ADVERTISEMENT

കോഴിക്കോട് വടകര മടപ്പള്ളി അറക്കൽ കടപ്പുറത്തു ചെറുപ്പക്കാരുടെ കൂട്ടം കാണുമ്പോൾ കാറ്റു കൊള്ളാൻ എത്തിയതാണെന്നു കരുതേണ്ട. സർക്കാർ ജോലിയുടെ ചൂടുതേടി എത്തുന്നവരാണവർ. ഈ നാട്ടിലെ മാത്രമല്ല, ഇതരദേശത്തെയും ഉദ്യോഗാർഥികളുടെ ഇഷ്ടപഠനകേന്ദ്രമായി മാറുകയാണ്, ഒരു ദശാബ്ദം പിന്നിടുന്ന ശ്രീ അറക്കൽ പിഎസ്‌സി കോച്ചിങ് സെന്റർ എന്ന സൗജന്യ പരിശീലനകേന്ദ്രം. 

 

മടപ്പള്ളി ഗവ. എച്ച്എസ്എസിലെ എക്കണോമിക്സ് അധ്യാപകൻ ടി.ബിജുവിന്റെ ആശയത്തിലും അധ്വാനത്തിലും രൂപമെടുത്തതാണ് ഈ സംരംഭം. ആരുടെയും സഹായമില്ലാതെ പഠിച്ച് സർക്കാർ ജോലി നേടിയ ബിജു, പഠനകാലത്തുതന്നെ 3 സുഹൃത്തുക്കളെ പിഎസ്‌സി പരിശീലനത്തിനു വഴികാട്ടിയായിരുന്നു. അവർ 3 പേരും കെഎസ്ഇബി മസ്ദൂറായി ജോലിക്കു കയറി. വാസ്തവത്തിൽ, ഇതാണ് അറക്കൽ കോച്ചിങ് സെന്ററിന്റെ ആദ്യ ചുവടുവയ്പ്. 

 

ബിജുവിന്റെ വീട്ടിൽ പത്തിലധികം ഉദ്യോഗാർഥികൾക്കു പരിശീലനം നൽകിക്കൊണ്ട് 2013ൽ പരിശീലനം വിപുലീകരിച്ചു. രാത്രി 8 മുതൽ 10 വരെയായിരുന്നു പഠനം. അവർക്കെല്ലാം ജോലി കിട്ടിയതോടെ പരിശീലനം വ്യാപിപ്പിക്കണമെന്ന ആവശ്യം സജീവമായി. ഉദ്യോഗാർഥികളുടെ എണ്ണം വർധിച്ചതോടെ അറക്കൽ ക്ഷേത്രം ഓഡിറ്റോറിയത്തിലേക്കു ക്ലാസ് മാറ്റി. ഹാളും ഫർണിച്ചറും വൈദ്യുതിയും വെള്ളവുമൊക്കെ ക്ഷേത്ര കമ്മിറ്റി സൗജന്യമായി വിട്ടുകൊടുത്തു. ഈ ബാച്ചിനും തിളക്കമാർന്ന വിജയമായിരുന്നു. 

 

അപ്പോഴും രാത്രി ക്ലാസായിരുന്നു. 2018ലാണ് രാവിലെ 10 മുതലുള്ള പകൽ ബാച്ചിന്റെ തുടക്കം. കോവിഡ് വന്നതോടെ പഠനം ഓൺലൈനിലായി. അപ്പോഴും സമീപപ്രദേശങ്ങളിലെ ഉദ്യോഗാർഥികളുടെ മാത്രം ആശ്രയകേന്ദ്രമായിരുന്നു ഇത്. പക്ഷേ, ഓൺലൈൻ ബാച്ച് തുടങ്ങിയതോടെ കണ്ണൂർ, വയനാട്, കാസർകോട്, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ പഠിതാക്കളും ചേർന്നു. ഈ വർഷത്തെ ഓൺലൈൻ ബാച്ചിൽ ബെംഗളൂരുവിലെയും ഗുജറാത്തിലെയും ഗൾഫിലെയുമൊക്കെ ഉദ്യോഗാർഥികളടക്കം അറുനൂറോളം പേരുണ്ട്! മടപ്പള്ളിയിൽ വന്നു താമസിച്ച് ഓഫ്‌ലൈനായി പഠിക്കുന്നവരുമുണ്ട്. 

 

ആദ്യകാലത്തു ബിജു മാത്രമായിരുന്നു അധ്യാപകനെങ്കിൽ, പിന്നീടു വന്ന ബാച്ചുകളിലെ മിടുക്കരായ ഉദ്യോഗാർഥികൾതന്നെ അധ്യാപകരുമായി. ഈ രീതിയിലൂടെ, പുറമെനിന്നുള്ള അധ്യാപകരില്ലാതെയാണ് അറക്കൽ സെന്ററിന്റെ വിജയപ്രയാണം. ഇതിനകം എഴുപത്തഞ്ചിലേറെ സർക്കാർ ജോലിക്കാരെ സൃഷ്ടിക്കാൻ ഈ കേന്ദ്രത്തിനു കഴിഞ്ഞു. 2022ൽ മാത്രം 36 പേരാണ് ഈ സെന്ററിൽ പഠിച്ച് ജോലിക്കു കയറിയത്. മലയാള മനോരമ തൊഴി‍ൽ വീഥിയിലെ മാതൃകാപരീക്ഷകൾ പഠനകേന്ദ്രത്തിലെ പ്രധാന പരിശീലനവിഭവമാണെന്നു സംഘാടകർ പറഞ്ഞു.

 

Content Summary : How Biju and his successors train their students for government jobs through the  Sree Arackal PSC coaching centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com