അഗ്നിവീർ ആകാൻ ഒരുങ്ങുന്നവരെ കാത്തിരിക്കുന്നത് സമാനതകളില്ലാത്ത ട്രെയിനിങ്ങും ജീവിതാനുഭവങ്ങളും : മേജർ രവി
Mail This Article
സൈന്യത്തിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റിനായി രാജ്യമാകെ ലക്ഷക്കണക്കിന് യുവാക്കൾ പ്രതീക്ഷയോടെ തയാറെടുക്കുകയാണ്. ദീർഘകാലത്തെ സൈനിക പരിചയവും പരിശീലന അനുഭവവും തൊഴിൽ വീഥിയിലെ മിഷൻ അഗ്നിവർഷ് എന്ന പരമ്പരയിലൂടെ പങ്കുവയ്ക്കുകയാണ് മേജർ രവി. ദേശസ്നേഹം തുടിക്കുന്ന ഒരുപിടി സിനിമകളുടെ സംവിധായകൻ എന്ന നിലയിലും ശ്രദ്ധേയനായ അദ്ദേഹം, അഗ്നിവീർ അവസരങ്ങളെക്കുറിച്ചും അതിന്റെ പ്രാരംഭ തയാറെടുപ്പുകളെക്കുറിച്ചും പറയുന്നതിങ്ങനെ :-
'No man is a man until he has been a soldier"-വിഖ്യാത ബ്രിട്ടിഷ് നോവലിസ്റ്റ് ലൂയിസ് ഡി ബേണിയറുടെ വാക്കുകളാണിത്. അക്ഷരാർഥത്തിൽ ഒരു സൈനികന്റെ മഹത്വമെന്തെന്നു വിളിച്ചറിയിക്കുന്ന വാചകം. ഇന്ത്യയെപ്പോലെ വലിയൊരു മതേതര-ജനാധിപത്യ രാജ്യത്തിന് രാഷ്ട്രബോധവും രാജ്യസ്നേഹവും മുറുകെപ്പിടിക്കുന്ന യുവതയെ ഒപ്പം നിർത്താതെ ആഗോളതലത്തിൽ വലിയ ശക്തിയായി നിലനില്ക്കാനാവില്ല. മറ്റെന്തെല്ലാം ഉണ്ടെയാലും സുശക്തവും സമഗ്രവുമായ സൈനികശക്തിക്കു പകരം മറ്റൊന്നില്ല. ആ നിലയ്ക്ക്, കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ‘അഗ്നിപഥ്’ റിക്രൂട്മെന്റ് പദ്ധതിക്ക് ഒട്ടേറെ സവിശേഷതകളുണ്ട്.
പുതിയ കാലത്ത് പുതുമയോടെ...
സൈനിക നിയമനങ്ങളിൽ വന്ന വലിയ മാറ്റം കോവിഡിനുശേഷം ഉരുത്തിരിഞ്ഞ പുതിയ സാഹചര്യത്തിൽക്കൂടി വിശകലനം ചെയ്യണം. കോവിഡിനു ശേഷം ഇന്ത്യൻ സേനകളിലേക്കു കാര്യമായ നിയമനങ്ങളൊന്നും നടന്നിട്ടില്ല. കോവിഡിനു മുൻപു നടന്ന സിലക്‌ഷന്റെ ഫിസിക്കൽ ടെസ്റ്റ് കഴിഞ്ഞ കുറേപ്പേർ നിയമനം പ്രതീക്ഷിച്ചു നിൽക്കുന്നതിനിടയിലാണു മഹാവ്യാധി പടർന്നുപിടിച്ചത്. അതോടെ നിയമനം നിയമനം കാത്തവരുടെ പ്രതീക്ഷകളും ഇരുട്ടിലായി.
