ADVERTISEMENT

പ്രവാസത്തിന്റെ ആദ്യകാലത്ത് പലരെയും വലയ്ക്കുന്നത് ആശയവിനിമയമാണ്. സ്കൂൾ കാലത്ത് പഠിച്ച ഇംഗ്ലിഷ്, ഹിന്ദി ഭാഷകളുടെ ബലത്തിൽ സൗദി അറേബ്യയിലേക്ക് ജോലിക്കു പോയതും  വ്യാകരണപ്പിഴവു മൂലം സ്വന്തം ആഹാരം വരെ നഷ്ടപ്പെട്ടതുമായ അനുഭവ കഥ പങ്കുവയ്ക്കുകയാണ് പ്രവാസിയായ മുഹമ്മദ് റാഫി. ആശയവിനിമയത്തിലെ അപാകത മൂലം പ്രിയ ഭക്ഷണം മറ്റൊരാൾ ആസ്വദിച്ചു കഴിക്കുന്നത് കണ്ടിരിക്കേണ്ടി വന്ന അനുഭവം മുഹമ്മദ് റാഫി പങ്കുവയ്ക്കുന്നതിങ്ങനെ...

 

2009 ജനുവരിയിൽ തിരുവനന്തപുരം എയർപോർട്ടിൽനിന്ന് ഉയർന്നു പൊങ്ങിയ വിമാനത്തിൽ ആകാശത്തോളം ആഗ്രഹങ്ങളുമായി ഞാനുമുണ്ടായിരുന്നു. എന്റെ ആദ്യ ഗൾഫ് യാത്ര. സൗദി അറേബ്യയിലെ ദമാം എയർപോർട്ടിലേക്ക്, അവിടെനിന്നു ജുബൈലിൽ ഉള്ള ഒരു ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിലേക്ക്. ആദ്യദിനം ഓഫിസിലെത്തി. പല ദേശക്കാരായ ആളുകൾ പല ഭാഷകൾ സംസാരിക്കുന്നു. ഓഫിസിൽ പൊതുവേ ഇംഗ്ലിഷും ഫീൽഡിൽ ഹിന്ദിയും ആണ് ഉപയോഗിക്കുന്നത്. അത്യാവശ്യം is , was, were പിന്നെ പണ്ട് ഹിന്ദി പഠിപ്പിച്ച ടീച്ചറിന്റെ കടാക്ഷം കൊണ്ട് കിട്ടിയ ഹേ, ഹോ, ഹൗ എല്ലാകൂടി ഉപയോഗിച്ച് സംസാരിച്ച് ഹിന്ദിക്കാരെ ഞെട്ടിച്ചു നിൽക്കുന്ന കാലം.

 

അങ്ങനെ എന്റെ  ആദ്യത്തെ ഫീൽഡ് ജോലിയുടെ ദിവസമെത്തി. റിയാദിൽനിന്ന് രാവിലെ 9 മണിക്കാണ് ബസ് പിടിക്കേണ്ടത്. കുറച്ചു കൂടുതൽ ഉറങ്ങിയതുകൊണ്ട് രാവിലെ ആഹാരം പോലും കഴിക്കാതെ വേഗം ഓഫിസിലേക്കോടി. 10 മണിയോടുകൂടി യാത്ര ആരംഭിച്ചു. രാവിലെ ആഹാരം കഴിക്കാത്തതു കൊണ്ട് നല്ല വിശപ്പ്, ചീറിപ്പാഞ്ഞു പോകുന്ന വണ്ടികളേക്കാൾ ശബ്‌ദത്തിലും ശക്തിയിലും എന്റെ വയറിൽ ആകെ ഒരു ബഹളം. എന്റെ അവസ്ഥ അറിഞ്ഞതുപോലെ ബസ് ഡ്രൈവർ ഒരു പെട്രോൾ സ്റ്റേഷനിൽ ലഞ്ച് കഴിക്കാൻ നിർത്തി. സൗദി അറേബ്യയുടെ പ്രിയപ്പെട്ട ആഹാരം കബ്‌സയും ഫഹവും. ഒരു കബ്‌സ രണ്ടായിട്ട് ഷെയർ ചെയ്തു. എന്റെ കൂടെ വളരെ സൗമ്യനായ, കെയറിങ് ആയ ഒരു ഹിന്ദിക്കാരൻ ചേട്ടൻ. ഫുഡ് വന്നതും ഞൻ പെട്ടെന്ന് എന്റെ ഷെയർ എന്റെ അടുത്തേക്കു നീക്കി വച്ചു കഴിക്കാൻ തുടങ്ങി. കൊള്ളാം പൊളി ഫുഡ്. ഞൻ വളരെ സാവധാനം ഫുഡ് ആസ്വദിച്ച് കഴിക്കാൻ തുടങ്ങി. ഇടയ്ക്ക് ഹിന്ദിക്കാരൻ ചേട്ടൻ ഹിന്ദിയിൽ കാവോ ഭായ് എന്നു പറഞ്ഞു കൊണ്ടിരുന്നു. നല്ല മനുഷ്യൻ ഞാൻ മനസ്സിൽ പറഞ്ഞു.

