ADVERTISEMENT

ജീവിതത്തിൽ ലഭിച്ച അസുലഭ അവസരങ്ങളെക്കുറിച്ചും അതിൽ നിന്നും പഠിച്ച വലിയ പാഠങ്ങളെക്കുറിച്ചും പഠനകാലത്തും കരിയറിലും തന്നെ പിന്തുണച്ച നല്ല മനസ്സുകളെക്കുറിച്ചുമുള്ള ഓർമകൾ ദി വീക്കിനനുവദിച്ച അഭിമുഖത്തിൽ ക്രിക്കറ്റ് കമന്റേറ്ററും മാധ്യമപ്രവർത്തകനുമായ ഹർഷ ഭോഗ്‌ലെ പങ്കുവയ്ക്കുന്നു.

 

ജീവിതത്തിൽ എന്റെ വിജയത്തിനു കാരണമായത് എന്നോട് പലരും പറഞ്ഞ അസന്തുഷ്ടകരമായ കാര്യങ്ങളാണ്. പലരും അതു പറഞ്ഞത്  മുഖത്തുനോക്കിത്തന്നെയാണ്. നിങ്ങൾ ക്രിക്കറ്റ് കളിച്ചിട്ടുള്ള വ്യക്തിയല്ലല്ലോ. അപ്പോൾ എങ്ങനെയാണ് ക്രിക്കറ്റുമായി ബന്ധപ്പെട്ട ജോലി ചെയ്യാൻ കഴിയുന്നത്. സമൂഹ മാധ്യമങ്ങളിലെ വിമർശനങ്ങൾക്കും ട്രോളുകൾക്കും ഒരു കുറവും ഉണ്ടായിരുന്നില്ല. നല്ല മൂഡിൽ അല്ലാതിരിക്കുന്ന ആരെങ്കിലും ദേഷ്യം ശമിപ്പിക്കാൻ വേണ്ടി എന്തെങ്കിലും എഴുതുന്നു. ഞാൻ അതിന്റെ ഇരയായി മാറുന്നു. ആദ്യം ഇതൊക്കെ എന്നെ ബാധിക്കുമായിരുന്നു. പിന്നീടാണ് നെഗറ്റീവായ വിമർശനങ്ങളോട് പ്രതികരിക്കേണ്ടതില്ല എന്നു ഞാൻ പഠിച്ചതും തീരുമാനിച്ചതും. നമ്മൾ മോശമായിട്ട് പെരുമാറിയിട്ടില്ലാത്തവരും ക്രൂരമായി പെരുമാറാം. അജ്ഞാതരായ ആൾക്കാരെ ആരും കാണുന്നുമില്ല. എവിടെയോ ഇരുന്ന് അവർക്ക് ആരെവേണമെങ്കിലും വിമർശിക്കാം.

 

വിജയത്തിന്റെ വഴിയിൽ മുന്നേറുന്ന ഏതൊരാൾക്കും ഒരു സുഹൃത്ത് വേണം. തെറ്റുകൾ ചൂണ്ടിക്കാണിച്ചു തരാൻ. എവിടെയാണ് പിഴവ് പറ്റിയത് എന്ന് ഓർമിപ്പിക്കാൻ. ഞാൻ ഭാഗ്യവാനാണ്. തെറ്റുകൾ പറഞ്ഞുതരാൻ എനിക്ക് ഭാര്യ അനിത ഉണ്ടായിരുന്നു. ഞാൻ പലപ്പോഴും വൈകാരികമായാണ് പ്രതികരിക്കാറുള്ളത്. അനിത, കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യുന്നു. മനോധർമത്തോടെ വിഷമകരമായ സാഹചര്യങ്ങളെയും അതിജീവിക്കുന്നു.

