ADVERTISEMENT

ദൈവം മനുഷ്യനു മാത്രം നൽകിയിട്ടുള്ള അനുഗ്രഹങ്ങളിൽ പ്രധാനമാണ് ചിരിക്കാനുള്ള കഴിവ്. ഡേൽ കാർനിജ് (Dale Carnegie) തന്റെ How to make friends and influence people എന്ന ഗ്രന്ഥത്തിൽ പുഞ്ചിരിയുടെ മാഹാത്മ്യത്തെ താഴെ കൊടുത്തിരിക്കുന്ന പ്രസിദ്ധമായ ഉദ്ധരണിയിലൂടെ വിശദീകരിക്കുന്നു.

 

‘‘ഒരു പുഞ്ചിരിയാല്‍ നഷ്ടപ്പെടാൻ യാതൊന്നുമില്ല. എന്നാൽ കൊടുക്കാനേറെയുണ്ടുതാനും. കൊടുക്കുന്നവനിൽ കുറയാതെ, കിട്ടുന്നവനെ അതു സമ്പന്നമാക്കുന്നു. അതിനൊരു നിമിഷം മാത്രം മതി. എന്നാലതിന്റെയോർമകൾ എന്നെന്നും നിലനിൽക്കും. അതിനെ അവഗണിക്കാൻ‌ മാത്രം ശക്തരോ സമ്പന്നരോ ആയിട്ടാരുമില്ല. അതിനാൽ സമ്പന്നരാകാതിരിക്കാൻ മാത്രം പാവപ്പെട്ടവരുമാരുമില്ല. അതു വീട്ടില്‍ സന്തോഷം വിതയ്ക്കുന്നു. തൊഴിലിടങ്ങളിൽ സൗമനസ്യമേറ്റുന്നു. സുഹൃദ് ബന്ധങ്ങളിൽ മേലൊപ്പു ചാർത്തുന്നു. അതു ക്ഷീണിതനു വിശ്രമമേകുന്നു. നിരാശയെ പ്രത്യാശയാക്കുന്നു. ഇരുണ്ട മനസ്സുകളിൽ പ്രകാശം പരത്തുന്നു, കുഴപ്പങ്ങൾക്കു മറുമരുന്നാകുന്നു.

എന്നിരുന്നാലും അതു പണം കൊടുത്താൽ കിട്ടില്ല. യാചിച്ചു വാങ്ങാനുമാവില്ല. കാരണം സ്വമനസ്സാൽ നൽകപ്പെടാത്തിടത്തോളം കാലം അതിനു മൂല്യമേതുമില്ല. നിങ്ങള്‍ക്കൊരു പുഞ്ചിരി സമ്മാനിക്കാൻ കഴിവില്ലാത്തവണ്ണം ക്ഷീണിതരായിരിക്കാം ചിലർ. അതിനാൽ നിങ്ങളതവർക്കു കൊടുക്കൂ, അവരോളം അർഹിക്കുന്നവരായി മറ്റാരുമില്ല.’’ 

 

കേവലമൊരു സന്തോഷ പ്രകടനമെന്നതിലുപരി ഒരു പാട് അർഥതലങ്ങളുണ്ട് ചിരിക്കും പുഞ്ചിരിക്കുമെന്ന് ഇതിൽനിന്നു വ്യക്തമാണല്ലോ.

 

ഡേവിഡ് ഹംഫ്രീസും ക്രിസ്റ്റഫർ ബ്രാനിഗാനും പുഞ്ചിരിയെ ഒൻപതു വിഭാഗങ്ങളായി തരംതിരിക്കുന്നു. അവയിൽ ആദ്യത്തെ മൂന്നു വിഭാഗങ്ങളാണ് –ചെറു പുഞ്ചിരി (simple smile), വിടർന്ന പുഞ്ചിരി (upper smile), വിശാല പുഞ്ചിരി (broad smile) – വളരെ പൊതുവായി കാണപ്പെടുന്നതത്രേ. ഇവയിൽ ലഘു പുഞ്ചിരിയിൽ പല്ലുകൾ വെളിയിൽ കാണുന്നില്ല. പലപ്പോഴും തന്നോടു തന്നെയുള്ള ഒരു മന്ദഹാസമായി അതിനെ വിശേഷിപ്പിക്കാം.

