്ന്  അൽപസ്വൽപം തമിഴ് രാഷ്ട്രീയത്തിൽ പിടിപാടുള്ള രഘുപതിയെ ആയിരുന്നു കമ്പനി  ഏൽപ്പിച്ചിരുന്നത്.

career-channel-work-experience-series-k-k-jayan-memoir-representative-image-two

പുലർച്ചെ 12 മണി അടുക്കാറായപ്പോൾ കേക്ക് മുറിയ്ക്കുന്നതിന്  വിഐപിയെ ക്ഷണിക്കുന്ന ചടങ്ങ് നടന്നു. അക്കൂട്ടത്തിൽ രഘുപതി ചെറിയ രാഷ്ടീയ പ്രസംഗം വെച്ച് കാച്ചി. കൂട്ടത്തിൽ  വരിക... വരിക.... വരിക എന്ന് അൻപോട്  സ്നേഹത്തോടെ  ഉംഗൾ രഘുപതി എന്നും മൈക്കിലൂടെ വിളിച്ചു പറഞ്ഞു. അൽപ സമയത്തിനുള്ളിൽ  പുതുവത്സരത്തിലെ  കരിമരുന്ന് പ്രയോഗം കാണാൻ കൂടിയിരുന്ന ഒരുപാട്   സുഹൃത്തുക്കൾ രഘുപതിയുടെ മൈക്കിലൂടെയുള്ള ക്ഷണം സ്വീകരിച്ച്  പാർട്ടി നടക്കുന്ന പോപ്പുലർ ഓട്ടോ മൊബൈൽസ് ടെറസ്സിന് മുകളിലേക്ക് സ്നേഹപൂർവം എത്തിച്ചേരുകയും ഓരോരുത്തർക്കും ഇഷ്ടപ്പെട്ട ഭക്ഷണം, ഇഷ്ടപ്പെട്ട ബ്രാന്റ് എന്നിവ കൈക്കലാക്കുകയും ചെയ്തു.  ഉടൻ തന്നെ  ഗേറ്റടച്ച് ന്യൂ ഇയർ മധുരം കേക്കിന്റെ  ചെറുകഷ്ണങ്ങളുടെ രൂപത്തിൽ ഗേറ്റിൽവച്ച് വിതരണം ചെയ്താണ് അന്ന് ആഘോഷക്കമ്മറ്റിക്കാർ തടിതപ്പിയത്. രാഷ്ട്രീയക്കാരൻ മൈക്ക് കിട്ടിയാൽ എന്ത് പറയുന്നു എന്ന് അവനുപോലും അറിയില്ലെന്ന് പറയുന്നത് എത്ര ശരിയാണെന്ന് അന്നാണ് മനസ്സിലായത്. 

career-channel-work-experience-series-hamidsha-shahudeen-memoir-author-image

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Work Experience Series - Jayan K. K Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com