ക്ലാസിൽ ബഹളമുണ്ടാക്കിയ ‘കൽക്കുന്ന’നും ഹബീബിന്റെ കലക്കൻ ഇംഗ്ലിഷും; പൊട്ടിച്ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് അധ്യാപകർ
Mail This Article
ഒരു ‘ടീച്ചറേ’ വിളികൊണ്ട് ഓരോ കുട്ടിയും അധ്യാപകരെ ഒരുപാടു കാര്യങ്ങൾ ഓർമിപ്പിക്കാറുണ്ട്. ഓർത്തോർത്തു ചിരിക്കാൻ, ചിലപ്പോൾ കണ്ണു നിറയ്ക്കാൻ പോന്ന ഒരുപാടനുഭവങ്ങൾ മിക്ക അധ്യാപകർക്കും പറയാനുണ്ടാകും. തന്റെയും സഹപ്രവർത്തകയുടെയും ജീവിതത്തിൽ നടന്ന രസകരമായ ചില സംഭവങ്ങൾ പങ്കുവയ്ക്കുകയാണ് അധ്യാപികയായ ദിയ ദേവൻ.
രണ്ടുവർഷത്തിനു ശേഷം നടന്ന സ്ഥലംമാറ്റത്തിൽ കുറേ പുതിയ അധ്യാപകർ സ്കൂളിലേക്കു വന്നു. പാലക്കാട്ടേക്ക് അവരെല്ലാം ആദ്യമായാണ് വരുന്നത്.
ഒഴിവുസമയം കിട്ടിയപ്പോൾ അധ്യാപകരെല്ലാം ചേർന്ന്, പല സ്ഥലങ്ങളിൽ ജോലി ചെയ്തപ്പോഴുണ്ടായ രസകരങ്ങളായ അനുഭവങ്ങൾ പങ്കുവച്ചു. തൃശ്ശൂരിൽ ഒരു തീരദേശ സ്കൂളിൽ കുറച്ചുകാലം ജോലിചെയ്തിരുന്ന ഞാൻ അവിടെ വച്ചുണ്ടായ ഒരു അനുഭവത്തെക്കുറിച്ചാണ് പറഞ്ഞത്. ഒരു ജനുവരിയിലാണ് സംഭവം. അന്ന് സെക്കൻഡ് ഇയർ പ്ലസ് ടു ഹ്യുമാനിറ്റീസ് ക്ലാസിൽ പഠിപ്പിക്കുകയാണ് ഞാൻ.
പോർഷൻസ് ഓടിച്ചു കംപ്ലീറ്റ് ചെയ്യുന്ന സമയമാണ്. അപ്പോഴാണ് ഷബീബിന്റെ വരവ്. സംസ്ഥാന തലത്തിൽ നടക്കുന്ന പൂരക്കളി മൽസരത്തിനായുള്ള പ്രാക്ടീസ് കഴിഞ്ഞുള്ള വരവാണ്.
ഷബീബ് : May I Come in?
ഞാൻ: Yes. Please copy the note
ഷബീബ് ഒന്നു തിരിഞ്ഞു നിന്നു, എന്നിട്ട് പറഞ്ഞു.
‘‘വാട്ട് കോപ്പി? ഐ NO കോപ്പി ഐ ആം NOT കോപ്പി’’.
ക്ലാസിൽ കൂട്ടച്ചിരി. ഷബീബിന് ഒരു കുലുക്കവുമില്ല.
അവൻ കോപ്പിയടിക്കാരനല്ല, ഇനി കോപ്പിയടിക്കുകയും ഇല്ല എന്നാണ് അവൻ ഉദ്ദേശിച്ചതെന്ന്.അവനും ഇംഗ്ലീഷ് ടീച്ചർ ആയ എനിക്കും നന്നായി മനസ്സിലായി. ഞാൻ അവനോട് സീറ്റിൽ പോയി ഇരിക്കാൻ പറഞ്ഞു. എന്നിട്ട് ബോർഡിലെ നോട്ട് നോക്കി എഴുതാൻ പറഞ്ഞു.
ഇംഗ്ലിഷ് ക്ലാസിൽ മുറി ഇംഗ്ലിഷ് ആണെങ്കിലും അതേ ലാംഗ്വേജിൽ മറുപടി പറയാൻ കാണിച്ച ഗട്ട്സിന് Hats Off ഷബീബ്. നിങ്ങളുടെ ക്ലാസ്സിൽ നിന്നുള്ള ‘ടീച്ചറേ’ വിളി ഇന്നും ഞാനോർക്കുന്നു.
ഇതുകേട്ട് ശാലിനി ടീച്ചർ മലപ്പുറത്ത് ജോലിചെയ്യുമ്പോൾ ഉണ്ടായ ഇതിലും രസകരമായ ഒരു സംഭവം പറഞ്ഞു. ഫസ്റ്റ് ഡേ ടീച്ചർ ക്ലാസ്സിലേക്ക് കയറിച്ചെല്ലുമ്പോൾ ഒരു മൂലയ്ക്ക് കുട്ടികൾ വട്ടം കൂടി നിന്ന് ബഹളം. ഫസ്റ്റ് ക്ലാസ്സ് അല്ലേ, ഗൗരവത്തിൽ ടീച്ചർ ചോദിച്ചു: ‘‘എന്താ അവിടെ?’’
ഒരു കുട്ടി വിളിച്ചു പറഞ്ഞു, ‘‘ടീച്ചറേ കൽകുന്നൻ’’
ടീച്ചർ ഒരു നിമിഷം ആലോചിച്ചു. കുഞ്ഞിക്കണ്ണൻ എന്നൊക്കെ കേട്ടിട്ടുണ്ട്. ഈ ഭാഗത്ത് ഇപ്പോഴും കുട്ടികൾക്ക് ഇങ്ങനത്തെ പേരൊക്കെ ഇടുമോ?
പിന്നെ ഒന്നും ആലോചിച്ചില്ല. പ്രശ്നം സോൾവ് ആക്കണ്ടേ.
ടീച്ചർ പറഞ്ഞു: ‘‘കൽക്കുന്നൻ സ്റ്റാൻഡപ്പ്’’
കൂട്ടം കൂടി നിന്ന കുട്ടികൾ പൊട്ടിച്ചിരിച്ചു. ടീച്ചർക്ക് ഒന്നും പിടികിട്ടിയില്ല.
ടീച്ചർ ചെന്നു നോക്കി എന്നിട്ട് ചോദിച്ചു: ‘‘എവിടെ അവൻ, ബഹളമുണ്ടാക്കിയവൻ?’’
ക്ലാസ്സ് വീണ്ടും പൊട്ടിച്ചിരിച്ചു. ചിരിയുടെ ഇടയിൽ ഒരു കുട്ടി ചൂണ്ടിക്കാണിച്ചു. ‘‘ഇതാ ടീച്ചറേ ഞങ്ങടെ കൽക്കുന്നൻ’’.
ടീച്ചർ നോക്കിയപ്പോൾ ഒരു പഴുതാര.
ശാലിനി ടീച്ചർ പറഞ്ഞതു കേട്ട ഞങ്ങളും പൊട്ടിച്ചിരിച്ചുപോയി.
ടീച്ചർ പറഞ്ഞു: ‘‘എന്റെ ഫസ്റ്റ് ക്ലാസ് തന്നെ അങ്ങനെ ആയിപ്പോയി. നിങ്ങളുടെ പാലക്കാട് എന്താ പഴുതാരയ്ക്ക് പറയുന്നേ?’’
പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും