ADVERTISEMENT

ഗുരുവും ശിഷ്യനുംകൂടി കുന്നിൻചെരുവിലെത്തി. വിശന്നു വലഞ്ഞപ്പോൾ അടുത്തുകണ്ട കുടിലിൽ കയറി ഭക്ഷണം ചോദിച്ചു. ഒരു പാത്രം സംഭാരം മാത്രമേ ആ വീട്ടിലുണ്ടായിരുന്നുള്ളൂ. അത് ആർത്തിയോടെ കുടിച്ചു മടങ്ങുന്നതിനിടെ പറമ്പിൽ പശുവിനെക്കണ്ട് ഗുരു ശിഷ്യനോടു പറഞ്ഞു: ആ പശുവിനെ താഴേക്കു തള്ളിയിടുക. ശിഷ്യൻ പറഞ്ഞു: അതു നമുക്കു സംഭാരം തന്നവരുടെ പശുവായിരിക്കും. അവരുടെ വരുമാനം അതാകും. അങ്ങനെ ചെയ്യേണ്ട. എങ്കിലും ഗുരുവിന്റെ കൽപന ശിഷ്യന് അനുസരിക്കേണ്ടി വന്നു. വർഷങ്ങൾക്കുശേഷം അതേ സ്ഥലത്തു വീണ്ടുമെത്തിയപ്പോൾ വലിയ ബംഗ്ലാവ് കണ്ട് അവിടെയെത്തിയ ശിഷ്യനോടു വീട്ടുകാർ പറഞ്ഞു: ഒരു പശുവായിരുന്നു ഞങ്ങളുടെ ഏക വരുമാനം. ഒരു ദിവസം അതു ചത്തു. അന്നാണു ഞങ്ങൾ രക്ഷപ്പെടാൻ തുടങ്ങിയത്. പിന്നെ ഞങ്ങൾ മറ്റു പല മാർഗങ്ങളിലൂടെയും വരുമാനം കണ്ടെത്തി ഈ നിലയിലായി. 

 

ആയിരിക്കുന്ന അവസ്ഥയുടെ പരിമിതികൾക്കുള്ളിൽ നിന്നു പുറത്തുകടക്കാതെ അർഹിക്കുന്ന അവസ്ഥയുടെ അദ്ഭുതലോകത്തേക്ക് ആരും പ്രവേശിക്കില്ല. ജീവിക്കുന്ന പരിസരത്തിനുള്ളിൽ നിയന്ത്രണരേഖകൾ സ്വയം വരച്ച് അതിനുള്ളിലേക്കു തങ്ങളുടെ സ്വപ്നങ്ങളെയും കർമങ്ങളെയും ഞെരുക്കി പ്രതിഷ്ഠിച്ച് ജീവിതം തള്ളിനീക്കുന്നവരാണു ഭൂരിഭാഗവും. തനിക്കിതേ വിധിച്ചിട്ടുള്ളൂ എന്ന ന്യായീകരണത്തിൽ അവർ ആത്മസംതൃപ്തി കണ്ടെത്തും. പറക്കാൻ ശേഷിയുള്ളവർ എന്തിനാണ് ഇഴയുന്നത്. കുഴിയിൽ കിടന്ന് വളർന്നാൽ പിന്നെ കുഴിയോടു പൊരുത്തപ്പെടാനുള്ള ശ്രമം മാത്രമേ ഉണ്ടാകൂ. 

 

അപ്രതീക്ഷിതമായ പ്രതിബന്ധങ്ങളാണ് അതിജീവന കർമങ്ങളിലേക്ക് ആളുകളെ നയിക്കുന്നത്. ഒരിക്കലും അടയില്ലെന്നു കരുതിയ വഴി ഒരുനാൾ അവസാനിച്ചു എന്നറിയുമ്പോൾ പിന്നീടുള്ള മാർഗം പുതിയവഴി തുറക്കുക എന്നതു മാത്രമാണ്. എല്ലാ വഴികളും അടയുമ്പോഴും ജീവിച്ചേ മതിയാകൂ എന്നൊരാൾ തീരുമാനിച്ചാൽ ആ തീരുമാനത്തെ പ്രതിരോധിക്കാൻ മറ്റൊരു ശക്തിക്കുമാകില്ല.

 

Content Summary : How To Recover From Tragedies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com