ഇവിടെ തുടരണമെങ്കിൽ ദീർഘ നേരങ്ങളിൽ തീവ്രമായി പണിയെടുക്കേണ്ടി വരും. ഇതിനു തയാറെങ്കിൽ എഴുതി ഒപ്പിട്ടു നൽകണം. ട്വിറ്റർ (Twitter) ഏറ്റെടുത്ത, ലോകത്തിലെ ഏറ്റവും വലിയ ധനികനും ടെസ്‌ല, സ്പേസ് എക്സ് സിഇഒയുമായ ഇലോൺ മസ്ക് (Elon Musk) ഇന്നലെ മുന്നോട്ടുവച്ച കണ്ടീഷൻ ഇതായിരുന്നു.ട്വിറ്ററിൽ ജോലി നേടുക, ജോലി ചെയ്യുക എന്നതൊക്കെ ടെക് മേഖലയിൽ പലർക്കും ഒരു സ്വപ്നമാണ്. ആ സ്വപ്നം നിലനിർത്താനായി മസ്കിന്റെ തീട്ടൂരം അംഗീകരിക്കാൻ എല്ലാവരും തയാറായില്ല എന്നതാണ് ഇപ്പോഴത്തെ കാഴ്ച. നൂറുകണക്കിനു ട്വിറ്റർ ജീവനക്കാർ ഇന്നലെ ആ സ്ഥാപനത്തിൽ നിന്നു പടിയിറങ്ങി.

ടെക് കമ്പനികളിൽ ഏറ്റവും മികച്ച തൊഴിൽ സംസ്കാരമുണ്ടായിരുന്ന കമ്പനിയാണു ട്വിറ്റർ. സുതാര്യതയായിരുന്നു കമ്പനിയുടെ മുഖമുദ്ര. എല്ലാ ജീവനക്കാർക്കും തുറന്നുകാണാൻ കഴിയാവുന്ന ഒരു കലണ്ടർ ട്വിറ്ററിലുണ്ടായിരുന്നു. തങ്ങളുടെ ബോസ് ഇന്ന് ഉച്ചയ്ക്ക് എവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നതെന്നു പോലും ആ ഓപ്പൺ കലണ്ടർ വഴി ജീവനക്കാർക്ക് അറിയാൻ സാധിക്കുമായിരുന്നു. ലോകം മുഴുവൻ അഭിപ്രായം പറയാൻ ആശ്രയിക്കുന്ന ട്വിറ്ററിലെ തൊഴിൽ സംസ്കാരവും അഭിപ്രായ സ്വാതന്ത്ര്യത്തിലൂന്നിയതായിരുന്നു. മീറ്റിങ്ങുകളിലും ചർച്ചകളിലും തങ്ങളുടെ അഭിപ്രായം ഉറക്കെ പറയാൻ ജീവനക്കാർക്ക് എല്ലാ വിധ സ്വാതന്ത്ര്യവും മുൻ മാനേജ്മെന്റുകൾ നൽകിയിരുന്നു.
സൗജന്യമായ ഭക്ഷണം തങ്ങളുടെ കഫിത്തീരിയകൾ വഴി ജീവനക്കാർക്കു കൊടുക്കുന്ന സ്ഥാപനമാണ് ട്വിറ്റർ. ഏകദേശം 3 മില്യൻ ഡോളറാണ് ട്വിറ്റർ ജീവനക്കാരുടെ ഭക്ഷണകാര്യത്തിനായി ചെലവാക്കിയിരുന്നതെന്നാണ് ഇലോൺ മസ്ക് തന്നെ കണക്കുകൂട്ടിയത്. അദ്ദേഹം അതു നിർത്തുകയും ചെയ്തു. ആരും കഴിക്കാത്തതിനാൽ ഭക്ഷണം വേസ്റ്റ് ആകുന്നെന്നാണ് ഇതിനു കാരണമായി മസ്ക് പറഞ്ഞത്. അതുപോലെ തന്നെ ജീവനക്കാരുടെ പഠനത്തിനുള്ള സഹായങ്ങളും നേരത്തെ ട്വിറ്റർ ഒരുക്കിയിരുന്നു.കോളജ് ഫ്രണ്ട്‌ലി ക്യാംപസ് എന്നാണ് ട്വിറ്ററിലെ തൊഴിൽ സംസ്കാരം അറിയപ്പെട്ടിരുന്നത്.
പുതുതായി അച്ഛനമ്മമാരാകുന്നവർക്ക് മാസങ്ങളോളം ശമ്പളമുള്ള ലീവ്, വർക് ഫ്രം ഹോം സൗകര്യം, റീഇംബർസുമെന്റുകൾ, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങി സ്വപ്നതുല്യമായ അന്തരീക്ഷമായിരുന്നു ട്വിറ്ററിലുണ്ടായിരുന്നത്. എന്നാൽ മസ്കിന്റെ ഏറ്റെടുക്കൽ എല്ലാം തകിടം മറിച്ചുകളഞ്ഞു. മൊത്തത്തിൽ പൊടുന്നനെ അധിനിവേശം സംഭവിച്ച് നാശകോടിയിലേക്കു പോയ ഒരു ക്ഷേമരാഷ്ട്രത്തിന്റെ അന്തരീക്ഷമാണ് ട്വിറ്ററിൽ നിലനിൽക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ പരക്കുന്ന അഭിപ്രായം.
