ADVERTISEMENT

രണ്ടു പതിറ്റാണ്ട് മുന്‍പുള്ള കഥയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുന്ന കാലം. 900 രൂപയാണ് അന്ന് മാസശമ്പളം. ഒന്നാം വിവാഹവാര്‍ഷിക ദിനത്തില്‍, വീട്ടില്‍നിന്നു കോളജിലേക്ക് ഇറങ്ങുമ്പോള്‍ കയ്യില്‍ അവശേഷിച്ചിരുന്നത് വെറും ഇരുപത് രൂപ. എല്ലാദിവസവും പോലെ കടന്നു പോകേണ്ടിയിരുന്ന ഒരു ദിവസം. കാന്റീന്‍ പരിസരത്തു വിദ്യാര്‍ഥികളുമായി വര്‍ത്തമാനം പറഞ്ഞു നില്‍ക്കുന്നതിനിടയില്‍ വിവേക് ഭരതന്‍  എന്ന വിദ്യാര്‍ഥി ഓര്‍ത്തെടുത്തു.... ‘ഇന്നല്ലേ സാറിന്റെ വിവാഹ വാര്‍ഷികം? അതെ, കയ്യില്‍ അഞ്ചിന്റെ പൈസയില്ല. അതുകൊണ്ട് പ്രത്യേകിച്ച് പരിപാടികളൊന്നുമില്ല എന്നു പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു. 

 

favour-francis-teachers-day-memoir-article-image
ഫേവര്‍ ഫ്രാന്‍സിസ്

പിന്നെ കാണുമ്പോള്‍ ഈ വിദ്യാര്‍ഥികളുടെ കയ്യില്‍ 1000 രൂപയുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് കോളജില്‍ ഒരു ഫിലിം വര്‍ക്ക്‌ഷോപ് നടന്നു. അതിന്റെ ബ്രോഷര്‍ എഴുതിയതും ഡിസൈന്‍ ചെയ്തതും ഞാനായിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന്് ഈ  ബ്രോഷര്‍ ചെയ്തതിനു കൊടുക്കാന്‍ ആയിരം രൂപ വേണമെന്നു പറഞ്ഞ് അതും വാങ്ങി കൊണ്ടാണ് കുട്ടികള്‍ വന്നിരിക്കുന്നത്. അങ്ങനെ ഒന്നാം വിവാഹവാര്‍ഷിക ദിനത്തില്‍ കുട്ടികള്‍ തന്ന പണവുമായി ഭാര്യയേയും കൂട്ടി തെങ്കാശിപ്പട്ടണം സിനിമ കാണാന്‍ പോയി, തിരിച്ചു വരുംവഴി വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങള്‍ വാങ്ങി.

 

അതിനുശേഷം 21 വിവാഹവാര്‍ഷികങ്ങള്‍ കടന്നു പോയെങ്കിലും, പലവിധത്തിലാഘോഷിച്ചെങ്കിലും ഈ ഒരു വിവാഹവാര്‍ഷികം മാത്രം മറക്കാനാവില്ല ഫേവര്‍ ഫ്രാന്‍സിസിന്. ഇങ്ങനെ വിദ്യാര്‍ഥികള്‍ ഹൃദയത്തിലെഴുതിച്ചേര്‍ത്ത എത്രയെത്ര അനുഭവങ്ങള്‍ പറയാനുണ്ടാവും ഓരോ അധ്യാപകനും.

 

ഈ വിവാഹവാര്‍ഷിക കഥയുടെ അത്രതന്നെ പഴക്കമുണ്ട് ഫേവർ മാഷിന്റെ അധ്യാപനജീവിതത്തിനും. ആധുനിക കാലത്ത് അധ്യാപനം എന്നത് അറിവിന്റെ കൊടുക്കല്‍ വാങ്ങലുകളാണെന്നും വിദ്യാര്‍ഥികളില്‍നിന്ന് അധ്യാപകര്‍ക്കും പലതും പഠിക്കാനുണ്ടെന്നും അദ്ദേഹം പറയുന്നു 

 

വിദ്യാര്‍ഥികള്‍ എന്നെ പഠിപ്പിച്ച പാഠങ്ങള്‍

 

