ആ മറവി ഒരു രോഗമല്ല, മുൻവിധിയും അഹങ്കാരവുമാണ്; മനസ്സിന്റെ വാതിൽ തുറന്നിടാൻ പഠിക്കാം
Mail This Article
ഞാൻ പഠിച്ച തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ഈയിടെ ഒരു പൂർവവിദ്യാർഥി സംഗമം നടന്നു. മൂവായിരത്തോളം പഴയകാല വിദ്യാർഥികൾ പങ്കെടുത്തു. വളരെ വർഷങ്ങൾക്കുശേഷം പഴയ സഹപാഠികൾ കണ്ടു, ഓർമകൾ പങ്കുവച്ചു. കുറേ സമയം പഴയ ചെറുപ്പക്കാരായി.
പോയ നാളുകൾ ഇനി തിരിച്ചുവരില്ലെന്നറിയാം. തിരിഞ്ഞുനോക്കുമ്പോൾ കലാലയത്തിൽ ചെലവഴിച്ച എല്ലാ ദിവസങ്ങളും ആർക്കും ഓർമ കാണില്ല. ഞാനും അവിടെ അഞ്ചു വർഷം ചെലവിട്ടു. ആ വർഷങ്ങളിൽ മനസ്സിൽ മായാതെ നിൽക്കുന്നതു പത്തോ മുപ്പതോ സന്ദർഭങ്ങളായിക്കും. ‘മുന്തിയ സന്ദർഭങ്ങൾ’ എന്നു വൈലോപ്പിള്ളി വിശേഷിച്ച മാതിരിയുള്ളവ.
എന്തുകൊണ്ടാണു ചില ചിത്രങ്ങൾ മായാതെ പതിയുകയും മറ്റനേകം ചിത്രങ്ങൾ മാഞ്ഞുപോവുകയും ചെയ്തത്? അങ്ങനെ അന്വേഷിച്ചു പോകുമ്പോഴാണു ജീവിതം ജീവസ്സുള്ളതായി ജീവിക്കാനുള്ള പരിശീലനം ആവശ്യമായി വരുന്നത്. മനസ്സും ശരീരവും ബുദ്ധിയും വികാരങ്ങളുംകൊണ്ട് ഏതൊരു സന്ദർഭത്തിൽ സന്നിഹിതമാവുമോ ആ സന്ദർഭം അതിന്റെ പൂർണതയിൽ ഓർമയിൽ ഇടം നേടും. പക്ഷേ, പലപ്പോഴും പല മുഹൂർത്തങ്ങളിലും നമ്മൾ പൂർണമായി ഇടപെടുന്നില്ല. കണ്ടുമുട്ടിയവരുടെ പേരും രൂപവും നാം അപ്പോഴേ മറന്നുപോകും. പകൽ കേട്ട കാര്യങ്ങൾ രാത്രിയാകുമ്പോൾ മറക്കും. ഒരു കൂടിക്കാഴ്ച കഴിയുമ്പോഴേക്ക് അവിടെ നടന്ന ആശയവിനിമയങ്ങൾ ഓർമിച്ചെടുക്കാൻ പലർക്കും വലിയ ബുദ്ധിമുട്ടാണ്. ഓർമക്കുറവെന്ന ആതുരാവസ്ഥകൊണ്ടല്ല, തികഞ്ഞ അലസതകൊണ്ടാണിത്.
വാസ്തവത്തിൽ ജീവിതത്തോടു നാം ചെയ്യുന്ന ഒരനീതിയാണ്, ആഴമില്ലാത്ത ഈ പങ്കാളിത്തം. കണ്ടുമുട്ടുന്ന ആളുകളിൽനിന്നു പഠിക്കാൻ പലതുമുണ്ടാവും, പ്രയോജനമുള്ള സൂചനകളുണ്ടാവും. ഉദാസീനമായ സാന്നിധ്യം വരുത്തിവയ്ക്കുന്ന നഷ്ടം വളരെ വലുതാണ്. ഒരു സന്ദർഭം സമ്മാനിക്കുന്ന വൈകാരിക മാനങ്ങൾ കാണാതെ പോകുന്നത് ഹൃദയവികാസത്തിനുള്ള അവസരം സ്വയം നിഷേധിക്കലാണ്.
