ADVERTISEMENT

എസ്എസ്എൽസി ഫലം വന്നു. പരീക്ഷയെഴുതിയ കുട്ടികളിൽ 99.26 ശതമാനം പേരും വിജയിച്ചു. ബാക്കിയുള്ളവട് വിജയം ആദ്യവട്ടം മുഖം തിരിച്ചു. വിജയികൾക്ക് അനുമോദനങ്ങളാണ് എവിടെയും. സോഷ്യൽ മീഡിയയിൽ, വഴിയോരത്തെ ഫ്ലക്സ് ബോർഡുകളിൽ, പത്രത്താളുകളിൽ ഒക്കെ വിജയികളും അവരുടെ വിശേഷങ്ങളും നിറയുന്നു. അതു നല്ല കാര്യം തന്നെ. വിജയികളുടെ സന്തോഷത്തിൽ‌ നമുക്കെല്ലാം പങ്കുചേരാം. ഇനി പറയാനുള്ളത് ഇത്തവണ ഉപരിപഠനത്തിനു യോഗ്യത നേടാനാവാതിരുന്ന കുട്ടികളോടും അവരുടെ രക്ഷിതാക്കളോടുമാണ്. ഉപരിപഠനയോഗ്യതാ മാർക്ക് കടക്കാനായില്ല എന്നത് പരാജയമല്ലെന്ന് തിരിച്ചറിയണം. അതിന്റെ പേരിൽ വൈകാരിക സമ്മർദമോ നാണക്കേടോ തോന്നേണ്ടതില്ല. പകരം, നിങ്ങളുടെ പഠനരീതി പുനഃപരിശോധിക്കാനും മാറ്റം വരുത്താനുമുള്ള ഒരു അവസരമായി അതിനെ കാണണം. പരീക്ഷയിലെ മാർക്കുകൾ മാത്രമല്ല ഒരാളിന്റെ വ്യക്തിത്വത്തിന്റെയും മികവിന്റെയും അളവുകോൽ.

 

dr-g-zaileshia
ഡോ. ജി സൈലേഷ്യ

പരീക്ഷയിലെ മാർക്ക് മാത്രമല്ല ജീവിതവിജയത്തെ നിർണയിക്കുന്നത്. പഠനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്, അക്കാദമിക് തലത്തിൽ പുതിയൊരു കോഴ്സിന് ചേരാൻ ആ മാർക്കുകൾ മാനദണ്ഡമാകാറുണ്ട്. പക്ഷേ ആ മാർക്ക് മാത്രം നോക്കി നിങ്ങൾ സ്വന്തം കഴിവിനെയും വ്യക്തിത്വത്തെയും അളക്കരുത്. പരാജയമെന്നത് ജീവിതത്തിന്റെയോ സ്വപ്നങ്ങളുടെയോ അവസാന വാക്കല്ല. ഇതുവരെ കാണാത്ത നിങ്ങളെ കാണാനും സ്വയം വിലയിരുത്താനും മാറ്റങ്ങൾ വരുത്തുവാനും ജീവിതത്തിൽ ലഭിച്ച അവസരമായി കരുതണമെന്ന് ഓർമപ്പെടുത്തുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജി. സൈലേഷ്യ.

 

പരാജയത്തെ ആത്മ വിശ്വാസത്തോടെ നേരിടാനുള്ള ആറു വഴികൾ ഡോ. സൈലേഷ്യ മനോരമ ഓൺലൈൻ വായനക്കാർക്കായി പങ്കുവയ്ക്കുന്നതിങ്ങനെ :- 

 

ആത്മപരിശോധന നടത്താം സ്വയം തിരുത്താം

 

പരീക്ഷകളിൽ ഉപരിപഠന യോഗ്യത നേടാനാവാതെ പോയ കുട്ടികളെ ആശ്വസിപ്പിക്കാനായി പലപ്പോഴും, പരാജയം ഒരു അവസാന വാക്കല്ല എന്നു പറയാറുണ്ട്. ആ സാഹചര്യത്തിൽ കുട്ടികൾ അനുഭവിക്കുന്ന വൈകാരിക സമ്മർദ്ദങ്ങളെ തികച്ചും പ്രായോഗികമായ ഇത്തരം വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ ചുറ്റുമുള്ളവർക്ക് കഴിയണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ, പരാജയം എന്നത് അവസാന വാക്കല്ല എന്നു പറയുന്നതിനപ്പുറം നമ്മുടെ ഉള്ളിലേക്കു നോക്കാനുള്ള ഒരു അവസരമായി ഈ പരാജയത്തെ കാണണം എന്നവർക്കു പറഞ്ഞു കൊടുക്കാം. നമ്മുടെയുള്ളിലേക്ക് നമ്മൾ എത്രത്തോളം നോക്കുന്നോ അത്രത്തോളം നമുക്ക് നമ്മളെ നവീകരിക്കാൻ സാധിക്കും. യോഗ്യതാ മാർക്ക് നേടാനാവാത്ത കുട്ടികളിലെ ‘പരാജയചിന്ത’ മാറ്റാനും അടുത്ത വിജയത്തിനുള്ള അവസരത്തെപ്പറ്റി ചിന്തിക്കാനും അവരെ സഹായിക്കാം. 

