ADVERTISEMENT

രാജകിങ്കരന്മാർ രണ്ടു പേരെ തുറുങ്കിലടച്ചു. ഒരേ തടവറയിൽ കഴിഞ്ഞ രണ്ടു പേരെയും ഒരാഴ്ച കഴിഞ്ഞ് ന്യായാധിപനു മുന്നിൽ ഹാജരാക്കിയപ്പോൾ ഒന്നാമൻ പറഞ്ഞു: ‘കീറപ്പായയിലെ മൂട്ടകടി കാരണം ഒരു പോള കണ്ണടയ്ക്കാൻ കഴിഞ്ഞില്ല. പകൽ മുഴുവൻ അടുത്ത കെട്ടിടത്തിൽ നിന്നു കലപില ശബ്ദവും. ഭക്ഷണം വായിൽ വയ്ക്കാൻ കൊള്ളില്ല. ദുസ്സഹമായിരുന്നു ഒരാഴ്ച. രണ്ടാമൻ ശാന്തനായി പറഞ്ഞു:‘പായയിൽ മൂട്ടയുണ്ടായിരുന്നതു കൊണ്ടു നിലത്താണു കിടന്നത്. സുഖമായി ഉറങ്ങി. പകൽ മുഴുവൻ അടുത്ത കെട്ടിടത്തിൽ നിന്നു കേട്ട സംസ്കൃത പഠനത്തിലൂടെ, സംശയമുണ്ടായിരുന്ന ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാനായി, സ്വാദില്ലായിരുന്നതിനാൽ ഭക്ഷണം കുറച്ചേ കഴിച്ചുള്ളൂ. കുറച്ചു കഴിച്ചാൽ വയറുവേദന കുറയുമെന്നു വൈദ്യന്മാർ പറഞ്ഞിരുന്നത് ഈ ദിവസങ്ങളിൽ പരീക്ഷിച്ചു നോക്കി.’

 

ആദ്യ തടവുകാരനെ ഒരു മാസം കൂടി തടവിലിടാൻ ന്യായാധിപൻ കൽപിച്ചു: രണ്ടാമനെ ഉടനെ മോചിപ്പിക്കാനും. ഒരേ സാചര്യം, രണ്ടു സമീപനങ്ങൾ. ഒന്നാമൻ പരാതി പറഞ്ഞ കാര്യങ്ങളെല്ലാം രണ്ടാമൻ തനിക്കനുകൂലമാക്കി. ഈ മാനസിക സജ്ജീകരണമാണ് ഓരോ സന്ദർഭത്തിലും വിജയപരാജയങ്ങളെ നിർണയിക്കുന്നത്. 

 

ചില ഓഫിസുകളിൽ എന്തെങ്കിലും കാര്യം അന്വേഷിച്ചു ചെന്നാൽ, എന്തുകൊണ്ടു നടക്കില്ല എന്നതിനു നീതീകരണങ്ങൾ നിരത്തുന്നവരെ കണ്ടിട്ടില്ലേ? ആ വിഷയം കൈകാര്യം െചയ്യുന്നയാൾ ലീവിലാണ്, അയാളുടെ മേലുദ്യോഗസ്ഥനു കുറച്ചു ദിവസമായി പ്രധാനപ്പെട്ട പല ജോലികൾ കാരണം തിരക്കാണ്. അയാളുടെയും മുകളിലുള്ള സാർ ടൂറിലാണ്. കംപ്യൂട്ടർ കേടാണ്, പ്രിന്ററിൽ മഷിയില്ല. എഴുതിക്കൊടുത്തതു കിട്ടിയാലേ പ്രിന്റ് എടുക്കാവൂ.... എന്നിങ്ങനെ നൂറു കാരണങ്ങൾ. മനസ്സുണ്ടെങ്കിൽ, ബന്ധപ്പെട്ടയാൾ അവധിയാണെങ്കിലും മേലുദ്യോഗസ്ഥനു ഫയൽ വിളിപ്പിച്ച് തീരുമാനമെടുത്ത് പ്രവർത്തിക്കുന്ന മറ്റൊരു കംപ്യൂട്ടറിൽ നിന്നു പ്രിന്റെടുത്ത് ആവശ്യക്കാരനു സംതൃപ്തി നൽകാവുന്നതേയുള്ളൂ. 

 

എന്തുകൊണ്ടാണ് മൂട്ടയുള്ള പായയിൽ തന്നെ കിടന്നു പരാതി പറയാൻ നമുക്കു വാസന?പരാതി പറയാനും കുറ്റങ്ങൾ കണ്ടു പിടിക്കാനും ഒന്നും ചെയ്യാത്തതിന് ഒഴികഴിവു കണ്ടെത്താനും നമുക്കൊരു വാസനയുണ്ട്. സ്വന്തം നിഷ്ക്രിയത്വത്തെ അങ്ങനെ ന്യായീകരിക്കുകയാണ്, കുറ്റം തന്റേതല്ലെന്നു സ്ഥാപിക്കുകയാണ്. ഇതു വാസ്തവത്തിൽ ഒളിച്ചോട്ടമാണ്. നമ്മുടെ ഉള്ളിലുള്ള ഈ ഒളിച്ചോട്ടക്കാരനെ കണ്ടെത്തി നേർവഴിക്കു നടത്തുമ്പോൾ മുതൽ നമ്മുടെ പ്രവൃത്തികളില്‍ പുതിയ ലക്ഷ്യബോധവും സൗന്ദര്യവും ഉണ്ടാകും; മറ്റുള്ളവർ നമ്മളിൽ വിശ്വാസമർപ്പിക്കും. 

 

ജീവിതത്തിലെ ഒരു സാഹചര്യവും പൂർണമല്ല, ഒരു സന്ദർഭവും കുറ്റമറ്റതല്ല. അപൂർണമായ പശ്ചാത്തലത്തിലും പൂർണതയിലേക്കു നടക്കാൻ സാധിക്കുന്നതാണു മികവിന്റെ അടയാളമുദ്ര. ഇതിന് ഒരു വ്യക്തിയെ സജ്ജീകരിക്കുന്നത് അയാളുടെ മനോഭാവവും ആത്മവിശ്വാസവുമാണ്. മോശപ്പെട്ട പണിക്കാരൻ തന്റെ പിഴവിന് പണിത്തരത്തെയും പണിയായുധങ്ങളെയും പഴിച്ചുകൊണ്ടിരിക്കും. മികവുള്ള പണിക്കാരൻ മോശപ്പെട്ട പണിത്തരങ്ങളും ആയുധങ്ങളും ഉപയോഗിച്ചും നല്ല ഉൽപന്നങ്ങൾ സൃഷ്ടിക്കും. പരാതി പറയുകയെന്നത് ഒരു പ്രലോഭനവും ദുശ്ശീലവുമാണ്. പരാതി പറയത്തക്ക സാഹചര്യങ്ങളിലും മെച്ചപ്പെട്ട പ്രവൃത്തി കാഴ്ചവയ്ക്കാനുള്ള മനോഭാവം മികവിനു വഴിയൊരുക്കും. ഇച്ഛാശക്തികൊണ്ട് ആർക്കും സൃഷ്ടിക്കാവുന്നതാണ് ഈ രാജപാത.

 

Content Summary : How To Develop and Maintain a Positive Attitude at Work

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com