ADVERTISEMENT

ജീവിതത്തിലെ ആഗ്രഹങ്ങളെക്കുറിച്ചും തിരിച്ചറിവുകളെക്കുറിച്ചും പുസ്തകമെഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ദി വീക്കിന് അനുവദിച്ച അഭിമുഖത്തിൽ ചരിത്രകാരനും കോളമിസ്റ്റുമായ രാമചന്ദ്ര ഗുഹ പറഞ്ഞതിങ്ങനെ :- 

16-ാം വയസ്സിൽ കോളജ് തിരഞ്ഞെടുക്കേണ്ടിയിരുന്നു. എന്നാൽ എനിക്ക് ക്രിക്കറ്റ് കളിക്കാനായിരുന്നു ഇഷ്ടം. അതുകൊണ്ടു ഞാൻ ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ ഏതെങ്കിലും എടുക്കാം എന്നു തീരുമാനിച്ചു. ഉച്ച കഴിഞ്ഞാൽ ക്രിക്കറ്റ് കളിക്കാൻ സമയം കിട്ടുമല്ലോ എന്നതായിരുന്നു പ്രതീക്ഷ. ഇംഗ്ലിഷ് സാഹിത്യം പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ 1970-കളിൽ കൂടുതലും പെൺകുട്ടികളാണ് ആ വിഷയം പഠിച്ചത്. അവസാനം ഞാൻ ഇക്കണോമിക്‌സിൽ ഉറപ്പിച്ചു.

 

1097420198

ഇന്നു തിരിഞ്ഞുനോക്കുമ്പോൾ ക്രിക്കറ്റ് കളിയിലൂടെ ഒരു താരമായില്ലെങ്കിലും  ഒരൂപാട് കാര്യങ്ങൾ പഠിച്ചു. ഒരു ടീമായി കളിക്കുമ്പോൾ നിങ്ങൾക്കൊരിക്കലും സ്വാർഥത പറ്റില്ല. ചിലപ്പോൾ നിങ്ങൾ പൂജ്യത്തിന് ഔട്ടാകും. എന്നാൽ ടീം വിജയിക്കും. അഹ്ലാദിക്കാതിരിക്കാൻ പറ്റില്ലല്ലോ. ഗാരി സോബേഴ്‌സിനെപ്പോലെ എല്ലാ കളിയിലും സെഞ്ചറി അടിക്കുന്നവരെക്കുറിച്ചല്ല ഞാൻ പറയുന്നത്. ഞാൻ ഒരു ശരാശരി കളിക്കാരൻ മാത്രമായിരുന്നു.

 

india-after-gandi

മതേതര വികാരം നിറഞ്ഞ അന്തരീക്ഷത്തിലാണ് ഞാൻ വളർന്നുവന്നത്. അതിന് അച്ഛനമ്മമാരോട് കടപ്പാടുണ്ട്. ബ്രാഹ്‌മണ സമുദായത്തിലാണ് ജനിച്ചതെങ്കിലും പൂണൂൽ എനിക്കു ധരിക്കേണ്ടിവന്നിട്ടില്ല. ജാതി, മത വിവേചനമോ , പരിഗണനകളോ അടുത്തുകൂടി പോലും പോയിട്ടില്ല. 21-ാം വയസ്സിൽ ബ്രിട്ടിഷ് ഇന്ത്യൻ നരവംശ ശാസ്ത്രജ്ഞനായ വെരിയർ എൽവിൻ രചിച്ച പുസ്തകങ്ങൾ വായിച്ചതിനു ശേഷമാണ് എനിക്ക് ജീവിതത്തിൽ ലക്ഷ്യമുണ്ടായത്. സോഷ്യോളജി, ആന്ത്രോപ്പോളജി തുടങ്ങിയ വിഷയങ്ങൾ ഞാൻ പഠിക്കാൻ തുടങ്ങി. ഇക്കാലത്തു ഞാൻ പരിചയപ്പെട്ട് പ്രണയത്തിലായ കുട്ടിയെത്തന്നെ പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. കഴിവുകളുള്ള വ്യക്തിയായിരുന്നു എന്റെ പെൺസുഹൃത്ത്. അവർ ഡിസൈനറാണ്.

 

ചരിത്രത്തെക്കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്. ക്രിക്കറ്റിനെക്കുറിച്ചും . 1998 ൽ ബ്രിട്ടിഷുകാരനായ ഒരു പ്രസാധകൻ എന്നോട് ഒരു ആശയത്തെക്കുറിച്ചു പറഞ്ഞ്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികം കൂടിയായിരുന്നു അത്. കഴിഞ്ഞ 50 വർഷങ്ങളുടെ ചരിത്രം എന്തുകൊണ്ട് എഴുതിക്കൂടാ എന്നാണദ്ദേഹം ചോദിച്ചത്. അരനൂറ്റാണ്ടിൽ ഇന്ത്യ കൈവരിച്ച വളർച്ചയും വികസനവും. പോരായ്കമളുണ്ടെങ്കിൽ അതും. അങ്ങനെയാണ് ഇന്ത്യ ആഫ്റ്റർ ഗാന്ധി എന്ന പുസ്തകം ജനിക്കുന്നത്. 

 

അതുവരെ 1947 നു മുമ്പു നടന്ന കാര്യങ്ങൾ മാത്രമാണ് ചരിത്രം എന്നായിരുന്നു എല്ലാവരുടെയും ധാരണ. എന്നാൽ ഗാന്ധിക്കു ശേഷമുള്ള ഇന്ത്യ എന്ന പുസ്തകം അത്തരം ധാരണകളെ തിരുത്തിക്കുറിച്ചു. 40-ാം വയസ്സിലാണ് ഞാൻ രചന തുടങ്ങുന്നത്. പൂർത്തിയായപ്പോൾ 50 വയസ്സ് ആയി. ചരിത്രം,  ശാസ്ത്രം എന്നതിനേക്കാൾ എഴുത്തിന്റെ കലയാണ്. നല്ല പക്വതയും അഗാധമായ അറിവും വേണം ചരിത്രത്തെക്കുറിച്ച് എഴുതാൻ.

 

ഗാന്ധിയെക്കുറിച്ച് ഞാൻ വിശദമായി എഴുതിയിട്ടുണ്ട്. എന്നാൽ വലിയ തോതിൽ ഗവേഷണം നടത്തിയാണ് ഓരോ പുസ്തകവും എഴുതിയത്. എല്ലാവർക്കും ഗാന്ധിജിയെക്കുറിച്ച് അറിയാം. അതിനാൽ അദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകം എഴുതുമ്പോൾ പുതിയതായി എന്തെങ്കിലും പറയാൻ ഉണ്ടാവണം. അതിനുവേണ്ടിയാണ് ഞാനും ശ്രമിച്ചത്. 80 രാജ്യങ്ങളിൽ അധികം ലൈബ്രറികളും പുരാവസ്തു ശേഖരങ്ങളും ഞാൻ പരിശോധിച്ചിട്ടുണ്ട്.

 

പുതിയ തലമുറയോട് എനിക്ക് പറയാനുള്ളത് നങ്ങളുടെ മനസ്സ് പറയുന്ന വഴിയിലൂടെ സഞ്ചരിക്കുക എന്നു മാത്രമാണ്. ഗാന്ധിക്കു ശേഷമുള്ള ഇന്ത്യ എന്ന പുസ്തകം 500 പേജിൽ കൂടരുതെന്നും ആരും വായിക്കില്ലെന്നും പലരും എനിക്ക് മുന്നറിയിപ്പ് തന്നു. എന്നാൽ എനിക്കു സംതൃപ്തി ലഭിക്കുന്ന രീതിയിൽ വിശദമായും സമഗ്രമായും എഴുതാനായിരുന്നു ലക്ഷ്യം. ഒരു വിട്ടുവീഴ്ചയ്ക്കും വഴങ്ങിയില്ല. ഗാന്ധി ജീവചരിത്രങ്ങളിലും ഞാൻ വിട്ടുവീഴ്ച ചെയ്തിട്ടില്ല. രണ്ടു വോള്യങ്ങളായി പറയാനുള്ള കാര്യങ്ങൾ മുഴുവൻ വിശദമായിത്തന്നെ പറഞ്ഞു.