നൂറുകണക്കിനു ചെറുപ്പക്കാരുടെ കണ്ണീരു കണ്ട വ്യക്തിയെന്ന നിലയിൽ അവരുടെ നഷ്ടങ്ങളോർത്ത് എനിക്കു രോഷം കൊള്ളേണ്ടി വന്നിട്ടുണ്ട്. നമ്മുടെ സംവിധാനങ്ങളെക്കുറിച്ചു പരിഭവിച്ചു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അത് അവരുടെ ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠയായിരുന്നു. ഏതായാലും ആശങ്കകൾ ഏറെക്കുറെ മാറി പുതിയ പദ്ധതി പൂർണതയിലേക്ക് അടുക്കുകയാണ്. അഗ്നിപഥ് യാഥാർഥ്യമാവുകയാണ്.
പുതിയ പാക്കേജിങ്, പുതിയ അവസരം
ആർമി, നേവി, എയർ ഫോഴ്സ് സേനകളിൽ ജവാനായി പ്രവേശനം ഇനി അഗ്നിപഥ് പദ്ധതി വഴി മാത്രമായിരിക്കും. പാക്കേജിൽ മാറ്റങ്ങൾ വന്നുവെന്നല്ലാതെ നിയമന മാനദണ്ഡങ്ങളിൽ കാര്യമായ വ്യത്യാസങ്ങളില്ല എന്നതു ശ്രദ്ധിക്കുക. ശാരീരികയോഗ്യതാ പരിശോധനയും ശാരീരികക്ഷമതാ പരീക്ഷയും എഴുത്തുപരീക്ഷയുമൊക്കെ പഴയ പടി നിലനിർത്തിയിട്ടുണ്ട്.
പത്താം ക്ലാസോ ഹയർ സെക്കൻഡറിയോ പാസായ ഉദ്യോഗാർഥികളെ സംബന്ധിച്ച് ഏറ്റവും മികച്ച അവസരമാണിത്. ചെറിയ പ്രായത്തിൽത്തന്നെ സർക്കാർ സർവീസിൽ പ്രവേശിക്കുക എന്നതിൽപരം അഭിമാനകരമായ മറ്റെന്തുണ്ട്! രാഷ്ട്രത്തെ സേവിക്കാനുള്ള ഏറ്റവും മികച്ച അവസരമാണിത്. മോശല്ലാത്ത ശമ്പളം, പ്രമോഷൻ സാധ്യത, രാജ്യത്തിന്റെ വൈവിധ്യങ്ങൾ തൊട്ടറിയാനുള്ള അവസരം, സാഹസികത ഇഷ്ടപ്പെടുന്നവർക്കു സ്വപ്നങ്ങൾ പൂർത്തീകരിക്കാനുള്ള അവസരം തുടങ്ങി പട്ടാള ജോലി ഒട്ടേറെ സാധ്യതകളുടെകൂടി ജോലിയാണ്.
പുതിയൊരു ലോകം, പുതിയ വ്യക്തിത്വം
ഏറെക്കാലത്തെ കാത്തിരിപ്പിനു വിരാമമിട്ട് കരസേനയും നാവികസേനയും വ്യോമസേനയും റിക്രൂട്മെന്റ് റാലികളുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നു. ‘അഗ്നിവീർ’ എന്ന ജ്വലിക്കുന്ന വിശേഷണവുമായി നമ്മുടെ കുട്ടികൾ വൈകാതെ സൈനികവേഷമണിഞ്ഞു രാഷ്ട്രസേവനത്തിനിറങ്ങും. അഗ്നിവീർ ആകാൻ ഒരുങ്ങുന്നവരെ കാത്തിരിക്കുന്നത് സമാനതകളില്ലാത്ത ട്രെയിനിങ്ങും ജീവിതാനുഭവങ്ങളുമാണ്. പട്ടാളത്തിന്റെ ചിട്ടയായ പരിശീലനക്രമങ്ങൾ നിങ്ങളിൽ പുതിയ വ്യക്തിത്വം സൃഷ്ടിക്കും. ഏതു പ്രതിസന്ധിയിലും പതറാത്ത തികഞ്ഞ പോരാട്ടവീര്യമുള്ള കരുത്തുറ്റ വ്യക്തിയായി നിങ്ങൾ പുറത്തുവരും. എത്ര ലക്ഷങ്ങൾ ചെലവഴിച്ചാലും ഇത്തരത്തിൽ ഒരു വ്യക്തിയെ സൃഷ്ടിച്ചെടുക്കാൻ മറ്റൊരു സ്ഥാപനത്തിനും കഴിയില്ല. അതാണ് ഇന്ത്യൻ സേനയുടെ മഹത്വം. ട്രെയിനിങ്ങിലെ പെർഫെക്‌ഷനാണ് സേനയുടെ യഥാർഥ കരുത്ത്.