 

വിടർന്ന പുഞ്ചിരിയിൽ മേൽവരി പല്ലുകൾ പുറത്തു കാണാമെന്നു മാത്രമല്ല, തൽസമയം വ്യക്തികൾ തമ്മിലുള്ള നേത്ര ബന്ധവും (eye contact) സജീവമായിരിക്കും. പലപ്പോഴും ഇത്തരം പുഞ്ചിരിയെ പരിചയക്കാർ തമ്മിൽ കാണുമ്പോഴുള്ള ഒരു അഭിവാദ്യ സൂചനയായി കണക്കാക്കാം.

 

വിശാലമായ പുഞ്ചിരിയിൽ രണ്ടുവരി പല്ലുകളും പുറത്തു കാണാം. നേത്രബന്ധത്തിനു സാധ്യത വളരെക്കുറവ്. കളികൾക്കിടയിലും മറ്റുമാണ് ഇത്തരം പുഞ്ചിരി സാധാരണയായി കാണാറ്.

 

ഡോ. ഇവാൻ ഗ്രാന്റ് (Dr. Ewan Grant) മറ്റു രണ്ടു തരം പുഞ്ചിരികളെക്കുറിച്ചു കൂടി പരാമർശിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പുഞ്ചിരി എല്ലായ്പോഴും സന്തോഷവുമായി ബന്ധപ്പെട്ടതായിക്കൊള്ളണമെന്നില്ല. മറ്റാരുടെയെങ്കിലും ഫലിതങ്ങളോ അഭിപ്രായപ്രകടനങ്ങളോ ആസ്വദിക്കുന്നതായി ഭാവിച്ചോ വെറുമൊരു ഔപചാരിക പ്രകടനമെന്ന നിലയിലോ ചിലപ്പോഴെല്ലാം നാം ഒരു പുഞ്ചിരി മുഖത്തു ഫിറ്റു ചെയ്ത് ഇരിക്കാറില്ലേ. രണ്ടുവരി പല്ലുകളും പുറത്തു കാണിച്ചുകൊണ്ടുള്ള, മനസ്സിൽ തട്ടാതെയുള്ള ഈ പുഞ്ചിരിയെ ഡോ. ഗ്രാന്റ് ചതുരപ്പുഞ്ചിരി (oblong) എന്നു വിളിക്കുന്നു. 

smile-02
Representative Image. Photo Credit: Rido/Shutterstock

 

കീഴ്ചുണ്ടുകൾ കടിച്ചുപിടിച്ചുകൊണ്ടുള്ള പുഞ്ചിരിയാണ് (Lip-in-smile) ഡോ. ഗ്രാന്റിന്റെ ലിസ്റ്റിൽ അഞ്ചാമത്തേത്. സ്ത്രീകളുടെ ലജ്ജയോടുകൂടിയുള്ള പുഞ്ചിരി ഉദാഹരണം. ഈ പുഞ്ചിരി ചെറിയ തോതിലുള്ള ഒരു വിധേയത്വപ്രകടനമായും കണക്കാക്കാമെന്ന് അദ്ദേഹം കരുതുന്നു. 

 

സാമൂഹിക മനശ്ശാസ്ത്രജ്ഞരായ എക്മാനും ഫ്രിയെസനും പുഞ്ചിരികളെ മേൽ സൂചിപ്പിച്ചതിൽനിന്നു വ്യത്യസ്തമായ മറ്റൊരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് തരംതിരിക്കുന്നത്; ഹൃദയംഗമമായത്, കൃത്രിമമായത്, ദയനീയമായത് എന്നിങ്ങനെ. 

ഹൃദയംഗമമായ പുഞ്ചിരി: സന്തോഷം, സ്വീകാര്യത, അംഗീകാരം, സംതൃപ്തി, അഭിപ്രായൈക്യം, സുഖാനുഭൂതികൾ എന്നിവ പ്രകടമാക്കുന്നു. 