 

പ്രശസ്തനാകാൻ വേണ്ടി എന്തെങ്കിലും എഴുതരുത്. ബുദ്ധിപരമായ വെല്ലുവിളി ഉയർത്തുന്ന വിഷയത്തെക്കുറിച്ചു മാത്രം എഴുതുക. പ്രശസ്തി ഇന്നുവരുന്നതുപോലെ തന്നെ നാളെ പോകാം. എന്നാൽ ചെയ്യുന്ന ജോലിയിൽ സംതൃപ്തി വേണം. അങ്ങനെയുണ്ടെങ്കിൽ മാത്രമേ ജോലി ചെയ്യാവൂ. എഴുതുമ്പോൾ ഞാൻ ഫോൺ അടുത്തുപോലും വയ്ക്കാറില്ല. പൂർണ ശ്രദ്ധയോടെ ചെയ്യുന്ന ജോലി മാത്രമേ വിജയിക്കൂ. സർഗാത്മക പ്രവൃത്തിയിൽ ഏർപ്പെടുന്നവർ കഴിയുന്നത്ര സമയം സമൂഹ മാധ്യമങ്ങളിൽ നിന്ന് അകന്നുനിൽക്കാനും ശ്രദ്ധിക്കണം. ശ്രദ്ധ പതറിപ്പോകുന്ന പ്രവൃത്തികളിൽ മുഴുകാതിരിക്കണം. സമൂഹ മാധ്യമങ്ങൾ സജീവമാകുന്നതിനു മുമ്പായിരുന്നു എന്റെ യൗവനം. ലൈക്കും ഡിസ് ലൈക്കും കമന്റുകളുടെ എണ്ണവും നോക്കിയല്ല ഞാൻ ജോലി ചെയ്തത്.

 

ദിവസവും രാവിലെ ബെംഗളൂരുവിലെ കബ്ബൺ പാർക്കിൽ ഞാൻ നടക്കാൻ പോകാറുണ്ട്. ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് തൊട്ടടുത്താണിത്. അവിടെ ദിവസവും കുട്ടികൾ കളിക്കാൻ വരാറുണ്ട്. കുറച്ചുപേർ ക്രിക്കറ്റ് കളിക്കുന്നതിന്റെ തിരക്കിലായിരിക്കും. എന്നാൽ മറ്റുകുറച്ചുപേർ മാറിയിരുന്ന് ഫോണിൽ നോക്കുകയായിരിക്കും. അവർ പരസ്പരം സംസാരിക്കുന്നതുപോലും കാണാറില്ല. വളർന്നുവരുമ്പോൾ ഞാൻ ടെലിവിഷൻ പോലും കാണാറില്ലായിരുന്നു. നടക്കാൻ പോകും. പാട്ട് കേൾക്കും. റേഡിയോ  ശ്രദ്ധിക്കും. അത്തരമൊരു ലോകം ഇനിയായാലും നമുക്ക് തിരിച്ചുപിടിക്കേണ്ടതുണ്ട്.

 

ജീവിതത്തിൽ എന്തെങ്കിലും കാര്യത്തിൽ സജീവമായ താൽപര്യം നല്ലതാണ്. ഫൊട്ടോഗ്രഫി, യാത്ര, സാഹിത്യം, പ്രകൃതിനിരീക്ഷണം എന്തുമാകാം. ജോലിക്കു പുറമെ എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് ക്രിക്കറ്റും ക്ലാസ്സിക്കൽ സംഗീതവുമാണ്. ഞാൻ ഒരു മാതൃകാ പിതാവല്ല. കുറേയധികം ജോലി ചെയ്യാനുള്ളവർക്ക് കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാൻ അധികം സമയം കിട്ടണമെന്നില്ല. മക്കളോട് സ്‌നേഹമില്ല എന്നല്ല ഞാൻ പറയുന്നത്. അവർ കൂടെയില്ലാത്തപ്പോൾ എല്ലാ ദിവസവും സംസാരിക്കുന്നത് ഒഴിവാക്കാറേയില്ല.

 

ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ജാതിയോ മതമോ ഭാഷയോ ലിംഗമോ ഒന്നും പരിഗണിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങളെക്കാൾ വ്യത്യസ്തമായ താൽപര്യമുള്ളവരെ സ്വീകരിക്കന്നതാകും നല്ലത്. അതിലൂടെ രണ്ടാൾക്കും പരസ്പരം സഹായിക്കാനും സഹകരിക്കാനും കഴിയും. എന്റെ  അനുഭവം പഠിപ്പിച്ചത് അതാണ്. 

Content Summary : Ramachandra Guha talks about books and life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com