deal-with-failure
Representative Image. Photo Credit: Krakenimages.com/Shutterstock

 

∙ പുറത്തെടുക്കാം ഏറ്റവും നല്ലതിനെ

 

പലപ്പോഴും സ്വന്തം കഴിവുകളെപ്പറ്റി പല കുട്ടികൾക്കും കൃത്യമായ ധാരണയുണ്ടാകാറില്ല. ചില തെറ്റിദ്ധാരണകൾ ഉണ്ടാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ, പരാജയം സംഭവിക്കുമ്പോൾ അതിനെ നെഗറ്റീവ് ആയി കാണാതെ നമ്മുടെ പിഴവുകൾ തിരുത്താനുള്ള ഉചിതമായ അവസരമായി കാണാം. നമ്മുടെ തെറ്റിദ്ധാരണകൾ കൊണ്ടുണ്ടായ പിഴവുകളെ തിരുത്തി ആത്മവിശ്വാസത്തോടെ മുന്നോട്ടു പോയാൽ അടുത്ത അവസരത്തിൽ വിജയം തീർച്ചയായും കൈപ്പിടിയിൽ ഒതുക്കാം. ഓരോ കുട്ടിക്കും ഓരോ തരത്തിലാണ് കഴിവുകൾ. അത്തരം കഴിവുകൾ‌ വികസിപ്പിച്ച് ജീവിതത്തിൽ വിജയത്തിലേക്കു കുതിക്കാനുള്ള അടിത്തറയാണ് വിദ്യാഭ്യാസമെന്ന ബോധ്യം അവരിലുണ്ടാക്കണം. അതോടൊപ്പം, പഠനമികവു മാത്രമല്ല മിടുക്കിന്റെ മാനദണ്ഡമെന്നും പറഞ്ഞുകൊടുക്കാം. 

 

∙ തെറ്റിദ്ധാരണ തിരുത്താം

 

ബുദ്ധിയുള്ള കുട്ടികൾ ജയിച്ചു, അല്ലാത്തവർ പരാജയപ്പെട്ടു എന്നൊക്കെയുള്ള പ്രസ്താവനകൾ തീർത്തും തെറ്റാണ്. കഴിവും ബുദ്ധിയും അവസരങ്ങളുമുണ്ടായിട്ടും കഴിവിന്റെ പരമാവധി ശ്രമിക്കാത്തതുകൊണ്ടു മാത്രം പരാജയപ്പെട്ടവരുണ്ട്. ഒറ്റവായനയിൽത്തന്നെ എല്ലാം മനസ്സിലായി എന്നു തെറ്റിദ്ധരിച്ച്, പഠിക്കാൻ ആവശ്യമായ സമയം ചെലവഴിക്കാതിരുന്നതുകൊണ്ടും ആശയം മനസ്സിലാക്കാതെ പഠിച്ചതുകൊണ്ടും വേണ്ട വിധത്തിൽ റിവിഷൻ നടത്താത്തതുകൊണ്ടും, സമയം കൃത്യമായി വിനിയോഗിക്കാൻ സാധിക്കാത്തതുകൊണ്ടുമൊക്കെയാകാം അവർ പരാജയപ്പെട്ടത്. പരീക്ഷയിൽ നമ്മുടെ ഇൻപുട്ട് എത്രത്തോളം ഉണ്ടായിരുന്നു അതിന്റെ ഔട്ട്പുട്ട് എത്രത്തോളം ലഭിച്ചു എന്നു കൃത്യമായി  മനസ്സിലാക്കാനുള്ള അവസരമായി അതിനെ കാണണം. പരീക്ഷയിലെ പരാജയം ഒരു അവസാനവാക്കല്ല എന്നു ചിന്തിച്ച് പഠനരീതി മാറ്റി അടുത്ത പരീക്ഷയ്ക്കുവേണ്ട മുന്നൊരുക്കങ്ങൾ നടത്താം. എങ്ങനെ വിജയത്തിന് വേണ്ടി വ്യത്യസ്തമായി തയാറെടുക്കണം എന്ന വലിയൊരു പാഠമാണ് പരാജയം നിങ്ങളെ പഠിപ്പിക്കുന്നത്.

