ADVERTISEMENT

പണ്ഡിതൻ സന്യാസിയുടെ അടുത്തെത്തി പറഞ്ഞു: എനിക്കു സത്യം എന്തെന്നറിയണം. സന്യാസി ചോദിച്ചു: താങ്കളാരാണ്. അയാൾ പറഞ്ഞു: താങ്കൾക്കെന്നെ അറിയില്ലേ? ലോകമറിയുന്ന പണ്ഡിതനാണ് ഞാൻ. എങ്കിലും എനിക്കു സത്യം കണ്ടെത്താനായിട്ടില്ല. അറിയുന്ന കാര്യങ്ങളെല്ലാം എഴുതിക്കൊണ്ടുവരാൻ സന്യാസി ആവശ്യപ്പെട്ടു. മൂന്നു വർഷം കഴിഞ്ഞ് വലിയ ബാഗ് നിറയെ കടലാസുകളുമായി അയാളെത്തി. സന്യാസി പറഞ്ഞു. ഇതു മുഴുവൻ വായിക്കാൻ എനിക്കു സമയമില്ല. ചുരുക്കിയെഴുതൂ. വീണ്ടും മൂന്നുമാസം കഴിഞ്ഞ് പണ്ഡിതനെത്തിയപ്പോഴും നൂറുകണക്കിനു പേജുകൾ ഉണ്ടായിരുന്നു. വീണ്ടും പലതവണ വെട്ടിക്കുറയ്ക്കാനാവശ്യപ്പെട്ടപ്പോൾ പണ്ഡിതനു കാര്യം മനസ്സിലായി. അയാൾ ഒന്നുമെഴുതാതെ ഒരു കടലാസ് നൽകിയിട്ടു പറഞ്ഞു: ഇപ്പോൾ ഞാൻ ശൂന്യമാണ്. ഗുരു പറഞ്ഞു: നമുക്കു പഠനമാരംഭിക്കാം.

 

എന്തിനെക്കുറിച്ചാണോ പഠിക്കാനാഗ്രഹിക്കുന്നത് അതിന്റെ ശൂന്യതയിൽനിന്നുവേണം തുടങ്ങാൻ. മുൻവിധികളും പാതി അറിവുകളുമായി എന്തിനെ സമീപിച്ചാലും സമ്പൂർണജ്ഞാനം ഒരിക്കലും സാധ്യമാകില്ല. അഹംഭാവത്തിലും അപകർഷതയിലും തട്ടി അത്തരം അറിവുകൾക്കു ക്ഷതമേൽക്കും. ഒന്നും അറിയാത്ത ആളുകളെ പഠിപ്പിക്കാനാണ് എളുപ്പം. ഒന്നുമറിയില്ലെങ്കിൽ ഗുരുവിനും ശിഷ്യനുമിടയിൽ പഠിക്കേണ്ട വിഷയങ്ങളെക്കുറിച്ചുള്ള സമവാക്യങ്ങൾ എളുപ്പത്തിൽ രൂപപ്പെടും. എന്തെങ്കിലും അറിയുമെങ്കിൽ ആ അറിവിന്റെ തിരുത്തലോ രൂപമാറ്റമോ വേണ്ടി വന്നേക്കാം. 

 

ഒന്നും എഴുതാത്ത പലകയിൽ എന്തുമെഴുതാം. എന്തെങ്കിലും എഴുതിയിട്ടുള്ള പലകയിൽ നിലവിലുള്ളതു മായ്ച്ച ശേഷമേ എഴുതാനാകൂ. വേരൂന്നിയ തെറ്റുകൾ പിഴുതെറിയുക എന്നതാണ് പുതിയ ശരികൾ വളർത്താനാഗ്രഹിക്കു ന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പഠിക്കാനിരിക്കുന്നവർക്ക് എന്തെല്ലാമറിയാമെന്നും അവ പുതിയ പഠനത്തിന് എങ്ങനെ പ്രയോജനപ്പെടുമെന്നും തടസ്സമാകുമെന്നും തിരിച്ചറിഞ്ഞ് പഠിതാക്കളെ ഒരുക്കുന്നവർക്കു മാത്രമേ പാഠങ്ങൾ ശരിയായ രീതിയിൽ പകരാനാകൂ. 

 

ചതുരത്തിനു വൃത്തത്തെ ഉൾക്കൊള്ളാനാകില്ല. അളവിലും രൂപത്തിലും പാകപ്പെട്ടെങ്കിൽ മാത്രമേ അതു സാധ്യമാകൂ. അറിഞ്ഞതിന്റെ ബാക്കി അറിയാനുള്ള ശ്രമമല്ല, ആത്യന്തികമായി എന്ത് എന്നറിയാനുള്ള ശ്രമമാണ് യഥാർഥപഠനം. സ്വന്തമാക്കിയ ധാരണകളെയും അറിവുകളെയും തിരുത്താൻ ശേഷിയുള്ളവർക്കു മാത്രമാണ് പുതിയ അറിവുകൾ പൂർണതയിൽ നേടാനാകുന്നത്.

 

Content Summary : How to Learn New Things

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com