ADVERTISEMENT

കരസേന അഗ്നിപഥ് ആദ്യ ബാച്ചിനുള്ള വിജ്ഞാപനം പുറത്തിറക്കിക്കഴിഞ്ഞു. ഇതുവരെയുണ്ടായിരുന്ന നിയമനരീതിക്കനുസരിച്ചു തയാറെടുത്തിരുന്നവർക്കാകും കൂടുതൽ ആശയക്കുഴപ്പം. പുതിയ രീതിയിൽ എന്തൊക്കെ മാറ്റങ്ങൾ ? പഴയ രീതിയിൽ തന്നെ തുടരുന്ന കാര്യങ്ങളെന്തൊക്കെ ?

 

∙ റിക്രൂട്മെന്റ് രീതിയിൽ മാറ്റമില്ല

നിലവിലുള്ളതു പോലെയുള്ള റിക്രൂട്മെന്റ് രീതികളിലൂടെ തന്നെയാകും അഗ്നിപഥ് പദ്ധതി വഴിയുമുള്ള നിയമനം. കരസേനയിൽ ആദ്യം ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റുകൾക്കുള്ള റിക്രൂട്മെന്റ് റാലികൾ നടക്കും. പാസാകുന്നവർക്ക് എഴുത്തുപരീക്ഷ. വ്യോമ, നാവിക സേനകളിൽ ആദ്യം പരീക്ഷ നടത്തും. അതിനു ശേഷമാകും ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റുകൾ.

 

 സേവന വ്യവസ്ഥകളിൽ മാറ്റം

∙ നിലവിലെ സേനാംഗങ്ങൾക്കുള്ളതു പോലുള്ള റാങ്കുകൾ ഇവർക്കുണ്ടാവില്ല. പകരം, ‘അഗ്നിവീർ’ എന്ന വിഭാഗമായി നിലനിൽക്കും.

∙ സ്ഥിര നിയമനക്കാർക്കു സമാനമായ റിസ്ക് അലവൻസ്, യൂണിഫോം, യാത്രാ അലവൻസുകൾ എന്നിവ അഗ്നിവീറിനും ലഭിക്കും. പെൻഷൻ, ഗ്രാറ്റുവിറ്റി, എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്), കന്റീൻ സൗകര്യം എന്നിവയില്ല. വിമുക്ത ഭട പദവിയുമില്ല. 

∙ ശമ്പളം തുടക്കത്തിൽ വർഷം 4.76 ലക്ഷം രൂപ. നാലാം വർഷം ഇത് 6.92 ലക്ഷം രൂപയാകും.

∙ മാസ ശമ്പളത്തിന്റെ 30 % സേവാനിധി ഫണ്ടിലേക്ക് അടയ്ക്കണം. തുല്യ തുക കേന്ദ്ര സർക്കാരും അടയ്ക്കും. സേവന കാലാവധി പൂർത്തിയാകുമ്പോൾ അതിന്റെ പലിശ കൂടി ചേർത്ത് 11.71 ലക്ഷം രൂപ അഗ്നിവീറിനു ലഭിക്കും. ഇതിന് ആദായ നികുതിയില്ല.

∙ അഗ്നിപഥ് പദ്ധതിക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത – 45 % മാർക്കോടെ പത്താം ക്ലാസ് വിജയം. ഒാരോ വിഷയത്തിനും 33 % മാർക്ക്. സിബിഎസ്ഇ ഉൾപ്പെടെയുള്ള സിലബസ് പഠിച്ചവർക്ക് സി2  ഗ്രേഡ് വേണം. ഒാരോ വിഷയത്തിലും ഡി ഗ്രേഡും.

∙ ടെക്നിക്കൽ വിഭാഗങ്ങളിലേക്ക് ഫിസിക്സ്, കെമിസ്ട്രി, മാത‌്സ്, ഇംഗ്ലിഷ് എന്നീ വിഷയങ്ങളടങ്ങിയ പന്ത്രണ്ടാം ക്ലാസ് 50 % മാർക്കോടെ പാസാകണം. ഒാരോ വിഷയത്തിനും 40% മാർക്ക് വേണം. 

∙ ക്ലാർക്ക്, സ്റ്റോർ കീപ്പർ (ടെക്നിക്കൽ) – പന്ത്രണ്ടാം ക്ലാസിൽ 60%; ഒാരോ വിഷയത്തിലും 50 %. 

∙ ട്രേഡ്സ്മെൻ വിഭാഗത്തിലെ 2 തസ്തികകളിലേക്ക് എട്ടാം ക്ലാസും പത്താം ക്ലാസും വിജയം മതി. ഒാരോ വിഷയത്തിനും ചുരുങ്ങിയത് 33 % വേണം. 

∙ സേനാംഗങ്ങൾ, വിമുക്ത സേനാംഗങ്ങൾ, യുദ്ധത്തിൽ വീരമൃത്യു വരിച്ചവർ എന്നിവരുടെ മക്കൾക്കു പ്രവേശന പരീക്ഷയിൽ 20 ബോണസ് മാർക്ക്.

∙ എൻസിസി എ,ബി,സി സർട്ടിഫിക്കറ്റുള്ളവർക്കും ബോണസ് മാർക്ക്. 

∙ 4 വർഷ കാലാവധി പൂർത്തിയാക്കിയിരിക്കണം. ഉന്നത സേനാ നേതൃത്വത്തിന്റെ അനുമതിയോടെ മാത്രമേ ഇളവു ലഭിക്കൂ. 

∙ വാർഷിക അവധി 30 ദിവസം. 

∙ പത്താം ക്ലാസിനുശേഷം സേനയിൽ ചേരുന്നവർക്കു സേവന കാലാവധി പൂർത്തിയാകുമ്പോൾ പന്ത്രണ്ടാം ക്ലാസ് പാസ് സർട്ടിഫിക്കറ്റും നൈപുണ്യ വികസന സർട്ടിഫിക്കറ്റും ലഭിക്കും. 

∙ സേവനത്തിനിടെ മരിക്കുന്നവർക്ക് ഒരു കോടി രൂപയുടെ ഇൻഷുറൻസ്. ബാക്കി സേവന കാലയളവിലെ മുഴുവൻ ശമ്പളവും സേവാ നിധി തുകയും കുടുംബത്തിനു ലഭിക്കും.

∙ സേവനത്തിനിടെ അംഗഭംഗം സംഭവിച്ചാൽ 44 ലക്ഷം രൂപ വരെ സഹായം, ബാക്കി കാലത്തെ ശമ്പളം, സേവാനിധി തുക എന്നിവ ലഭിക്കും.

∙ ഇതുവരെ ഓഫിസർ റാങ്കിനു താഴെ 15 വർഷത്തേക്കായിരുന്നു നിയമനം. അതിനുശേഷം പെൻഷൻ. എന്നാൽ അഗ്നിവീരരിൽ 75% പേരുടെയും സേവനം 21-25 വയസ്സിൽ അവസാനിക്കും. പെൻഷനുമില്ല. 25% പേർക്കു 15 വർഷത്തേക്കു തുടർനിയമനം ലഭിക്കും. ഇവർക്കു സേവാ നിധിയിലെ സ്വന്തം നിക്ഷേപമേ തിരികെ ലഭിക്കൂ; സർക്കാർ വിഹിതമില്ല. സർവീസിനുശേഷം പെൻഷൻ ലഭിക്കും.

 

Content Summary : To Know More About Agnipath scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com