ADVERTISEMENT

ദേശീയതലത്തിൽ എംബിബിഎസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി എന്നീ കോഴ്സുകളുടെ അണ്ടർഗ്രാജ്വേറ്റ് പ്രവേശനത്തിനായി മേയ് 7ന് (ഞായർ) ‘NEET (UG) 2023’ (നാഷനൽ എലിജിബിലിറ്റി–കം–എൻട്രൻസ് ടെസ്റ്റ്: അണ്ടർഗ്രാജ്വേറ്റ് 2023) പൊതുപരീക്ഷ നടത്തും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ്ചുമതല (www.nta.ac.in). സിലബസ് ഉൾപ്പെടെ വിവരങ്ങൾ, അപേക്ഷാസമർപ്പണം: https://neet.nta.nic.in.

Read Also : സഹകരണ മേഖലയിലെ ജോലിയാണോ ലക്ഷ്യം

ആയുഷ് അടക്കം ഇന്ത്യയിലെ എല്ലാ അംഗീകൃത മെഡിക്കൽ സ്ഥാപനങ്ങൾ, എയിംസ്, ജിപ്മർ, കൽപിത സർവകലാശാലകൾ എന്നിവയിലെ ബാച്‌ലർ ബിരുദ പ്രവേശനം നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ്. സ്വകാര്യ, അൺ–എയ്ഡഡ്, എ‍യ്ഡഡ് മൈനോറിറ്റി, നോൺ–മൈനോറിറ്റി മെഡിക്കൽ കോളജുകളിലെയെല്ലാം എൻആർഐ / മാനേജ്മെന്റ് ക്വോട്ട ഉൾപ്പെടെ എല്ലാ സീറ്റുകളിലെയും പ്രവേശനവും ഇതിൽപെടും. 

 

ബാച്‌ലർ ഓഫ് വെറ്ററിനറി സയൻസിലെ 15% ഓൾ ഇന്ത്യ ക്വോട്ട, മിലിറ്ററി നഴ്സിങ് സർവീസിലെ ബിഎസ്‌സി നഴ്സിങ് എന്നിവയിലെ സിലക്‌ഷനും നീറ്റ് സ്കോർ അടിസ്ഥാനമാക്കിയാകും. ബിഎസ‌്‌സി (ഓണേഴ്സ്) നഴ്സിങ് പ്രവേശനത്തിന് ഈ സ്കോർ ഉപയോഗിക്കുന്ന സ്ഥാപനങ്ങളുണ്ട്. പക്ഷേ, അഗ്രികൾചർ–അനുബന്ധ ബാച്‌ലർ കോഴ്സുകളിലെ 20% ഓൾ ഇന്ത്യ ക്വോട്ടയുടെ സിലക്‌ഷൻ നീറ്റ് സ്കോർ നോക്കിയല്ല; അതിന് സിയുഇടി–ഐസിഎആർ–യുജി എൻട്രൻസ് വേറെയുണ്ട്.

 

മലയാളമുൾപ്പെടെ 13 ഭാഷകളിൽ നീറ്റ് നടത്തും. അപേക്ഷാവേളയിൽ തിരഞ്ഞെടുക്കുന്ന ഭാഷ പിന്നീട് മാറ്റാനാകില്ല. മലയാളം തിരഞ്ഞെടുക്കുന്നവർക്ക് ഇംഗ്ലിഷ് ബുക്‌ലെറ്റ് കൂടി നൽകും. ചോദ്യങ്ങളിലോ ഉത്തരങ്ങളിലോ പരിഭാഷയിൽ പിഴവുണ്ടെങ്കിൽ ഇംഗ്ലിഷിൽ എഴുതിയതാകും അന്തിമമായി കണക്കാക്കുക. 

 

∙ അപേക്ഷ

ഏപ്രിൽ 6 രാത്രി 9 വരെ https://neet.nta.nic.in എന്ന സൈറ്റിൽ അപേ‌ക്ഷ സമർപ്പിക്കാം. അന്നു രാത്രി 11.50 വരെ ഓൺലൈനായി അപേക്ഷാഫീ അടയ്ക്കാം. നിർദേശങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിന്റെ 6–9, 33-43 പേജുകളിലുണ്ട്. ഒന്നിലേറെ അപേക്ഷ പാടില്ല. നീറ്റിൽ സ്കോർ നേടിയതുകൊണ്ടു മാത്രം പ്രവേശനം കിട്ടില്ല. സ്ഥാപനങ്ങളുടെ നിബന്ധനകൾ പാലിച്ച് യഥാസമയം അപേക്ഷിക്കണം. 15% അ‌ഖിലേന്ത്യാ ക്വോട്ട, കേന്ദ്രീയ സർവകലാശാലകൾ, എഎഫ്എംസി മുതലായവയിലെ പ്രവേശനം സംബന്ധിച്ച വിവരങ്ങൾക്ക് www.mohfw.gov.in, www.mcc.nic.in എന്നീ സൈറ്റുകളും ഓരോ സ്ഥാപനത്തിന്റെയും സൈറ്റും നോക്കാം. നീറ്റ് സ്കോർ ആധാരമാക്കി ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കൗൺസലിങ്ങിന് (ആയുഷ്) www.ayush.gov.in, www.aaccc.gov.in എന്നീ സൈറ്റുകൾ കാണാം.