 

∙ പരാജയം ആവർത്തിക്കുമോയെന്ന പേടി

 

ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് പരീക്ഷയിൽ തോറ്റു പോകുന്ന കുട്ടികളുണ്ട്. പക്ഷേ വീണ്ടും പരീക്ഷയെത്തുമ്പോൾ മുൻപത്തെ സാഹചര്യം ആവർത്തിക്കുമോയെന്ന് അവർ വല്ലാതെ ഭയക്കും. ആന്റിസിപ്പേറ്ററി ആങ്സൈറ്റി എന്നാണ് അതിനു പറയുന്ന പേര്. അതൊരു ആധിയാണ്. അത്തരം തോന്നൽ മനസ്സിലുണ്ടാകുമ്പോൾ, ജീവിതത്തിൽ ഒരിക്കൽ സംഭവിച്ച സാഹചര്യം ഒരിക്കലും അതുപോലെ തന്നെ ആവർത്തിക്കില്ല എന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കാം. മുൻപു സംഭവിച്ച പരാജയത്തിൽനിന്ന് ഉൾക്കൊണ്ട കൃത്യമായ അനുഭപപാഠം (ലേണിങ്), ആ പരാജയം ആവർത്തിക്കാതിരിക്കാൻ വരുത്തിയ മാറ്റങ്ങൾ (ഡിഫറൻസ്) എന്നീ ഘടകങ്ങൾ നിങ്ങളെ സഹായിക്കുമെന്നു മനസ്സിലാക്കണം. ആധി അനാവശ്യമാണെന്നും മുൻ അനുഭവത്തിൽനിന്ന് പഠിച്ച പാഠം പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള മാറ്റം കുട്ടികളുടെ ജീവിത ക്രമത്തിൽ  ഉൾപ്പെടുത്തിയാൽ അടുത്ത തവണ വളരെ വ്യത്യസ്തമായ ഫലം കിട്ടുമെന്നും അവർക്ക് മനസ്സിലാക്കിക്കൊടുക്കാം.

 

∙ സമയം വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താം

 

എല്ലാ വിഷയവും പരീക്ഷയുടെ അവസാന നിമിഷങ്ങളിൽ പഠിക്കാൻ മാറ്റി വച്ച് പരാജയപ്പെട്ടു പോയവരാണെങ്കിൽ ഈ അവസരം ആ ശീലം തിരുത്താനുപയോഗിക്കാം. അവസാന ദിവസം പഠിക്കാൻ ശ്രമിച്ചാൽ ആരോഗ്യകരമായ ഭക്ഷണം, ഉറക്കം എന്നിവയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. മതിയായ ഉറക്കം കിട്ടാതെ വരുന്ന അവസരങ്ങളിൽ മറവി കൂടും. പരീക്ഷാവേളയിൽ പ്രൊഡക്റ്റീവായി ചിന്തിക്കാനോ കൃത്യമായി ഉത്തരമെഴുതാനോ കഴിയാതെ വരും. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ദിവസവും ചിട്ടയായി പഠിക്കാൻ ശ്രമിക്കാം. പഠനം ജീവിതചര്യയുടെ ഒരു ഭാഗം തന്നെയാക്കാം. നമ്മുടെ ദൗർബല്യങ്ങളെ കൃത്യമായി തിരിച്ചറിയാനും മനസ്സിലാക്കാനും തിരുത്താനുമുള്ള അവസരമാണ് പരാജയം. പഠിച്ചാൽ മാത്രം ജയിക്കില്ല. അതിന് കൃത്യമായ ആസൂത്രണവും അതു കൃത്യമായി നടപ്പിലാക്കാനുള്ള ആർജ്ജവവും ആവശ്യമാണ്. അതുപോലെ, സമയബന്ധിതമായി ഉത്തരങ്ങളെഴുതാനും പരിശീലിക്കണം. അപ്പോൾ നിശ്ചിത സമയത്തിനുള്ളിൽത്തന്നെ എല്ലാ ഉത്തരങ്ങളും കൃത്യമായി എഴുതാൻ കഴിയും.

 

∙ പരാജയത്തിന് ഓൺലൈൻ ക്ലാസിനെ പഴിക്കുന്നവരോട്

 

പരാജയത്തെ ഓൺലൈൻ ക്ലാസിന്റെ പോരായ്മയായോ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഉത്തരവാദിത്തക്കുറവായോ കുട്ടികളുടെ കഴിവു കുറവായോ പരാതിപ്പെട്ട് സമയം കളയരുത്. പരാജയത്തിൽനിന്ന് കൃത്യമായ പാഠമുൾക്കൊണ്ട് തിരുത്താനുള്ള അവസരവും പ്രചോദനവും കുട്ടികൾക്കു നൽകുകയാണ് വേണ്ടത്.

 

Content Summary : Clinical Psychologist Zaileshia Talks About  How to cope with exam failure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com