ADVERTISEMENT

ഒരാൾക്ക് ഉപകാരം ചെയ്തതിന്റെ പേരിൽ മേലധികാരിയുടെ ശകാരം കേൾക്കേണ്ടി വരുകയും അതേത്തുടർന്ന് ജോലി ഉപേക്ഷിക്കുകയും ചെയ്ത അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് അമേരിക്കയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന ശബരി എം.ഡി. അന്നത്തെ തന്റെ മേലുദ്യോഗസ്ഥനുമായി ഇപ്പോഴും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതോർത്ത് അഭിമാനമുണ്ടെന്നു പറഞ്ഞുകൊണ്ട് ശബരി തന്റെ അനുഭവം പങ്കുവയ്ക്കുന്നതിങ്ങനെ...

 

സെപ്റ്റംബർ 2008. ആദ്യജോലിയിൽ ഏകദേശം ഒന്നര വർഷം തികയുന്ന സമയം. കോയമ്പത്തൂരിൽ ഒരു ചെറിയ സോഫ്റ്റ്‌വെയർ കമ്പനിയിലാണ് എന്റെ കരിയർ തുടങ്ങിയത്. ചെറിയ കമ്പനി ആയതിനാൽ സാലറിയും കുറവായിരുന്നു. തരക്കേടില്ലാത്ത ഒരു ചെറിയ ശമ്പളത്തിലായിരുന്നു ഞാൻ ജോലി ചെയ്തിരുന്നത്. ഒരിക്കൽ ഞങ്ങളുടെ ടീ  ബ്രേക്കിൽ  കൂടെ ജോലി ചെയ്തിരുന്ന ഒരു കുട്ടി എല്ലാവരോടുമായി പറഞ്ഞു അവളുടെ കല്യാണം നിശ്ചയിച്ചെന്നും കുറച്ചു സാലറി  കൂടുതൽ കിട്ടിയിരുന്നേൽ ഒരു ആശ്വാസമാകുമായിരുന്നു എന്നും. ഒരു പാവപ്പെട്ട കർഷക കുടുംബത്തിൽ നിന്ന് വരുന്ന ആ കുട്ടിയുടെ വാക്കുകൾ കേട്ടപ്പോൾ  എന്തോ എനിക്ക് സങ്കടം തോന്നി . ആ കുട്ടിക്ക് ഈ  കാര്യം എംഡി യോട് ചോദിക്കാൻ വിഷമം കാണും. ഇംഗ്ലിഷിൽ തന്റെ ആവശ്യം അദ്ദേഹത്തിന് മനസിലാകുന്ന രീതിയിൽ  എഴുതാൻ അറിയില്ല എന്നതായിരുന്നു ആ കുട്ടിയുടെ വിഷമം. തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിലുള്ള എന്റെ ഇംഗ്ലിഷ് പരിജ്ഞാനം കണക്കിലെടുത്തു ഞാൻ ആ കുട്ടിയോട് എഴുതിത്തരാമെന്നു പറയുകയുണ്ടായി.

 

എന്നാലാവും വിധം ഞാൻ ഒരു കത്ത് ഡ്രാഫ്റ്റ് ചെയ്ത് ആ കുട്ടിക്ക് കൊടുത്തു. ആ കുട്ടി അത് എംഡി ക്കു അയയ്ക്കുകയും ചെയ്തു. അധികം വൈകാതെ എംഡി ആ കുട്ടിയെ വിളിപ്പിക്കുകയും ശമ്പളം കൂട്ടി നൽകുകയും ചെയ്തു. അതിനു ശേഷം ആ കുട്ടി എന്നോട് താങ്ക്സ് പറയുകയും ചെയ്തു. ഇതെല്ലാം കണ്ട് എംഡി മുകളിൽ നിൽപ്പുണ്ടായിരുന്നു. അൽപസമയത്തിനകം എംഡി എന്നെ അകത്തേക്കു വിളിപ്പിക്കുകയും എന്റെ വർക്കിന്റെ സ്റ്റാറ്റസ് അന്വേഷിക്കുകയും  ഞാൻ ചെയ്ത കാര്യങ്ങളിൽ അസംതൃപ്തി അറിയിക്കുകയും നന്നായി ശകാരിക്കുകയും ചെയ്തു.

 

ഏറ്റവും ഒടുവിൽ ‘‘You are good for nothing’’ എന്നും പറഞ്ഞു. അതുകേട്ട് സീറ്റിൽ ചെന്ന പാടെ ഞാൻ എംഡിക്ക് മെയിൽ അയച്ചു. ‘‘സർ ഒന്നിനും കൊള്ളാത്ത എന്നെ ഇവിടെ ജോലി ചെയിപ്പിക്കുന്നതിൽ അർഥമില്ല. അതിനാൽ ഞാൻ റിസൈന്‍ ചെയുന്നു’’ 

career-channel-work-experience-series-sabari-m-d-memoir
ശബരി എം.ഡി

 

അതു കണ്ടയുടനെ ഒന്നും പറഞ്ഞില്ലെങ്കിലും അൽപനേരം കഴിഞ്ഞ് എംഡി എന്നെ വിളിപ്പിച്ചു. അദ്ദേഹത്തെ ദേഷ്യത്തിലേക്കു നയിച്ചത് എന്റെ വർക്കിന്റെ പ്രശ്നമല്ലെന്നും ഞാൻ ആ കുട്ടിയെ സഹായിച്ചതുകൊണ്ടാണെന്നും  പറഞ്ഞു. അതിന്റെ പേരിൽ റിസൈന്‍ ചെയേണ്ടതില്ല. അതുകൊണ്ട് എന്റെ രാജി സ്വീകരിക്കുന്നില്ലെന്നും പറഞ്ഞു. പക്ഷേ ഞാൻ പിന്മാറാൻ ഒരുക്കമായിരുന്നില്ല.

 

 ‘‘സർ ഞാൻ എടുത്ത തീരുമാനത്തിൽ നിന്ന് പിന്നിലേക്കില്ല’’ എന്നായിരുന്നു എന്റെ മറുപടി. എംഡി പല ഓഫറുകൾ തന്നു. പക്ഷേ മുന്നോട്ടു വച്ച കാൽ പിന്നോട്ടെടുക്കാൻ ഞാൻ തയാറായിരുന്നില്ല. അവസാനം എന്റെ തീരുമാനത്തെ അംഗീകരിക്കുകയും നോട്ടീസ് പീരീഡ് ഒഴിവാക്കുകയും ചെയ്തു. പുതിയ ഒരു ജോലി കിട്ടുന്നതു വരെ  അവിടെ തുടരുവാനുള്ള അനുവാദവും തന്നു. അന്നു തുടങ്ങിയ ആ യാത്ര ഇപ്പോൾ അമേരിക്കയിൽ എത്തി നിൽക്കുന്നു. ഇതിൽ അദ്ദേഹത്തിന്റെ അനുഗ്രഹത്തിനും എന്റെ ആത്മവിശ്വാസത്തിനും നല്ല പങ്കുണ്ട്. 

 

ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്. എന്റെ ജീവിതത്തിലെ ഓരോ ഉയർച്ചയും ഞാൻ അദ്ദേഹവുമായി പങ്കു വയ്ക്കാറുണ്ട്. ഈ  കാലത്ത് ഒന്നു പറഞ്ഞതു രണ്ടാമത്തേതിന് ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ കഥകൾ കേൾക്കുമ്പോൾ വളരെ സങ്കടം തോന്നാറുണ്ട്.

 

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Career Guru Work Experience Series - Sabari M. D Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com