ഏറ്റവും രസകരമായ കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചത് എന്റെ വിദ്യാര്‍ഥികളാണ്. പുതിയ ടെക്‌നോളജി മുതല്‍ പ്രണയത്തിലെ ഏറ്റവും പുതിയ സൂത്രങ്ങള്‍ വരെ എനിക്കു പറഞ്ഞു തന്നത് അവരാണ്. ‘സാര്‍, ഒരാളോട് ക്രഷ് തോന്നുവാണെങ്കില്‍ അത് നമ്മള്‍ പെട്ടെന്ന് പോയി പറയരുത്’ എന്ന് എനിക്ക് പറഞ്ഞു തന്നത് ഒരു വിദ്യാര്‍ഥിയാണ്. ഒരു അഡ്വര്‍ടൈസിങ് പ്രഫഷനല്‍ എന്ന നിലയ്ക്ക് ഞാന്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പവര്‍ പോയിന്റ് പ്രസന്റേഷന്‍ എന്നെ പഠിപ്പിച്ചത് ഒരു വിദ്യാര്‍ഥിയാണ്. നിത്യേന ഉപയോഗിക്കുന്ന മരുന്ന് നഷ്ടപ്പെട്ടു പോകാതെ സിബ് പൗച്ചില്‍ സൂക്ഷിക്കാന്‍ എന്നെ ശീലിപ്പിച്ചത് ഒരു വിദ്യാര്‍ഥിയാണ്. വാട്ട്‌സാപ്പില്‍ അക്ഷരങ്ങള്‍ ബോള്‍ഡാക്കാന്‍, റീല്‍സ് വിത്ത് മ്യൂസിക് ചെയ്യാന്‍, പുതിയതായി ഇറങ്ങുന്ന ഓരോരോ ആപ്ലിക്കേഷനുകള്‍ ഇവയൊക്കെ എനിക്കു പരിചയപ്പെടുത്തിത്തന്നത് എന്റെ വിദ്യാര്‍ഥികളാണ്. 

 

എത്രയെത്ര സിനിമാ ചര്‍ച്ചകള്‍... എത്ര നല്ല സിനിമകളാണ് വിദ്യാര്‍ഥികള്‍ എനിക്കു കാണാനായി കൊണ്ടുവന്നു തന്നിട്ടുള്ളത്. തിരിച്ചും, ഞാന്‍ കണ്ടു എന്നു പറയുന്ന സിനിമകള്‍, വായിച്ചു എന്നു പറയുന്ന പുസ്തകങ്ങള്‍ ഒക്കെ കുട്ടികള്‍ എഴുതിവയ്ക്കുന്നതും തേടിപ്പിടിച്ച് വായിക്കുന്നതും ഞാനും കണ്ടിട്ടുണ്ട്. അധുനിക കാലത്ത് അധ്യാപനം എന്നത് ഇത്തരത്തിലുള്ള കൊടുക്കല്‍ വാങ്ങലുകളാണ്

 

അറിയാത്ത കാര്യങ്ങള്‍ പഠിപ്പിക്കാതിരിക്കുക

profile-image-favour-francis-teachers-day-memoir
ഫേവര്‍ ഫ്രാന്‍സിസ്

 

Those who can, do; those who can't, teach എന്നു ബര്‍ണാര്‍ഡ് ഷാ പറഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അധ്യാപനമെന്നത് നമുക്ക് ഏറ്റവും നന്നായി ചെയ്യാന്‍ അറിയാവുന്ന ഒന്ന് ചെയ്തു കാണിച്ചു കൊടുക്കല്‍ കൂടിയാണ്. അഡ്വര്‍ടൈസിങ്, ക്രിയേറ്റീവ് റൈറ്റിങ് ഒക്കെയാണ് ഞാന്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍. ഇത് നമുക്ക് ഏതെങ്കിലും തിയറികളിലൂടെ പഠിപ്പിക്കാന്‍ കഴിയില്ല. ചെയ്തുള്ള പരിചയത്തില്‍നിന്നേ പഠിപ്പിക്കാന്‍ കഴിയൂ. കഴിഞ്ഞ 24 വര്‍ഷങ്ങളായി അഡ്വര്‍ടൈസിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് ഇതിനെ കുറിച്ച് എനിക്ക് വിദ്യാര്‍ഥികളോട് സംസാരിക്കാന്‍ കഴിയുന്നത്. ഡയറക്‌ഷന്‍, സ്‌ക്രിപ്റ്റ് റൈറ്റിങ്, അഭിനയം ഒക്കെ ചെയ്‌തേ പഠിക്കാന്‍ കഴിയൂ... ഇതൊക്കെ ചെയ്തു പഠിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എന്റെ അനുഭവങ്ങളില്‍ നിന്നാണ് ഞാന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. 

 

അഭിനയം പോലും ഈ പഠനത്തിന്റെ ഭാഗമാണ്. 25 ഓളം സിനിമകളില്‍ അഭിനയിച്ചു. ശബ്ദം അത്ര നല്ലതല്ലെങ്കിലും ആകാശവാണിയില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. റേഡിയോ എന്ന മാധ്യമത്തെകുറിച്ച് വിദ്യാര്‍ഥികളോട് പറയുമ്പോള്‍, സൗണ്ട് റെക്കോർഡിങ്ങിനെ കുറിച്ച് പറയുമ്പോള്‍, അത് എന്താണ്, എങ്ങനെയാണ് എന്നു സ്വന്തം അനുഭവത്തില്‍നിന്നു പറയാന്‍ കഴിയണം എന്നൊരു വാശി എനിക്കുണ്ടായിരുന്നു. നമുക്ക് നന്നായി അറിയാവുന്നത് മാത്രം മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുക എന്നതാണ് അധ്യാപനത്തോടുള്ള എന്റെ സമീപനം.

