ADVERTISEMENT

ആളും തരവും അറിഞ്ഞ് പെരുമാറുക എന്നത് പ്രഫഷനൽ ജീവിതത്തിൽ വളരെ അത്യന്താപേക്ഷിതമായി വേണ്ട സംഗതിയാണ്. മേലുദ്യോഗസ്ഥനോടും കസ്റ്റമേഴ്സിനോടും നയപരമായി പെരുമാറുന്നത് കരിയറിൽ ഗുണവും ചെയ്യും. കടിച്ചു കീറാൻ വന്ന അറബാബിനെ ഒറ്റച്ചോദ്യം കൊണ്ട് ശാന്തനാക്കിയ അനുഭവം പങ്കുവയ്ക്കുകയാണ് പ്രിജോ റോബർട്ട്. ആ അനുഭവത്തിനു ശേഷം അറബാബിനെ ചിരിച്ച മുഖത്തോടെയല്ലാതെ കണ്ടിട്ടില്ലെന്ന് പറഞ്ഞു കൊണ്ട് പ്രിജോ തന്റെ കരിയർ അനുഭവം പങ്കുവയ്ക്കുന്നതിങ്ങനെ...

 

വിദേശ രാജ്യങ്ങളിൽ വിവിധ മാനേജ്മെന്റുകൾക്ക് കീഴിൽ ജോലി ചെയ്യാനുള്ള അവസരം എന്റെ കരിയറിൽ ലഭിച്ചിട്ടുണ്ട്. അതിൽ തന്നെ ഇംഗ്ലിഷ് മാനേജ്മെന്റുകളുടെ പ്രഫഷനൽ സമീപനവും മൈക്രോ മാനേജ്മെന്റും വ്യക്തിപരമായി എനിക്ക് ലഭിച്ച അമൂല്യമായ അനുഭവങ്ങൾ തന്നെയായിരുന്നു. ഒരു പ്രശ്നത്തെ ശരിയായി എങ്ങനെ സമീപിക്കാം. ക്ലയന്റ്, ടെനന്റ്, കോൺട്രാക്ടേഴ്സ് എന്നിവരുമായുള്ള ബന്ധം എങ്ങനെ ഊഷ്മളമാക്കാം എന്നതൊക്കെ ജോലിയുടെ തന്നെ പ്രധാനപ്പെട്ട ഭാഗങ്ങളാണെന്ന് മനസ്സിലാക്കാനായത് വിവിധ മാനേജ്മെന്റുകൾക്ക് കീഴിൽ ലഭിച്ച പരിശീലനങ്ങൾ വഴിയായിരുന്നു.

 

ചില രോഗികൾക്ക് മരുന്ന് കഴിച്ചില്ലെങ്കിലും ഡോക്ടറെയൊന്ന് കണ്ടാൽ മാത്രം അസുഖം മാറുന്നവരുണ്ട്. മനഃശാസ്ത്രപരമായ ഒരു കെമിസ്ട്രിയാണത്. അതുപോലെ വെട്ടാൻ വരുന്ന പോത്തിനെ പോലെ വരുന്ന ക്ലയന്റ്സിനേയും ടെനന്റ്സിനെയുമൊക്കെ നമ്മുടെ സമീപനം കൊണ്ട് പലപ്പോഴും ശാന്തരാക്കേണ്ടിയും വരാറുണ്ട്. പല സന്ദർഭത്തിലും അതിന് വ്യത്യസ്തങ്ങളായ തന്ത്രങ്ങൾ സ്വീകരിക്കേണ്ടി വരും. 

 

ഇനി ഇന്നത്തെ കഥയിലേക്ക് വരാം. ആദ്യമായാണ് യുഎഇയിൽ ഒരു അറബിക് മാനേജ്മെന്റ് കമ്പനിയിൽ ജോലിക്കായി പോകുന്നത്. വലിയ താൽപര്യമുണ്ടായിട്ടല്ല. നല്ല സാലറി പാക്കേജ് കണ്ടു തന്നെയാണ് അവിടത്തെ ജോലി സ്വീകരിച്ചത്. അറബാബ് യുഎഇയിലെ ഒരു മന്ത്രിയാണ്. നിരവധി വാണിജ്യ വ്യവസായ ശൃംഖലകളുടെ ഉടമ. പുതുതായി തുടങ്ങിയ റിയൽ എസ്റ്റേറ്റ് കമ്പനിയിലേക്കാണ് എന്റെ നിയമനം. അവിടെ കാര്യങ്ങൾ ആകെ കുഴഞ്ഞ് മറിഞ്ഞാണ് കിടക്കുന്നതെന്ന് ജോലിക്ക് കയറിയ ആദ്യ ദിനം തന്നെ മനസ്സിലായി.

