ADVERTISEMENT

ഫുട്ബോൾ കളി നടക്കുമ്പോൾ യൂണിഫോം ധരിച്ച രണ്ടു ടീമുകളുടെയും അംഗങ്ങളെ കാണാം. അതോടൊപ്പം തന്നെ മഞ്ഞയോ, കറുപ്പോ അല്ലെങ്കിൽ നീലയോ അങ്ങനെ വേഷം ധരിച്ച ഒരു വിദ്വാനും ഓടിനടക്കുന്നത് കാണാം...റഫറി.

ക്രിക്കറ്റിലെ അംപയർ ഒരിടത്തു നിന്ന് കളിയിലെ പിശകുകൾ കണ്ടെത്തിയാൽ മതി. എന്നാൽ റഫറി അങ്ങനെയല്ല. ഓടിനടക്കണം. പിശക് നിരീക്ഷിച്ചാൽ മാത്രം പോരാ, എപ്പോഴും അടിപിടിയും ചവിട്ടുമൊക്കെയുള്ള ഫുട്ബോൾ കളിയിൽ കളിക്കാരെ നന്നായി നിരീക്ഷിക്കുകയും വേണം. 90 മിനിറ്റോ അതിലധികമോ വിശ്രമമില്ലാത്ത പണിയാണ്. കഠിനമായ തൊഴിൽ.

 

എങ്ങനെയാണ് റഫറിയാവുക?

ഒരിന്ത്യൻ പൗരന് എങ്ങനെ റഫറിയാകാം എന്നു നോക്കാം. നിലവിൽ ഫുട്ബോളിലെ അത്ര വലിയ ശക്തിയൊന്നുമല്ല ഇന്ത്യ. എന്നാൽ വളരെ സജീവമായ ആരാധകവൃന്ദവും ഫുട്ബോളിന് വളരാനുള്ള അവസരങ്ങളുമൊക്കെ നമ്മുടെ രാജ്യത്ത് ധാരാളമാണെന്ന് രാജ്യാന്തര കായികവിദഗ്ധർ പറയുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് പോലുള്ള വളരെ ചടുലമായ ലീഗുകൾ ഇവിടെ ശക്തി പ്രാപിച്ചുവരുന്നുണ്ട്. ഭാവിയിൽ ഫുട്ബോൾ രംഗം കൂടുതൽ ശക്തിപ്പെടുമ്പോൾ റഫറിമാർക്കും മറ്റും ഡിമാൻഡ് കൂടിയേക്കാം.

 

18 വയസ്സ് പൂർത്തിയായ, കുറഞ്ഞത് എസ്എസ്എൽസിയെങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ളയാൾക്കാണു റഫറിയാകാൻ അവസരം. 45 വയസ്സാണു വിരമിക്കാനുള പ്രായം. രാജ്യാന്തര മത്സരങ്ങൾക്കായി പരിഗണിക്കപ്പെടണ മെങ്കിൽ 35 വയസ്സിനു മുൻപ് തന്നെ ദേശീയതല പരീക്ഷകളെല്ലാം ഒരു റഫറി പൂർത്തീകരിച്ചിരിക്കണം. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) വെബ്സൈറ്റിൽ കയറിയ ശേഷം റജിസ്റ്റർ ചെയ്യാം. തദ്ദേശ ജില്ലാ ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന പരീക്ഷയിൽ പങ്കെടുക്കാം.

 

നാലുഭാഗങ്ങളായാണു റഫറി പരീക്ഷ.  കായിക പരീക്ഷ ഇതിൽ പ്രധാനപ്പെട്ടതാണ്.  60 മീറ്റർ ദൂരം 6.5 സെക്കൻഡിൽ ഓടേണ്ടി വരും. അതു പോലെ തന്നെ കളിനിയമങ്ങളെ പറ്റി പരീക്ഷയും വൈവയുമുണ്ടാകും. പ്രായോഗിക പരീക്ഷ ഇതിനു ശേഷം നടത്തും.പരീഷ വിജയിക്കുന്നവർ കാറ്റഗറി 5 റഫറിയായി പരിഗണിക്കപ്പെടും. സംസ്ഥാന തല ജൂനിയർ മത്സരങ്ങളിൽ ഇവർക്ക് റഫറീയിങ്ങിന് അവസരമുണ്ട്.

 

30 കളികളിൽ റഫറീയിങ് നടത്തിയ ശേഷം പ്രമോഷൻ പരീക്ഷയ്ക്കിരുന്ന്, അതു വിജയിച്ചശേഷം കാറ്റഗറി 4 റഫറിയായി ഉയരാം. ഇവിടെയും സംസ്ഥാന തല മത്സരങ്ങളിലാണു റഫറിമാർക്ക് പങ്കെടുക്കാൻ കഴിയുക. ഒരു വർഷത്തെ സേവനത്തിനു ശേഷം കാറ്റഗറി 3 റഫറിയാകാം.  സംസ്ഥാനതല മത്സരങ്ങളാണ് ഇവിടെയും. 365 ദിവസങ്ങളെങ്കിലും സേവനദൈർഘ്യം നേടി 30 മത്സരങ്ങളെങ്കിലും നിയന്ത്രിച്ച ശേഷം കാറ്റഗറി 2 തലത്തിലെത്താം. ദേശീയ തല മത്സരങ്ങളിലാണു കാറ്റഗറി 2 റഫറിമാർക്ക് അവസരം. ഇതിൽ മികവു പുലർത്തുന്നവരെ കാറ്റഗറി 1 തലത്തിലേക്ക് എഐഎഫ്എഫ് ഉയർത്തും.

 

ഫിഫയി‍ൽ 6 ഇന്ത്യൻ റഫറിമാരുടെ ക്വോട്ടയുണ്ട്. ആറുപേർക്ക് ഫിഫയിലേക്കെത്തി രാജ്യാന്തര റഫറിയായി ശ്രദ്ധനേടാം. ഫിഫയിലെ പ്രധാന റഫറിമാർക്ക് ഗ്രൂപ്പ് ഘട്ടത്തിലെ കളികൾക്ക് മാച്ചൊന്നിന് 3000 യുഎസ് ഡോളറും (245000 രൂപ) നോക്ഔട്ട് ഘട്ടത്തിലെ മത്സരങ്ങൾക്ക് മാച്ചൊന്നിന് 10000 യുഎസ് ഡോളറും(810,000 രൂപ) ലഭിക്കാം.

 

Content Summary : How to Become a Football Referee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com