ADVERTISEMENT

രാജ്യത്തെ ചെരിപ്പുകുത്തി ചതിയനാണ്. പണി മോശവും അന്യായകൂലിയും. അയാളെ നീതിപീഠത്തിനു മുന്നിലെത്തിച്ചപ്പോൾ നാടുകടത്താനുള്ള ശിക്ഷ ന്യായാധിപൻ വിധിച്ചു. കോടതിക്കുപുറത്ത് വലിയ ബഹളം കേട്ട് കാര്യമന്വേഷിച്ച ന്യായാധിപനോട് ഉദ്യോഗസ്ഥൻ പറഞ്ഞു: ഇയാൾ നമ്മുടെ ഏക ചെരുപ്പുകുത്തിയാണ്. അയാളെ പറഞ്ഞുവിടരുത്. നമുക്കും കുട്ടികൾക്കും ചെരുപ്പില്ലാതാകും. ന്യായാധിപൻ പറഞ്ഞു: ശരിയാണ്. പക്ഷേ, നീതി നടപ്പാക്കേണ്ടേ. അപ്പോൾ സ്വർണപ്പണിക്കാരൻ പറഞ്ഞു: ഇവിടെ ചെരുപ്പുകുത്തി ഒന്നേയുള്ളൂ. പക്ഷേ, രണ്ടു തയ്യൽക്കാരുണ്ട്. ന്യായാധിപൻ പറഞ്ഞു: എങ്കിൽ അവരിലൊരാളെ നാടുകടത്തട്ടെ. 

 

വിധി രണ്ടുവിധത്തിൽ നടപ്പാക്കാം, ന്യായമനുസരിച്ചും സൗകര്യമനുസരിച്ചും. ന്യായമനുസരിച്ചുള്ള വിധികളിൽ ആളുകളല്ല, നിയമമാണു പ്രധാനം. വിധി അനുസരിക്കേണ്ടവരുടെ വലുപ്പച്ചെറുപ്പമോ അവരുടെ ഭൂതകാലമോ ഭാവിയോ അർഹമായ വിധി പ്രസ്താവിക്കുന്നതിനു തടസ്സമല്ല. ശിക്ഷ കിട്ടിയാൽ അയാളെന്തായിത്തീരും എന്നതിനല്ല; ശിക്ഷാർഹമായതെന്താണ് അയാൾ ചെയ്തത് എന്നതിനാണു മുൻഗണന. ശിക്ഷ പാഴാകുന്ന രണ്ടു സന്ദർഭങ്ങളുണ്ട്, അർഹമല്ലാത്ത ശിക്ഷ നൽകുമ്പോഴും അർഹിക്കാത്തവനു ശിക്ഷ നൽകുമ്പോഴും. ഇവ രണ്ടും സൗകര്യമനുസരിച്ചുള്ള ശിക്ഷയാണ്. ചെയ്തകുറ്റം സമ്മതിക്കാത്തവരും ചെയ്യാത്ത കുറ്റമേൽക്കുന്നവരും ന്യായത്തിനു വിലങ്ങുതടിയാണ്. 

 

ശരിയായ തീരുമാനമെടുക്കുക എന്നതാണു വിധി നിർണയത്തിലെ ആപ്തവാക്യം. തീർപ്പുണ്ടാക്കുന്നതിലല്ല; ചോദ്യം ചെയ്യാനാകാത്തവിധം തീർപ്പുകൽപിക്കുന്നതിലാണു ന്യായാധിപരുടെ വൈദഗ്ധ്യം. ഒരാളുടെ വിധിന്യായവും മറ്റൊരാളുടെ വിധിന്യായവും നേർവിപരീതമാകുന്നതു നിയമങ്ങളുടെ പോരായ്മയാണോ, നിയമം വ്യാഖ്യാനിക്കുന്നവരുടെ പോരായ്മയാണോ. ഒരു കുറ്റത്തിന് ഏതെങ്കിലുമൊരു കുറ്റവാളിയെയല്ല ശിക്ഷിക്കേണ്ടത്. അതു ചെയ്ത ആൾക്കുതന്നെ വേണം ശിക്ഷ ലഭിക്കാൻ. 

 

കുറ്റം ചെയ്തയാൾ ശിക്ഷിക്കപ്പെടുന്നില്ലെങ്കിൽ കുറ്റം പൂർവാധികം ശക്തിയോടെ നിലനിൽക്കും. പഴുതുകളില്ലാത്ത നിയമവും പിഴവില്ലാത്ത വ്യാഖ്യാനങ്ങളുമാണു വിധിന്യായത്തിന്റെ ബലം. കുറ്റവാളികളുടെ ഒഴികഴിവുകൾക്കും രക്ഷപ്പെടൽ തന്ത്രങ്ങൾക്കും നേരെ കാതടയ്ക്കാൻ കഴിവില്ലാത്ത ന്യായാധിപന്മാർക്കു കുറ്റമറ്റ ശിക്ഷ വിധിക്കാനാകില്ല.

 

Content Summary : How To Take Right Decision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com