പുതുക്കണം മനസ്സ്; പുതിയ കുതിപ്പിന്
ഒക്ടോബർ 1 മുതൽ 20 വരെ കോഴിക്കോട്ടും നവംബർ 15 മുതൽ 30 വരെ കൊല്ലത്തുമാണ് കേരളത്തിലെ കരസേനാ അഗ്നിവീർ റിക്രൂട്മെന്റ് റാലി. തീയതി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞ സ്ഥിതിക്ക് നിങ്ങൾക്കിനി തയാറെടുപ്പിന്റെ സമയമാണ്. ഇപ്പോഴേ മനസാ സൈനികരായി മാറുക, കഠിനമായ പരിശീലനം ആരംഭിക്കുക. അടിമുടിവരെ സൈനികനായി സ്വയം മാറാനുള്ള മാനസിക തയാറെടുപ്പിന് ഒരുങ്ങുക.
റാലി സ്ഥലത്ത് എന്തെങ്കിലും പ്രത്യേക സൗകര്യങ്ങൾ നിങ്ങൾക്കായി ഒരുക്കുമെന്നു പ്രതീക്ഷിക്കരുത്. ഒന്നിനെക്കുറി ച്ചും എവിടെയെങ്കിലും പരാതി പറയാമെന്നും ചിന്തിക്കരുത്. ഏതു പ്രതികൂല കാലാവസ്ഥയിലും ഉറച്ചു നിൽക്കുമെന്നു മനസ്സിനെ പാകപ്പെടുത്താതെ റാലിയിൽ പങ്കെടുക്കാനായി ഇറങ്ങിപ്പുറപ്പെടരുത്. മഴയത്തായാലും വെയിലത്തായാലും നിന്ന നിലയിൽ എത്ര മണിക്കൂർതന്നെ നിൽക്കേണ്ടി വന്നാലും ഞാൻ തയാറാണെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം. റിക്രൂട്മെന്റിൽ ഒരു തവണയെങ്കിലും പങ്കെടുത്തവർക്ക് ഇതിനെക്കുറിച്ച് കൃത്യമായ ധാരണ കിട്ടിക്കാണും.
സിലക്‌ഷൻ പ്രക്രിയയുടെ ആദ്യ കടമ്പതന്നെ ഒരുപക്ഷേ, റാലിയിലെ റിപ്പോർട്ടിങ് ആയേക്കാം. അർധരാത്രിയിലോ പുലർച്ചെയോ റാലിയിൽ റിപ്പോർട്ട് ചെയ്യാനായി നിൽക്കുന്നവരുടെ നീണ്ട വരികൾക്കിടയിൽ ഒരു നിമിഷം കണ്ണടയ്ക്കാൻപോലുമാവാതെ മണിക്കൂറുകൾ ഇരിക്കേണ്ടിവന്നേക്കാം. പല്ലുപോലും തേക്കാതെ ഒരു കാലിച്ചായപോലും കുടിക്കാതെ രാവിലെ 10 മണിക്കോ പതിനൊന്നു മണിക്കോ തന്റെ ഊഴം വരുന്നതും നോക്കി കാത്തിരിക്കേണ്ടി വരുന്ന ആ ദിവസത്തിനായി തയാറെടുക്കുക. ജീവിതത്തിലെ ഏറ്റവും മികച്ച ഒരു കരിയറിലേക്കുള്ള നിങ്ങളുടെ ആദ്യത്തെ ചുവടുവയ്പ് ഇവിടെയായിരിക്കാം. നിങ്ങൾ വിജയിക്കും. അതിനു തയാറെടുപ്പുകളുടെ പല കടമ്പകൾ ഇനിയുമുണ്ട്. അവ വരുന്ന ആഴ്ചകളിൽ.
Content Summary : Mission Agnivarsh - Major Ravi's column about agniveer recruitment and training procedure