 

വിദ്യാര്‍ഥികള്‍ക്കൊപ്പം നടക്കുക

 

1960 ലെ പഠനമനുസരിച്ച്, 1970 ല്‍ പുറത്തുവന്ന ഏറ്റവും പുതിയ പഠനമനുസരിച്ച്.... ഇങ്ങനെയൊക്കെയാണ് തൊണ്ണൂറുകളില്‍ നമ്മള്‍ പഠിച്ചിരുന്നത്. ഇന്ന് നമ്മുടെ മുന്‍പിലിരിക്കുന്ന വിദ്യാര്‍ഥിക്ക് കയ്യിലുള്ള ഫോണില്‍ ഒന്നു സേര്‍ച്ച് ചെയ്താല്‍ ഒരു വിഷയത്തെ കുറിച്ച് ഇന്നലെ ഇറങ്ങിയ പഠനം വരെ ലഭ്യമാണ്. പാഠപുസ്തകങ്ങളെക്കാള്‍ അപ്‌ഡേറ്റ് ആണ് അവര്‍. 

 

വിദ്യാര്‍ഥികള്‍ക്ക് സേര്‍ച്ച് ചെയ്ത് എടുക്കാന്‍ കഴിയുന്നതിലധികമായി എന്തു നല്‍കാന്‍ കഴിയുന്നു എന്നതാണ് ഒരു അധ്യാപകന്റെ വിജയം. അതിനായി അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് ഒപ്പം നടക്കണം. അവര്‍ക്കൊപ്പം നിരന്തരം പഠിച്ചുകൊണ്ടിരിക്കണം. ഇതിന് പഴയ ഗുരുശിഷ്യ ബന്ധങ്ങളുടെ സമവാക്യങ്ങളൊക്കെ പൊളിച്ചെഴുതേണ്ടി വരാം. കാലം മാറുന്നതിന് അനുസരിച്ച് അധ്യാപന രീതിയും മാറേണ്ടതുണ്ട്. 

 

അധ്യാപകന്‍ ആകരുതെന്ന് ആഗ്രഹിച്ചു, ഒടുവില്‍ മാഷായി

 

എന്റെ അപ്പന്‍ ഒരു അധ്യാപകനായിരുന്നു. അദ്ദേഹം അത്ര ഇഷ്ടത്തോടെ തിരഞ്ഞെടുത്തതൊന്നുമായിരുന്നില്ല അധ്യാപനം. കവിതകളെഴുതുവാനായിരുന്നു അദ്ദേഹത്തിനിഷ്ടം. അതിന് സമയവും സൗകര്യവും കിട്ടുന്ന ഒരു ജോലി എന്ന നിലയ്ക്കാണ് അപ്പന്‍ അധ്യാപനം തിരഞ്ഞെടുത്തത്. മക്കളാരും ഈ മേഖലയിലേക്കു കടന്നു വരരുതെന്നും അദ്ദേഹത്തിനുണ്ടായിരുന്നു. 

 

ഞാന്‍ ജേണലിസം പഠിക്കുന്നതും ഒരു അധ്യാപകന്‍ ആകണമെന്ന് ആഗ്രഹിച്ചൊന്നുമല്ല. എങ്കിലും കഴിഞ്ഞ 22 വര്‍ഷത്തിലധികമായി അധ്യാപന രംഗത്തുണ്ട്. കേരളത്തിലെ പല പ്രമുഖ മീഡിയ പരിശീലന സ്ഥാപനങ്ങളിലും അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ പരസ്യ ഏജന്‍സികളില്‍ ക്രിയേറ്റീവ് വിഭാഗത്തിനും പരിശീലനം നല്‍കുന്നു.’’

 

അധ്യാപകനാകാന്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും, അധ്യാപകന്‍ എന്നതിലേറെ സമയം ക്രിയേറ്റീവ് അഡ്വര്‍ടൈസര്‍ ആയാണ് പ്രവര്‍ത്തിച്ചതെങ്കിലും ഫേവര്‍ ഫ്രാന്‍സിസ് ഇന്ന് അറിയപ്പെടുന്നത് ഫേവര്‍ മാഷെന്നാണ്. ഓരോ അധ്യാപക ദിനത്തിലും എത്തുന്ന മെസേജുകള്‍ കാണുമ്പോള്‍, ജീവിതത്തിലെ ഏത് പ്രതിസന്ധിഘട്ടത്തിലും തന്നെ തേടിയെത്തുന്ന വിദ്യാര്‍ഥികളെ കാണുമ്പോള്‍ ഒരു അധ്യാപകന്‍ എന്ന നിലയില്‍ സന്തുഷ്ടനാണ് ഫേവര്‍ മാഷ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com