ട്വിറ്ററിന്റെ രണ്ടാം ഘട്ടം സൃഷ്ടിക്കാൻ നാം കഠിനഹൃദയരായി മുന്നോട്ടുപോകണമെന്ന് ഇലോൺമസ്ക് ജീവനക്കാർക്ക് സന്ദേശം അയച്ചിരുന്നു. ആഴ്ചയിൽ 80 മണിക്കൂർ വരെ പണിയെടുക്കാൻ തയാറാകണമെന്നാണു നിർദേശം. ചുരുക്കത്തിൽ ആഴ്ചയിൽ അഞ്ചു ദിവസമുള്ള പ്രവർത്തന കാലയളവ് കണക്കാക്കിയാൽ 16 മണിക്കൂർ വരെ ജോലിയെടുക്കാൻ ഒരു തൊഴിലാളി നിർബന്ധിതനാകുകയാണ്. ഇതിനുള്ള സമ്മതപത്രം വൈകുന്നേരം അഞ്ചുമണിക്കുള്ളിൽ നൽകണമെന്നും അല്ലെങ്കിൽ പിരിഞ്ഞുപോയതായി കണക്കാക്കുമെന്നും സന്ദേശത്തിലുണ്ടായിരുന്നു. പാതിരാവിലും പുലർച്ചെയും വാരാന്ത്യങ്ങളിലുമൊക്കെ പണിയെടുക്കാൻ ജീവനക്കാർ തയാറാകണമെന്നാണ് മസ്കിന്റെ നിർദേശം.
ഇതിനെതിരെ ഏകദേശം 110 ജീവനക്കാർ തങ്ങളുടെ വിരമിക്കൽ ട്വിറ്ററിലൂടെ തന്നെ പ്രഖ്യാപിച്ചെന്നാണ് റോയിട്ടേഴ്സ് പുറത്തുവിടുന്ന കണക്ക്. കമ്പനിയുടെ ഉന്നത മാനേജ്മെന്റ് ഉൾപ്പെടെ പകുതിയിലധികം ജീവനക്കാരെ പൊടുന്നനെ പിരിച്ചുവിട്ട മസ്കിന്റെ നടപടി പലരുടെയും ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടെന്നാണ് ഇതിൽ നിന്നു മനസ്സിലാകുന്ന വസ്തുത.
ട്വിറ്ററിന്റെ ആഭ്യന്തര ചാറ്റ് സർവീസിലും അഞ്ഞൂറിലധികം ജീവനക്കാർ വിടവാങ്ങൽ സന്ദേശങ്ങൾ അയച്ചു.സല്യൂട്ട് ഇമോജികളും പലരും ചാറ്റിൽ അയച്ചു. ചില ജീവനക്കാരെ കമ്പനിയിൽ തന്നെ പിടിച്ചു നിർത്താൻ ഇലോൺ മസ്ക് നേരിട്ട് ഇടപെടുന്നതായും റിപ്പോർട്ടുകളുണ്ട്. ആരൊക്കെ ഇപ്പോഴുണ്ട് ആരൊക്കെ പോയി എന്നുള്ള ആശയക്കുഴപ്പം ശക്തമായതിനാൽ ട്വിറ്ററിന്റെ ഓഫിസുകൾ തിങ്കളാഴ്ച വരെ അടച്ചു. ഓഫിസിൽ വൈകിയിരുന്നവരെ സെക്യൂരിറ്റിമാർ പിടിച്ചുപുറത്താക്കിയെന്ന ആരോപണവും ഉയരുന്നുണ്ട്.

പുറത്തു പോകുന്നവരിൽ ട്വിറ്ററിന്റെ സോഫ്റ്റ്‌വെയർ, സേവന സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികളുടെ ചുമതലക്കാരായ എൻജിനീയർമാരും ഉൾപ്പെടുന്നു. ട്വിറ്ററിന് എന്തെങ്കിലും കുഴപ്പങ്ങൾ വന്നാൽ പരിഹരിക്കാൻ മതിയായ ആൾബലമുണ്ടോയെന്ന ആശങ്കയും പ്രചരിക്കുന്നുണ്ട്. സാധാരണ ഗതിയിൽ ട്വിറ്ററിന് 50 ഔട്ടേജുകളൊക്കെയാണ് ദിവസം ഉണ്ടാകുന്നതെങ്കിൽ കഴിഞ്ഞ വ്യാഴാഴ്ച 350 തവണയാണു ട്വിറ്റർ പണിമുടക്കിയത്. നൈപുണ്യമേറിയ തൊഴിലാളികളുടെ അഭാവത്തെ ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുതയാണ് ഇത്.
ഒട്ടേറെ ജീവനക്കാർ വോളണ്ടറി ലേഓഫ് എന്ന പേരിൽ ഗ്രൂപ്പ് തുടങ്ങി സ്വയം പിരിഞ്ഞുപോകാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ട്വിറ്ററിൽ അവശേഷിക്കുന്നവരിൽ 50 ശതമാനം പേരെങ്കിലും കമ്പനി വിട്ടുപോയേക്കാമെന്നും അഭ്യൂഹമുണ്ട്. ഇന്ത്യയിലെ തൊഴിലാളികൾ 90 ശതമാനം പേരെയും ട്വിറ്റർ പിരിച്ചുവിട്ടിരുന്നു.
Content Summary : Mass resignations and revolt greet Musk’s Twitter 2.0 plan