ADVERTISEMENT

കഴുത വിശന്നുവലഞ്ഞു നടക്കുന്നതിനിടയിലാണ് രണ്ടു വൈക്കോൽ കൂനകൾ ശ്രദ്ധയിൽപെട്ടത്. സന്തോഷത്തോടെ അടുത്തെത്തിയെങ്കിലും ഏതു കൂനയിൽ നിന്നു തിന്നണമെന്ന കാര്യത്തിൽ സംശയമായി. ഏതിനായിരിക്കും രുചി കൂടുതൽ, ഏതായിരിക്കും കർഷകൻ ആദ്യം എടുത്തുകൊണ്ടുപോകുക, രണ്ടു കൂനയും തിന്നുതീർക്കാൻ തന്നെക്കൊണ്ടു സാധിക്കുമോ തുടങ്ങിയ ചിന്തകൾ കഴുതയെ അലട്ടി. ഒരു തീരുമാനമെടുക്കാൻ കഴിയാതെ ദിവസങ്ങൾ കഴിച്ചുകൂട്ടിയ കഴുത പട്ടിണികിടന്നു ചത്തു.

 

ആവശ്യത്തിനുമാത്രം ലഭിക്കുന്നതും ആവശ്യത്തിലധികം ലഭിക്കുന്നതും തമ്മിൽ അളവിൽ മാത്രമല്ല, ഉപയോഗരീതിയിലും മനോഭാവത്തിലുമുണ്ട് വ്യത്യാസം. ആവശ്യത്തിനു മാത്രം ലഭിക്കുന്നവയോട് അളവറ്റ ആദരമുണ്ടാകും. ദുർവ്യയമോ ചൂഷണമോ ഉണ്ടാകില്ല. നാളയെക്കുറിച്ചുള്ള കരുതലോടെ മാത്രമേ ഓരോ ധാന്യമണിയും ഉപയോഗിക്കൂ. ദൗർലഭ്യത്തിന്റെ വിലയറിഞ്ഞാൽ പിന്നെ ധാരാളിത്തത്തിന്റെ പ്രലോഭനങ്ങളിലേക്കു വീഴില്ല. 

 

ആവശ്യത്തിലധികം ലഭിക്കുന്നവയ്ക്കൊന്നും അർഹിക്കുന്ന ബഹുമാനം ലഭിക്കില്ല. അർഹതയില്ലാതെ ലഭിക്കുന്നവയാണെങ്കിൽപോലും അവയിലെല്ലാം സ്വന്തം അവകാശമുദ്ര പതിപ്പിക്കാൻ ശ്രമിക്കും. സമൃദ്ധിയുടെ മേച്ചിൽപുറങ്ങളിൽ വിഹരിക്കുമ്പോഴും അയൽപക്കത്തെ മരുപ്പച്ചകളിലായിരിക്കും താൽപര്യവും ശ്രദ്ധയും. 

ആവശ്യത്തിനനുസരിച്ചു ലഭിക്കുന്നവർക്കു സംതൃപ്തിയും സമാധാനവും ഉണ്ടാകും. അധികം ലഭിക്കുന്നവരെ അലട്ടുന്ന ഒട്ടേറെ പ്രശ്നങ്ങളുണ്ട്. ഇനിയും അളവു കൂട്ടാനെന്താണു മാർഗം, അധികം കിട്ടിയവയെ എങ്ങനെ വിനിയോഗിക്കും, തനിക്ക് അർഹിക്കുന്നതിലുമധികം ലഭിക്കുന്നുണ്ടെന്നുള്ളത് എങ്ങനെ രഹസ്യമായി സൂക്ഷിക്കും തുടങ്ങിയ അനേകം പ്രതിസന്ധികളിലൂടെയായിരിക്കും അയാളുടെ ഓരോ നിമിഷവും മുന്നോട്ടു നീങ്ങുക. 

 

എന്തെങ്കിലും കാര്യം അധികമായി കിട്ടിത്തുടങ്ങിയ ആരെങ്കിലും ഇനി മതിയെന്നു പറഞ്ഞിട്ടുണ്ടാകുമോ? വേണ്ടതു മാത്രം ലഭിച്ചിട്ടുള്ളവരാണോ വേണ്ടതിലധികം ലഭിച്ചവരാണോ ഉള്ളത് ഇല്ലാത്തവനുമായി പങ്കുവയ്ക്കാൻ തയാറാകുക? ആവശ്യത്തിനു മാത്രം ലഭിക്കുന്നവർക്ക് എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ സംശയമില്ല. മിച്ചം വരുന്നവ എന്തു ചെയ്യണമെന്നറിയാത്തതുകൊണ്ട് വേണ്ടതുപോലും എടുക്കാൻ കഴിയാതെ പോകുന്നവരാണ് യഥാർഥ വിഡ്ഢികൾ.

 

Content Summary : Sharing Excess

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com