 

പണിയറിയാത്ത, തീരെ പ്രഫഷനലല്ലാത്ത ഒരു ടീമിനെയാണ് എനിക്കു ലഭിച്ചത്. മാനേജ്മെന്റ് ലെവലിൽ പത്തിന്റെ പൈസക്ക് വിവരമില്ലെങ്കിലും അഹങ്കാരത്തിന് യാതൊരു കുറവുമില്ലാത്ത  മിസ്രികളും. രണ്ടാം ദിനം തന്നെ ചീഫ് അക്കൗണ്ട്സ് മാനേജരും കമ്പനി മാനേജരും കൂടി ഒരു മീറ്റിങ്ങിന് വിളിച്ചു. ഞങ്ങൾ മൂന്ന് പേരുള്ള മീറ്റിങ്ങിൽ അവർ തമ്മിൽ അറബിയിലും എന്നോട് ഇംഗ്ലിഷിലും കാര്യങ്ങൾ സംസാരിച്ചു. അത്യാവശ്യം അറബി അറിയാവുന്നതു കൊണ്ട് സംഗതിയുടെ ഇരുപ്പ് വശം എനിക്ക് പിടി കിട്ടി. പിറ്റേ ദിവസം ചെറിയ  അറബാബുമായി (ഓണറുടെ മകൻ) ഒരു മീറ്റിങ്ങുണ്ട്. നിന്നെ ജസ്റ്റൊന്ന് പരിചയപ്പെടുത്താനാണ് എന്ന് പറഞ്ഞു. ശരി അങ്ങനെയാവട്ടെ എന്ന് ഞാനും പറഞ്ഞു. തൽക്കാലത്തേക്ക് ഇവർക്കു പിടിവള്ളിയായി എന്നെ നേർച്ചക്കോഴിയാക്കി കുരുതി കൊടുക്കാനാണ് മീറ്റിങ്ങിന് കൊണ്ടു പോകുന്നതെന്ന് മനസ്സിലായി. വരുന്നിടത്ത് വെച്ച് കാണാം എന്ന ലൈനിൽ ഞാനും.

 

പിറ്റേന്ന് ഞങ്ങൾ മൂന്ന് പേരും കൂടി അറബാബിന്റെ ഓഫീസിൽ പോയി. വണ്ടി ബേസ്മെന്റ് പാർക്കിങ്ങിലിട്ട് ലിഫ്റ്റ് വഴി  ഓഫിസിലേക്ക്. ലോബിയിൽ ചായ കുടിച്ചിരിക്കുമ്പോൾ അറിയിപ്പ് കിട്ടി ഓഫിസിലോട്ട് വിളിക്കുന്നെന്നും പറഞ്ഞ്. ആദ്യ കൂടിക്കാഴ്ച അലമ്പാവല്ലേ എന്ന് മനസ്സിൽ വിചാരിച്ച് അകത്തോട്ട് കയറി.

 

