ADVERTISEMENT

പുലരുംവരെ കഥകളിയെന്നു കേട്ടിട്ടുണ്ട്; അതുപോലൊരു ക്ലാസ് സാധ്യമോ? കേരള കലാമണ്ഡലത്തിൽ ഒരിക്കൽ അങ്ങനെയൊരു ക്ലാസ് നടന്നു. രണ്ടു ദിവസത്തോളം നീണ്ട ആ ക്ലാസെടുത്തയാൾ കഴിഞ്ഞദിവസം അനശ്വരതയിലേക്കു മാഞ്ഞു– കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദ്!

 

കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ രാവിലെ 9.30നു തുടങ്ങിയ ക്ലാസ് ഉച്ചകഴിഞ്ഞും തുടർന്നപ്പോൾ കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരും അതു കേൾക്കാനെത്തി. വൈകിട്ട് അഞ്ചിനു ക്ലാസ് നിർത്തുന്നതാണു പതിവ്. കുട്ടികൾക്കു ചോദ്യങ്ങൾ തീരുന്നില്ല. പ്രസാദാകട്ടെ പണ്ഡിതോചിതമായി മലയാളത്തിലും സംസ്കൃതത്തിലും മറുപടി പറഞ്ഞു കൊണ്ടിരുന്നു. കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങി 14 കലാരൂപങ്ങളെക്കുറിച്ചുമുള്ള സംശയങ്ങൾക്കു പ്രസാദ് മറുപടി പറയുന്നതുകേട്ട് അമ്പരന്നു പോയി. സന്ധ്യ കഴിഞ്ഞതോടെ ക്ലാസ് നിർത്തട്ടെയെന്നു ചോദിച്ചപ്പോൾ കുട്ടികൾ ഒന്നടങ്കം എഴുന്നേറ്റുനിന്നു തുടരണമെന്ന് ആവശ്യപ്പെട്ടു. അന്നു രാത്രി എട്ടര വരെ ക്ലാസ് നീണ്ടു.

p-n-suresh
പി.എൻ.സുരേഷ്

മുഴുവൻ സമയവും വിദ്യാർഥികൾക്കൊപ്പം ക്ലാസ് കേട്ടിരുന്ന മടവൂർ ആശാൻ ബീയാർ പ്രസാദിന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ച രംഗം എന്റെ മനസ്സിലുണ്ട്. ഇദ്ദേഹമാണ് യഥാർഥ സകലകലാവല്ലഭൻ എന്നായിരുന്നു മടവൂരിന്റെ വാക്കുകൾ.

 

പിറ്റേദിവസവും പ്രസാദിന്റെ ക്ലാസ് തുടരണമെന്നു വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഞങ്ങൾ നിർബന്ധിച്ചതോടെ പ്രസാദ് വഴങ്ങി. പിറ്റേന്നു രാവിലെ എട്ടരയോടെ വീണ്ടും ക്ലാസ് തുടങ്ങി. ഉച്ചയ്ക്ക് ഒരു മണിയായിട്ടും അവസാനിപ്പിക്കാൻ കുട്ടികൾ സമ്മതിക്കുന്നില്ല. പ്രസാദിനു രണ്ടരയ്ക്കുള്ള വേണാട് എക്സ്പ്രസിനു തിരികെപ്പോവുകയും വേണം. അക്കാര്യം പറഞ്ഞപ്പോൾ മാത്രമാണു കുട്ടികൾ വഴങ്ങിയത്.

 

കലാമണ്ഡലത്തിലെ വിദ്യാർഥികളുടെ ഒരു ചോദ്യത്തിനു പ്രസാദ് നൽകിയ മറുപടി എക്കാലത്തും പ്രസക്തമാണ്. ചില മുദ്രകൾ കിഴക്കോട്ടു തിരിഞ്ഞുനിന്നു വേണം കാണിക്കാൻ എന്നാണു ചട്ടം. എന്നാൽ പലയിടത്തെയും വേദികൾ പല ദിക്കുകളിലേക്കാവും. അപ്പോൾ പ്രശ്നമാകില്ലേ എന്നായിരുന്നു സംശയം. ഒരു നിമിഷമേ വേണ്ടിവന്നുള്ളൂ മറുപടിക്ക്. ഭൂമിയെ ആ വേദിയിലേക്കു ചുരുക്കുക. പ്രകാശം നൽകുന്ന സൂര്യൻ സാക്ഷിയാകണം എന്നതിനാലാണല്ലോ കിഴക്കോട്ടു നോക്കി മുദ്രകാട്ടണം എന്നുപറയുന്നത്. സ്റ്റേജിലെ വിളക്കിന് അഭിമുഖമായി ആ മുദ്ര കാട്ടിയാൽ മതിയല്ലോ എന്നായിരുന്നു മറുപടി. അതായിരുന്നു ബീയാർ പ്രസാദ്!

 

കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലറാണ് ലേഖകൻ

 

Content Summary : Heart touching memories about Beeyar Prasad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com