 

വിനയം വളരെ പ്രധാനമാണ്. വിനയമുണ്ടെങ്കിൽ മാത്രമേ ആർക്കും കൂടുതൽ കാര്യങ്ങൾ പഠിച്ചെടുക്കാൻ കഴിയൂ. തെറ്റ് പറ്റിയാൽ ഞാൻ തുറന്നു സമ്മതിക്കും. പുതിയ പാഠങ്ങൾ പഠിക്കാൻ ഒരിക്കലും വിസമ്മതം കാണിച്ചിട്ടുമില്ല. ക്രിക്കറ്റ് കമന്ററി രംഗത്ത് എത്തുമ്പോൾ എന്നേക്കാൾ മുതിർന്നവരിൽ നിന്നാണ് ഞാൻ പലതും പഠിച്ചത്. ഇന്നിപ്പോൾ എന്റെ പകുതി പ്രായം പോലുമില്ലാത്തവരിൽ നിന്നാണ്  പഠിക്കുന്നത്. എന്നും പ്രസക്തിയുള്ള വ്യക്തിയായി നിൽക്കണമെങ്കിൽ ഏറ്റവും പുതിയ തലമുറയിൽ നിന്നും പാഠങ്ങൾ പഠിക്കാൻ തയാറാകണം. ഇൻസ്റ്റഗ്രാം എങ്ങനെ  നന്നായി ഉപയോഗിക്കാം എന്ന് ഏറ്റവും പുതിയ ആൾക്കാരോടാണ് ഞാൻ ചോദിക്കാറ്. അതുപോലെ ഒട്ടേറെ പുതിയ കാര്യങ്ങൾ ഞാൻ ദിവസവും പഠിച്ചുകൊണ്ടിരിക്കുന്നു.

 

പിന്നിട്ട വഴികളിലേക്കു തിരിഞ്ഞുനോക്കുമ്പോൾ ഒരു കാര്യത്തിൽ മാത്രമേ  പശ്ചാത്താപം തോന്നിയിട്ടുള്ളൂ. ജീവിതത്തിലെ ഒരു ഘട്ടത്തിൽ ഞാൻ ചിലരോടെങ്കിലും മോശമായി പെരുമാറിയിട്ടുണ്ട്. പല സാഹചര്യങ്ങളെയും അർഹിക്കുന്ന ഗൗരവത്തോടെയല്ലാതെ കണ്ടിട്ടുണ്ട്. 1996 ലെ ഒരു സംഭവം ഇപ്പോഴും ഓർമിക്കുന്നു. അന്ന് ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ അനിൽ കപൂർ ഞങ്ങൾക്കൊപ്പം ചേർന്നിരുന്നു. അന്ന് ഞാൻ അദ്ദേഹത്തോട് ബഹുമാനമില്ലാതെ എന്തോ പറഞ്ഞു. അത് എന്റെ മനസ്സിൽ നിന്ന് പോയില്ല. വർഷങ്ങൾക്കു ശേഷം 2016 ലോ 17 ലോ ഞാൻ അദ്ദേഹത്തെ വീണ്ടും കണ്ടു. 20 വർഷത്തിലധികമായി കുറ്റബോധവുമായാണ് ഞാൻ ജീവിക്കുന്നതെന്ന് അദ്ദേഹത്തോടെ പറഞ്ഞു. അന്നു ഷാർജയിൽ വച്ച് മോശമായി പെരുമാറിയ കാര്യവും ഓർമിപ്പിച്ചു. എന്നാൽ അനിൽ ഹൃദയം തുറന്നു ചിരിച്ചു. അതെനിക്കും സന്തോഷം നൽകി.

 