എല്ലാ ചർച്ചകളിലും കൂടിക്കാഴ്ചകളിലും എപ്പോഴും പ്രതികരിക്കണമെന്നോ (ശല്യമാവുംവരെ) ഇടപെട്ടുകൊള്ളണമെന്നോ അല്ല. കണ്ണും കാതും മനസ്സും പൂർണമായി പ്രവർത്തിക്കണം എന്നു മാത്രം. മറ്റൊരാളെ ശ്രദ്ധിക്കാനുള്ള മനസ്സു വേണം. ‘ശ്രദ്ധാവാൻ ലഭതേ ജ്ഞാനം’ എന്നു ഭഗവദ്ഗീത പറയുന്നതിന്റെ അർഥം മറ്റൊന്നല്ല–ശ്രദ്ധയുള്ളവനേ ജ്ഞാനം കൈവരൂ.
ഉദാസീനമായി ഒന്നിനെയും സമീപിക്കാതിരിക്കാനുള്ള പരിശീലനമാണു ശ്രദ്ധ. അതിനു തടസ്സം നിൽക്കുന്നത് പലപ്പോഴും മുൻവിധികളും ലേശം അഹങ്കാരവുമാണ്. ഒരാൾ സംസാരിക്കാൻ തുടങ്ങുംമുൻപേ നമ്മൾ വിധിയെഴുതും: ‘ഇയാളുടെ സംസാരം ബോറാണ്. അതിൽനിന്ന് ഒന്നും കിട്ടാനില്ല’. അങ്ങനെ, സംസാരം തുടങ്ങുംമുൻപേ നാം മാനസികമായി അവിടെനിന്നു സ്ഥലം വിട്ടിരിക്കും. അടിസ്ഥാനരഹിതമായ ഇത്തരം മുൻവിധികൾകൊണ്ട് ദിവസവും വിലപ്പെട്ട അനേകം സന്ദർഭങ്ങൾ നാം അസാധുവാക്കിക്കളയുന്നു. പഠിത്തത്തിലും പരീക്ഷയിലുമെല്ലാം ഈ മനോഭാവം ചങ്ങലക്കെട്ടുകൾ തീർത്തുകൊണ്ടിരിക്കും.
തുറന്ന മനസ്സ് വലിയ അനുഗ്രഹമാണ്; വാതിലുകൾ അടച്ചിട്ട മനസ്സ് ബാധ്യതയും. ഓരോ പ്രവൃത്തിയിലും പൂർണമായി മനസ്സിനെ സന്നിവേശിപ്പിക്കാൻ കഴിയണം. എത്ര മുഷിപ്പൻ പരിപാടിയും അതോടെ ആസ്വാദ്യമാകും, ഏതു പ്രതിസന്ധിയും പരിഹരിക്കാനാവും, താഴെ വീണ പേപ്പർ പെറുക്കി എടുക്കുന്നതുപോലും ശ്രദ്ധയോടെ ചെയ്യാനാകും. ശ്രദ്ധാലുക്കൾ മറ്റുള്ളവരുടെ ശ്രദ്ധ പെട്ടെന്നു പിടിച്ചുപറ്റും. അത്തരക്കാരെ അവഗണിക്കാനാവില്ല. ഏതൊരു സ്ഥാപനത്തിനും അവർ മുതൽക്കൂട്ടാകും. ജീവിതവിജയം അവർക്ക് അനായാസവും ഒരു പരിധിവരെ സ്വാഭാവികവുമാവുകയും ചെയ്യും.
Content Summary : Put Aside Your Ego to Listen without Prejudice - Column - K.Jayakumar