കൃത്രിമ പുഞ്ചിരി: ഭയം, രഹസ്യങ്ങള്‍ മൂടിവയ്ക്കാനുള്ള ശ്രമം. വെറുപ്പ് എന്നിവയെ സൂചിപ്പിക്കുന്നു. 

ദയനീയമായ പുഞ്ചിരി: നിരാശ, ആശയക്കുഴപ്പം, വങ്കത്തരം എന്നിവയുടെ സൂചനയായേക്കാം.

 

കൃത്രിമവും അകൃത്രിമവുമായ പുഞ്ചിരികളെ വേർതിരിച്ചറിയാനുള്ള മാർഗമെന്താണ്? സ്വാഭാവികമായും വായനക്കാരുടെ മനസ്സിൽ ഉയർന്നു വരാൻ സാധ്യതയുള്ള ഒരു ചോദ്യമാണിത്. കൃത്രിമ പുഞ്ചിരിയിൽ കീഴ്ത്താടിയുമായി ബന്ധപ്പെട്ട മസിലുകളാണത്രേ പ്രധാനമായും സജീവമാകുന്നത്. എന്നാൽ അകൃത്രിമ പുഞ്ചിരിയിലാകട്ടെ കണ്ണിനു താഴെയുള്ള മുഖപേശികളെല്ലാം ഒരു പോലെ സജീവമാകുന്നു. മനസ്സറിഞ്ഞുള്ള പുഞ്ചിരിയിൽ വായുടെ കോണുകൾ മുകളിലേക്കുയരുന്നു. കൺപോളകള്‍ക്കു തൊട്ടു മുകളിലും താഴെയുള്ള ലഘുപേശികൾ അവയുമായി ബന്ധപ്പെട്ട ചർമഭാഗത്തെ നേത്രഗോളത്തിന്റെ ഭാഗത്തേക്കു വലിക്കുന്നു. കവിളിലെ പേശികൾ മുകളിലേക്കു തള്ളുകയാൽ കണ്ണുകൾക്കു താഴെയുള്ള പേശിയും ചർമഭാഗവും അൽപ്പം മുഴച്ചു വരികയും ഇതിന്റെയെല്ലാം ഫലമായി കണ്ണുകളുടെ പുറം കോണിൽ കാക്കക്കാലുകൾ പോലുള്ള ചുളിവുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. 

 

smile-03
Representative Image. Photo Credit: Krakenimages.com/Shutterstock

കണ്ണുകളുടെ പങ്കാളിത്തമില്ലാത്ത പുഞ്ചിരി കൃത്രിമമായേക്കാമെന്നു ഫ്രഞ്ച് ഭിഷഗ്വരനായ ഗ്വില്ലോം ഡാഷെന്നി (Guillaume Duchenne) അഭിപ്രായപ്പെടുന്നു. അതുകൊണ്ടു പുഞ്ചിരിയിലെ ആത്മാർഥത വിലയിരുത്താൻ കണ്ണുകൾക്കും കവിളുകൾക്കുമിടയിലുള്ള പേശീചലനങ്ങളും അവ കാരണമുണ്ടാകുന്ന ചുളിവുകളും പ്രത്യേകം നിരീക്ഷിക്കുക!

 

നിങ്ങൾ സന്തുഷ്ടനോ?