രാജ്യാന്തര തലത്തിൽ കമന്ററി പറയാൻ ആദ്യത്തെ അവസരം ലഭിച്ചതിനു പിന്നിൽ ഹൈദരാബാദിൽ ദൂരദർശനിൽ ഉണ്ടായിരുന്ന പി.വി. സതീഷ് എന്ന വ്യക്തിയാണ്. കായിക മത്സരങ്ങളിൽ വലിയ താൽപര്യമുള്ള വ്യക്തിയായിരുന്നില്ല അദ്ദേഹം. എന്നാൽ ഹൈദരാബാദിൽ നടന്ന മത്സരങ്ങളുടെ കമന്ററി ചാർജ് അദ്ദേഹത്തിനായിരുന്നു. വേണമെങ്കിൽ ഡൽഹിയിൽ നിന്നുള്ള വിദഗ്ധരെ വരുത്തി അദ്ദേഹത്തിന് ആ ജോലി പൂർത്തിയാക്കാമായിരുന്നു. പകരം, ലോക്കലായ എന്നോട് കമന്ററി  നോക്കാനാണ് അദ്ദേഹം പറഞ്ഞത്.  ഐഐഎമ്മിൽ നിന്ന് ഇന്റർവ്യൂ കാർഡ് കിട്ടാതിരുന്ന അവസരവും ഓർമിക്കുന്നു. അന്നു രാത്രി ഞാൻ പ്രഫസർമാരെ അവരുടെ മുറിയിൽപോയി കണ്ടു. എനിക്ക് ഇതുവരെ കത്ത് കിട്ടിയിട്ടില്ല എന്ന് അറിയിച്ചു. ആ രാത്രി അവർ പേരുകൾ ചെക് ചെയ്തു. എന്റെ പേര് ലിസ്റ്റിൽ ഉണ്ടെന്ന് ഉറപ്പാക്കി. ആ സമയത്തു തന്നെ എൻജനീയറിങ് പരീക്ഷ എഴുതേണ്ടിയിരുന്നു. മറ്റൊരു ദിവസത്തേക്ക് ഐഐഎം ഇന്റർവ്യൂ മാറ്റിവച്ച് അവർ സഹായിച്ചു. പ്രഫ.എൻ. ആർ. സേത്ത് ആണ് ആ ഉപകാരം എനിക്കു ചെയ്തു തന്നത്.

പിന്നീട് ആദ്യത്തെ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് കമന്ററി പറയേണ്ടിവന്നപ്പോഴും പരീക്ഷയുടെ ദിസവുമായി ക്ലാഷ് ഉണ്ടായി. പ്രഫ. ധോലാക്കിയ എന്നോടു പറഞ്ഞത് പരീക്ഷയ്ക്കു നിൽക്കാതെ ആദ്യത്തെ അവസരം തന്നെ ഉപയോഗിക്കാനായിരുന്നു. പരീക്ഷ എഴുതാൻ നിൽക്കാതെ ടെസ്റ്റ് മത്സരത്തിന്റെ കമന്ററി പറയാൻ ഞാൻ പോയി. തിരിച്ചുവന്നപ്പോൾ അവർ എനിക്കു വേണ്ടി വീണ്ടും പരീക്ഷ നടത്തി. ഇന്നും എന്റെ ഐഐഎം വിദ്യാലയത്തിലേക്കു ഞാൻ പോകുമ്പോൾ മനസ്സിൽ നന്ദി നിറയും.

 

ഇഎസ്പിഎൻ സ്റ്റാറിൽ ആയിരുന്നപ്പോൾ ഓസ്‌ട്രേലിയക്കാരനായ പ്രൊഡ്യൂസർ റെയ്മണ്ട് ഹ്യൂമാണ് ഒട്ടേറെ അവസരങ്ങൾ നൽകിയത്. ഞങ്ങൾ ഒരുമിച്ച് ഒട്ടേറെ പരിപാടികൾ ഹിറ്റ് ആക്കി. ഹർഷ ഓൺലൈൻ, ഹർഷ അൺപ്ലഗ്ഗ്ഡ് എന്നിങ്ങനെ ഒട്ടേറെ സൂപ്പർ ഹിറ്റ് ഷോകൾ. ക്വിസ് മത്സരങ്ങൾ ഉൾപ്പെടെ അന്ന് ഞങ്ങൾ ഏറ്റെടുത്ത എല്ലാ ഷോകളും ഗംഭീരമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

 

ഈ രംഗത്തേക്ക് പുതുതായി കടന്നുവരുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങൾ പുതിയ വ്യക്തി ആയിക്കോട്ടെ. അല്ലെങ്കിൽ 10 വർഷത്തിനു മുന്നേ ഈ രംഗത്ത് വന്നയാൾ ആയിക്കോട്ടെ. പല ഭാഷകൾ സംസാരിക്കാൻ പഠിക്കണം. വ്യത്യസ്തമായ ഒട്ടേറെ ഇനങ്ങളിൽ കഴിവു തെളിയിക്കണം. 3000 വാക്കുകളിൽ ഒരു സ്‌ക്രിപ്റ്റ് ഉണ്ടാക്കാൻ പറഞ്ഞാലും 280 വാക്കുകൾ മാത്രം മതി എന്നു പറഞ്ഞാലും റെഡി ആയിരിക്കണം. പെട്ടെന്നൊരു പോസ്റ്റ് തയാറാക്കാൻ പറഞ്ഞാൽ സാധിക്കണം. ഏതു സാഹചര്യത്തിലും ശരി, ഞാൻ ചെയ്യാം എന്നു പറയാൻ റെഡി ആയിരിക്കുക എന്നതാണ് പ്രധാനം. നമ്മളിൽ പലരും നമ്മളെത്തന്നെ ഗൗരവത്തിലെടുക്കുന്നവരാണ്.

