ADVERTISEMENT

കൃഷിയെല്ലാം നശിച്ച് ആത്മഹത്യ ചെയ്യാൻ കാടിനുള്ളിലെത്തിയപ്പോഴാണ് അയാൾ മൂപ്പനെ കണ്ടത്. എല്ലാം കേട്ടറിഞ്ഞ മൂപ്പൻ കർഷകനെയും കൂട്ടി മുന്നോട്ടു നടന്നു. അവിടെ നിൽക്കുന്ന പന്നൽചെടികളും മുളകളും കാണിച്ചിട്ടു പറഞ്ഞു: രണ്ടിന്റെയും വിത്തുകൾ ഒരേകാലത്താണ് ഞങ്ങൾ വിതറുന്നത്. എന്നാൽ, പന്നൽ വളർന്ന് മുളയെക്കാൾ മുകളിലെത്തി. കുറെ ദൂരം ചെന്നപ്പോഴും ഇതേ കാഴ്ചകൾ. മൂപ്പൻ പറഞ്ഞു: കൃഷിയിറക്കിയിട്ടു നാലു വർഷം കഴിഞ്ഞു. എന്നിട്ടും മുളകൾ കുറ്റിച്ചെടികളായിത്തന്നെ തുടരുന്നു. കുറച്ചുദൂരംകൂടി പിന്നിട്ടപ്പോൾ വളരെ ഉയരത്തിൽ നിൽക്കുന്ന മുളകളെ കാണിച്ചിട്ടു മൂപ്പൻ പറഞ്ഞു: അഞ്ചു വർഷം കഴിഞ്ഞാൽ മുളകൾ തഴച്ചുവളരും. അതിനർഥം ആദ്യ അഞ്ചുവർഷം വേരുകൾ പടർത്തി അടിത്തറ തീർത്ത് അവ വളർന്നുകൊണ്ടിരിക്കുന്നു എന്നുതന്നെയാണ്.

 

അപരനൊപ്പം വളരാനാഗ്രഹിച്ചാൽ പിന്നെ അവർക്കൊപ്പമേ വളരൂ, അവരുടെയത്രയേ വളരൂ. ഓരോരുത്തരുടെയും വളർച്ചാ പ്രക്രിയകളും ഘട്ടങ്ങളും വ്യത്യസ്തമാണ്. പൂർണവളർച്ചയെത്തിയ എല്ലാറ്റിനും ഒരേ വലുപ്പമോ ആകൃതിയോ അല്ല. ഒരുമിച്ചു ജനിച്ച ഒന്നും ഒരുപോലെയല്ല വളരുന്നത്. വളരുന്നവരും വളർത്തുന്നവരും പാലിക്കേണ്ട അടിസ്ഥാന മര്യാദയാണ് ഓരോന്നിനും അതിനർഹമായ വളർച്ചാസമയം അനുവദിക്കുക എന്നത്. 

 

വളർച്ചയെ സംബന്ധിച്ചുള്ള ചില തെറ്റിദ്ധാരണകളുണ്ട്. തൂക്കിനോക്കിയും എണ്ണിത്തിട്ടപ്പെടുത്തിയും വളർച്ചയെ അളക്കണം, പ്രത്യക്ഷത്തിൽ കാണുന്നതു മാത്രമാണു വളർച്ച, താരതമ്യമാണ് വളർച്ചയുടെ അളവുകോൽ, വളരുന്നവയെല്ലാം കൃത്യസമയത്തു ഫലം പുറപ്പെടുവിക്കണം. വളർച്ചാസംബന്ധമായ എല്ലാ നിരാശകളും അവനവനുദ്ദേശിക്കുന്ന രീതിയിൽ വളർച്ച നടക്കാത്തതുകൊണ്ടാണ്. താൻ വളർത്തുന്നതെല്ലാം തന്നെപ്പോലെയാകണം, തന്റെ ലക്ഷ്യങ്ങൾക്കുവേണ്ടി വളരണം തുടങ്ങിയ ബാലിശന്യായങ്ങളിൽതട്ടിയാണ് പലതിന്റെയും വളർച്ച മുരടിക്കുന്നത്. എന്തിനെയും അതിന്റെ പ്രകൃതത്തിൽ വളരാനനുവദിച്ചാൽ പല ബോൺസായികളും വടവൃക്ഷങ്ങളായി രൂപാന്തരം പ്രാപിക്കും. 

 

Content Summary : Break the Habit of Comparing Yourself with Others

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com