മടി കുടി കെടുത്തും
Mail This Article
ഇന്നു കാണുന്ന ദുബായ് നഗരത്തിന്റെ സ്ഥാപകനും ക്രാന്തദർശിയായ രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ഷെയ്ഖ് റാഷീദ് (1912 –1990) ഒരിക്കൽ പറഞ്ഞു: ‘‘എന്റെ അപ്പൂപ്പൻ ഒട്ടകപ്പുറത്തു യാത്ര ചെയ്തിരുന്നു, എന്റെ അച്ഛനും ഒട്ടകപ്പുറത്തു യാത്ര ചെയ്തിരുന്നു, ഞാൻ മെഴ്സിഡീസിൽ യാത്ര ചെയ്യുന്നു. എന്റെ മകൻ ലാൻഡ് റോവറിൽ യാത്ര ചെയ്യും, അവന്റെ മകനും ലാൻഡ് റോവറിൽ യാത്ര ചെയ്യും. പക്ഷേ അവന്റെ മകൻ ഒട്ടകപ്പുറത്തു യാത്ര ചെയ്യും.’’. 1958 മുതൽ 32 വർഷം ദുബായ് ഭരിച്ച ഷെയ്ഖ് റാഷീദ് എന്തുകൊണ്ടു താനിങ്ങനെ പറയുന്നുവെന്ന് വിശദീകരിച്ചു: ‘കഠിനകാലം ശക്തരെ സൃഷ്ടിക്കും. ശക്തർ ക്ലേശരഹിതകാലം സൃഷ്ടിക്കും. ക്ലേശരഹിതകാലം ദുർബലരെ സൃഷ്ടിക്കും. ദുർബലർ ക്ലേശകരമായ കാലം സൃഷ്ടിക്കും. പലരും ഇതു മനസ്സിലാക്കില്ല. നാം യോദ്ധാക്കളെയാണ്, ഇത്തിള്‍ക്കണ്ണികളെയല്ല വളർത്തേണ്ടത്’. പ്രയത്നം കൂടാതെ സുഖജീവിതം കൈവന്നവർ അലസരും വെല്ലുവിളികളെ നേരിടാൻ താൽപര്യമില്ലാത്തവരുമാകും. പുതുതായൊന്നും സംഭാവന ചെയ്യാൻ അവർക്കു കഴിയില്ല. മനുഷ്യരാശിക്ക് കാര്യമായി എന്തെങ്കിലും നൽകിയവരെല്ലാം കഠിനസാഹചര്യങ്ങളിൽ കഷ്ടപ്പെട്ടു പണിയെടുത്തവരാണ്.