വെറുപ്പാണ് പലരെയും നയിക്കുന്നത്. നമ്മുടേതായ രീതിയിൽ സന്തോഷം പകരാൻ കഴിയണം. കായിക മത്സരങ്ങൾ അത്തരമൊരു സന്ദേശമാണ് എനിക്കു നൽകിയത്. സന്തോഷമായിരിക്കാൻ ശ്രമിക്കുക. മറ്റുള്ളവർക്കും സന്തോഷം നൽകുക. സന്തോഷത്തിന്റെ സന്ദേശവാഹകരായി മാറുക.

 

ചില അവസരങ്ങൾ എത്ര വലുതാണെന്ന് അതു സംഭവിക്കുമ്പോൾ നാം അറിയണമെന്നില്ല. സച്ചിൻ തെൻഡുൽക്കറുടെ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലെ വിടവാങ്ങൽ മത്സരം ഇപ്പോഴും ഞാൻ ഓർമിക്കുന്നു. പലരും ഇപ്പോഴും അതെന്നെ ഓർമിപ്പിക്കാറുണ്ട്. 2008 ആയിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വർഷം. ഏറ്റവും ജനപ്രീതിയുള്ള ക്രിക്കറ്റ് കമന്ററ്റർ ആയി ഞാൻ തിരഞ്ഞെടുക്കപ്പെട്ട വർഷം. അന്നു ഞാൻ ഡൽഹിയിലെ ഒരു ഹോട്ടൽ മുറിയിലായിരുന്നു. അന്നു മുഴുവൻ ഞാൻ കരഞ്ഞു.

 

2016 ൽ ടെലിവിഷൻ എനിക്കു മുന്നിൽ വാതിൽ വലിച്ചടച്ചു. ഞാൻ എന്തു തെറ്റാണ് ചെയ്തതെന്ന്  മനസ്സിലായില്ല. ആരോടും മോശമായി പെരുമാറിയിട്ടുമില്ല. എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്ന് ആലോചിച്ചു. ദേഷ്യവും വിഷമവും തോന്നി. കുടുംബത്തിന്റെ പിന്തുണ കൊണ്ടാണ് അക്കാലത്ത് പിടിച്ചുനിൽക്കാൻ കഴിഞ്ഞത്. അക്കാലത്താണ് ഓൺലൈൻ ലോകത്ത് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. ക്രിക്ക്ബസ്സിന്റെ ഭാഗമാകുന്നത്. ടെലിവിഷനേക്കാൾ റീച്ച് ഉണ്ടായിരുന്നു ഓൺലൈനിന്. ആദ്യത്തെ ബ്ലോഗ് ചെയ്യുന്നത് നിർമാതാവിന്റെ ഐ ഫോണിലായിരുന്നു. അതായിരുന്നു തുടക്കം. പിന്നീട് അങ്ങോട്ട് ഡിജിറ്റലിന്റെ വളർച്ച ആയിരുന്നു.

 

ഔപചാരികമല്ലാത്ത ക്രിക്കറ്റ് ചർച്ചകൾക്കും എനിക്ക് അവസരം ലഭിച്ചു. അതായിരുന്നു ഏറ്റവും വലിയ ശക്തിയും. സാധാരണ ക്രിക്കറ്റ് ആരാധകർ ആ സംഭാഷണങ്ങളെ ഏറ്റെടുത്ത് വിജയിപ്പിച്ചു. എന്നേക്കാളും നന്നായി ഓൺലൈൻ എന്താണെന്ന് അറിയാവുന്ന പുതിയ തലമുറയ്‌ക്കൊപ്പമാണ് ഞാൻ ജോലി ചെയ്തത്. അത് ഒരേസമയം രസകരവും സംതൃപ്തികരവുമായിരുന്നു.

 

Content Summary : Harsha Bhogle Shares About His Career Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com