work-experience-series-prijo-robert-payammal-author-image
പ്രിജോ റോബർട്ട്

ഇരിക്കാൻ ആംഗ്യം കാണിച്ച് ചില്ലുകുപ്പിയിൽ നിന്ന് പുകയില നിറച്ച് അറബാബ് ഡൂക്കക്ക് തീ കൊളുത്തി. രണ്ട് പുകയെടുത്ത് തട്ടിക്കളഞ്ഞ് അങ്ങട് തുടങ്ങി തൃശൂർ പൂരം. കത്തിക്കയറുന്ന അറബാബിനു മുന്നിൽ ഉത്തരമില്ലാതെ ഇരിക്കുകയാണ് മ്മടെ മാനേജർമാർ. അവസാനം അവർ എന്നെ കളത്തിലിറക്കി. ഇവനാണ് ഇപ്പോൾ ഈ പ്രോപ്പർട്ടികളെല്ലാം കൈകാര്യം ചെയ്യുന്നത്. പുതിയ ആളാണ്. അറബാബ് ചോദിച്ചു നിന്റെ പേര്? രാജ്യം? മുമ്പ് എത്ര വർഷം പണിയെടുത്ത് പരിചയമുണ്ട്? നിനക്ക് വല്ലതും അറിയാമോ? നീ വന്നിട്ട് എന്ത് ചെയ്തു? ഇതൊക്കെയാണ് ചോദ്യങ്ങൾ.

 

ഒന്നു പുഞ്ചിരിച്ച് ഞാൻ എന്നെയൊന്ന് പരിചയപ്പെടുത്തി. വന്നതിന്റെ മൂന്നാം നാളാണ് ഇതെന്നും ഇവിടുത്തെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഉത്തരം പിടിക്കാഞ്ഞതു കൊണ്ടാണോ എന്നറിയില്ല, ഉടൻ വന്നു അടുത്ത ചോദ്യം. ‘‘പഠിക്കാൻ ഇത് യൂണിവേഴ്സിറ്റിയല്ല. ഇവിടെ എനിക്കു വേണ്ടത് പരിഹാരമാണ്. റിസൾട്ട് ഉണ്ടാക്കാൻ എന്ത് പ്ലാനാണ് നിന്റെ കയ്യിലുള്ളത്? എന്നോട് പറയൂ.’’ ഞാൻ ചോദിച്ചു. ‘‘ഈ കെട്ടിടത്തിൽ എത്ര നാളായി താങ്കളുടെ ഓഫീസ് പ്രവർത്തിക്കുന്നു?’’ 

‘‘ഏഴ് വർഷം.’’ 

‘‘ഇവിടെ മെയിന്റനൻസ് കൃത്യമായി നടക്കാറുണ്ടോ?’’ 

‘‘ഇവിടെ ഞാനെന്നും വരുന്നതു കൊണ്ട് വലിയ കുഴപ്പമില്ല.’’ അറബാബ് പറഞ്ഞു.

 

ഞാൻ പറഞ്ഞു, ‘‘ഇവിടെ കുഴപ്പങ്ങളുണ്ട്. ഇവിടെ ഇങ്ങനെയാണ് സ്ഥിതിയെങ്കിൽ മറ്റ് പ്രോപ്പർട്ടീസിൽ എങ്ങനെയാകും കാര്യങ്ങളെന്ന് താങ്കൾക്കു മനസ്സിലാകും. ഒന്ന് ജസ്റ്റ് ആ സീലിങ്ങിലേക്കൊന്നു നോക്കൂ. 9 സ്പോട്ട് ലൈറ്റുകളാണ് ഫ്യൂസായി കിടക്കുന്നത്.’’ എന്നും വന്നിരിക്കുന്ന തന്റെ ഓഫീസിൽ 9 ലൈറ്റുകൾ കത്തുന്നില്ല എന്ന് അപ്പോൾ മാത്രമാണ് അറബാബിന്റെ ശ്രദ്ധയിൽ പെട്ടത്. ഉടനെ തന്നെ ഞാൻ പറഞ്ഞു. ‘‘രണ്ട് മാസം സമയം എനിക്കു താങ്കൾ തരണം. മാറ്റങ്ങൾ വരുന്നത് ഞാൻ പറയാതെ തന്നെ താങ്കൾക്കു കാണാം.’’ അത്രയും വാക്കുകൾ മതിയായിരുന്നു അദ്ദേഹത്തിന് എന്നിൽ വിശ്വാസം വരാൻ. നേരേ കൈ തന്നു. വിഷ് യു ഓൾ ദ ബെസ്റ്റും പറഞ്ഞു. പിന്നീട് ആ കമ്പനിയിൽ നിന്നും പോരും വരേക്കും അറബാബിന്റെ ചിരിക്കാത്ത മുഖം കാണേണ്ടി വന്നിട്ടില്ല.

 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Career Work Experience Series - Prijo Robert Payammal Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com