ജീവിതം സന്തോഷകരവും സമാധാനപൂർണവുമാക്കുന്നതിൽ പുഞ്ചിരിക്കുള്ള പങ്ക് അദ്ഭുതകരമാണ്. കോടതികളിൽ ഒരുപോലെ കുറ്റക്കാരായ, പുഞ്ചിരിക്കുന്നവരും പുഞ്ചിരിക്കാത്തവരുമായ പ്രതികളിൽ, പുഞ്ചിരിക്കുന്ന സ്വഭാവക്കാർക്കു വിധിക്കപ്പെടുന്ന ശിക്ഷയുടെ കാഠിന്യം കുറയാൻ സാധ്യതയുണ്ടെന്നു മക്നെയിൽ (Mc Neill) പറയുന്നു. ശരീരഭാഷയാകുന്ന കലവറയിലെ ഏറ്റവും ശക്തമായ ആയുധമാണ് പുഞ്ചിരി. പുഞ്ചിരിക്കുന്ന മുഖം ആരിലും മതിപ്പുളവാക്കുന്നു. അത് ആത്മവിശ്വാസത്തിന്റെയും തുറന്ന മനഃസ്ഥിതിയുടെയും സൗഹാർദത്തിന്റെയും പ്രതീകമായി സർവരാലും അംഗീകരിക്കപ്പെടുന്നു. 

 

നേരിയ ഒരു പുഞ്ചിരി മുഖത്തുണ്ടെങ്കിൽ അൽപം പരിഭ്രമിച്ച അവസ്ഥയിൽപ്പോലും അതു മറ്റുള്ളവർക്കിടയിൽ നമ്മുടെ സ്വീകാര്യത വർധിപ്പിക്കുന്നു. ഇന്റർവ്യൂകളിലും മറ്റും അതു കാര്യക്ഷമതയുടെയും അർപ്പണ ബോധത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബഹിർസ്ഫുരണമായാണ് ഗണിക്കപ്പെടുക. പക്ഷേ, ഇത്തരം സാഹചര്യങ്ങളിൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പലരും ചെയ്യാറുള്ളതു പോലെ അനാകർഷകമായ ഒരു വിഡ്ഢിച്ചിരി എപ്പോഴും മുഖത്തു ഫിറ്റ് ചെയ്യുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അത് ആത്മാർഥതയില്ലായ്മയുടെയും ശരിയായ ലക്ഷ്യ ബോധമില്ലായ്മയുടെയും ലക്ഷണമായിക്കരുതാൻ സാധ്യതയുണ്ട് സൂക്ഷിക്കുക! അതുപോലെ തന്നെ ഒഴിവാക്കപ്പെടേണ്ടതാണ് കീഴ്ചുണ്ടു കടിച്ചു പിടിച്ചുള്ള പുഞ്ചിരിയും. കാരണം അത് സുരക്ഷിതത്വബോധമില്ലായ്മയെയും പരിഭ്രമത്തെയും സൂചിപ്പിക്കുന്നു. 

 

പിശുക്കില്ലാതെ പുഞ്ചിരിക്കാം

ഇത്രയും പറഞ്ഞതിൽനിന്നു പുഞ്ചിരി മനശ്ശാസ്ത്രപരമായോ ശരീര ശാസ്ത്രപരമായോ ഒരു അതിസങ്കീർണപ്രക്രിയയാണെന്നു തെറ്റിദ്ധരിക്കരുത്. അതിൽ അതിനിഗൂഢമായി യാതൊന്നും തന്നെയില്ല. പുഞ്ചിരിക്കുന്ന ശീലം ഒരു പരിധി വരെയെങ്കിലും ശ്രദ്ധാപൂർവമുള്ള പരിശീലനം കൊണ്ടു നേടിയെടുക്കാവുന്നതാണ്. 

 

പുഞ്ചിരി ചുണ്ടുകളിലും കീഴ്ത്താടിയുമായി ബന്ധപ്പെട്ട പേശികളിലും മാത്രമൊതുക്കാതെ കണ്ണിനെയും കണ്ണിനു താഴെയുള്ള മിക്കവാറുമെല്ലാ മുഖപേശികളെയും അതിൽ പങ്കാളികളാക്കാൻ ശ്രമിക്കുക. ബോധപൂർവമുള്ള പരിശീലനത്തിലൂടെ പുഞ്ചിരിയെ ഒരു രണ്ടാം സ്വഭാവമായി (second nature) കാലക്രമേണ വളര്‍ത്തിയെടുക്കാൻ കഴിയും. 

 

Content Summary : Different Types of Smiles and What They Really Mean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com