എങ്കിലും ഇടയ്ക്കിടയ്ക്കുള്ള ആ പറച്ചിൽ എന്റെ ഫുഡ് ആസ്വാദനത്തെ വല്ലാതെ ബാധിക്കാൻ തുടങ്ങി. എങ്കിലും ദേഷ്യം പുറത്തു കാണിക്കാതെ ഞാൻ അഡ്ജസ്റ്റ് ചെയ്തു വിട്ടു. വളരെ പെട്ടെന്നു തന്നെ ആ  ചേട്ടൻ ഫുഡ് ഫിനിഷ് ചെയ്തിട്ട് എന്റെ ചിക്കൻ നോക്കി ‘‘റാഫി ഭായ് ചിക്കൻ കായേഗാ’’ എന്നു പറഞ്ഞു.  ശല്യം സഹിക്കാതെ വന്നപ്പോൾ ഞാൻ ‘എന്റെ ഹിന്ദി’യിൽ ഞാൻ കഴിച്ചോളം എന്ന അർഥത്തിൽ കുറച്ച് ദേഷ്യത്തോടെ ‘‘കാവോ’’ എന്ന് പറഞ്ഞു. എന്റെ കാവോ കേട്ട പാടേ ആ  മനുഷ്യൻ ഒരു ദയയും കാണിക്കാതെ എന്റെ ചിക്കനെടുത്തു കഴിക്കാൻ തുടങ്ങി. ഞാൻ ഞെട്ടി കണ്ണുതള്ളി ഇരുന്നു.  ആ സൗമ്യനായ മനുഷ്യൻ ഒരു സിംഹത്തെപ്പോലെ എന്റെ ചിക്കൻ കഴിക്കുന്നു. എനിക്ക് ദേഷ്യത്തേക്കാൾ സങ്കടമാണ് തോന്നിയത്. കരഞ്ഞു പോകുന്ന അവസ്ഥ.

Manorama Online Career Work Experience Series Mohammed Rafi Memoir
മുഹമ്മദ് റാഫി

 

ഇതെല്ലം കണ്ടുകൊണ്ട് അടുത്തിരുന്ന എന്റെ സീനിയർ ആയ മലയാളിച്ചേട്ടൻ ചിരി കടിച്ചമർത്തി കൊണ്ട് എന്നോട് പറഞ്ഞു. ‘‘നീ ഹിന്ദിയിൽ അയാൾക്കു കൊടുത്ത മറുപടിയിൽ ഒരു ചെറിയ തെറ്റുണ്ട്. നീ  തിരിച്ചു പറയേണ്ട മറുപടി കാവോ അല്ല മേം കായേഗാ എന്നാണ്’’.  ഒരു ചെറിയ ഗ, അതിനാണോ  മനുഷ്യൻ ഇത്ര ക്രൂരമായി പെരുമാറിയത്.

‘‘ഗ” പറയാതിരുന്ന എന്റെ മണ്ടത്തരത്തെ ഞാൻ ശപിച്ചു. ഞാൻ വാങ്ങിയ ചിക്കൻ കടിച്ചു പറിക്കുന്ന ആ മനുഷ്യനെ ഞാൻ നോക്കി. അപ്പോൾ അയാൾ എന്നെ ചൂണ്ടി നമ്മുടെ മലയാളി ചേട്ടനോട് “റാഫി ഭായ് ചിക്കൻ നഹി കാത്ത ഹേ’’ എന്നൊരു ഡയലോഗ്. അങ്ങനെ ഹിന്ദിയിലെ ‘ഗ’ ഒരിക്കലും മറക്കാനാകാത്ത ഒരു ഒന്നൊന്നര ‘ഗ’ ആയി.

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Work Experience Series - Mohammed Rafi Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com