 

∙ പരീക്ഷ 

 

പരീക്ഷയ്ക്ക് കടലാസും പേനയും ഉപയോഗിച്ചുള്ള ഒരു പേപ്പർ. ഫിസിക്‌സ്, കെമിസ്‌ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ 45 വീതം ആകെ 180 ഒബ്‌ജെക്‌ടീവ് ചോദ്യങ്ങൾക്ക് 200 മിനിറ്റിൽ ഉത്തരം അടയാളപ്പെടുത്തണം. നാലുത്തരങ്ങളിൽ നിന്നു ശരിയുത്തരം തിരഞ്ഞെടുക്കേണ്ട രീതിയാണ്. പരീക്ഷ മെയ് 7ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.20 വരെ. ഓരോ വിഷയത്തിലും 35, 15 വീതം ചോദ്യങ്ങളുള്ള എ,ബി വിഭാഗങ്ങളാണ്. 

 

ബിയിലെ 15 ൽ 10ന് ഉത്തരം നൽകിയാൽ മതി. ശരിയുത്തരത്തിനു 4 മാർക്ക് വീതം ആകെ 720 മാർക്ക്. തെറ്റിന് ഒരു മാർക്കു കുറയ്‌ക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ഒരു പരീക്ഷാകേന്ദ്രമെങ്കിലുമുണ്ട്. വിദേശത്തെ 14 അടക്കം ഉദ്ദേശം 500 കേന്ദ്രങ്ങളിൽ പരീക്ഷ നടത്തും.

 

table

∙ പ്രവേശന യോഗ്യത

 

ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി (അഥവാ ബയോടെക്‌നോളജി) എന്നിവയ്ക്കു മൊത്തം 50% എങ്കിലും മാർക്കോടെ 12 ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 40% മാർക്ക് മതി. 12 ലെ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിദേശത്തു പഠിച്ച് യോഗ്യത നേടിയവർക്ക് 50% മാർക്ക് വേണം.

ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി ബിരുദ പ്രവേശനത്തിനു ബയോടെക്നോളജി പരിഗണിക്കില്ല. സിദ്ധയ്ക്ക് പത്തിലോ പന്ത്രണ്ടിലോ തമിഴ് പഠിച്ചിരിക്കണം. യുനാനിക്ക് പത്തിലോ പന്ത്രണ്ടിലോ ഉറുദു, അറബിക്, പേർഷ്യൻ എന്നിവയിലൊരു ഭാഷ പഠിച്ചിരിക്കണം. നിർദിഷ്ട ഭാഷ പഠിച്ചിട്ടില്ലാത്തവർ കോഴ്സിന്റെ ആദ്യവർഷം അതു പഠിക്കേണ്ടിവരും.

 

എയിംസ്, ജിപ്മർ എന്നിവയടക്കമുള്ള സ്ഥാപനങ്ങൾ പ്രവേശനത്തിനു മിനിമം മാർക് നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അതു പാലിക്കാം. 2023 ഡിസംബർ 31ന് 17 വയസ്സു തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. ഒസിഐ /പിഐഒ വിഭാഗക്കാരെ പ്രവേശനത്തിന് എൻആർഐ അഥവാ സൂപ്പർന്യൂമററി സീറ്റുകളിലേക്കു മാത്രമേ പരിഗണിക്കൂ. ഓപ്പൺ-സ്കൂൾ വിദ്യാർഥികളെയും ബയോളജി/ ബയോടെക്നോളജി അഡീഷനൽ വിഷയമായി പഠിച്ചവരെയും നീറ്റിനിരുത്തുമെങ്കിലും ബന്ധപ്പെട്ട കേസുകളിലെ വിധിക്കു വിധേയമായാകും പ്രവേശനം. ഓൾ ഇന്ത്യ റാങ്ക് മാത്രമാണ് വിദ്യാർഥികളെ എൻടിഎ അറിയിക്കുക. പ്രവേശനാധികാരികൾ അപേക്ഷ ക്ഷണിച്ച് അതതു സ്ഥാപനങ്ങളിലെ വിശേഷയോഗ്യതകളും സംവരണവ്യവസ്ഥകളും അനുസരിച്ച് റാങ്ക് ചെയ്ത് പ്രവേശനം നടത്തും. നീറ്റിൽ 50–ാം പെർസെന്റൈൽ സ്കോറെങ്കിലും ഉണ്ടെങ്കിലേ പ്രവേശനാർഹതയുള്ളൂ. പട്ടിക, പിന്നാക്ക വിഭാഗക്കാർക്കു 40–ാം പെർസെന്റൈൽ മതി. ഭിന്നശേഷിക്കാർക്ക് 45–ാം പെർസെന്റൈലും. പട്ടിക, പിന്നാക്ക വിഭാഗങ്ങളിലെ ഭിന്നശേഷിക്കാർക്ക് 40–ാം പെർസെന്റൈൽ.

സർക്കാർ/ സർക്കാർ–എയ്ഡഡ് സ്ഥാപനങ്ങൾ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്ര സർവകലാശാലകൾ  എന്നിവയിലെ ഓൾ ഇന്ത്യ ക്വോട്ട സീറ്റുകളിൽ പട്ടികജാതി / പട്ടികവർഗ / പിന്നാക്ക / സാമ്പത്തികപിന്നാക്ക /ഭിന്നശേഷി വിഭാഗക്കാർക്ക് യഥാക്രമം 15 / 7.5 / 27 / 10 ശതമാനം സീറ്റുകൾ സംവരണം ചെയ്‌തിട്ടുണ്ട്. ഓരോ കാറ്റഗറിയിലും 5% ഭിന്നശേഷിക്കാർക്ക്. സംശയപരിഹാരത്തിന് ഫോൺ : 011-40759000 / 01169227700 ; neet@nta.ac.in.

 

∙ കേരളത്തിലെ മെഡിക്കൽ പ്രവേശനം

 

ദേശീയ റാങ്ക്‌ലിസ്റ്റിൽനിന്ന് കേരളത്തിൽ പ്രവേശനത്തിന് അർഹതയുള്ളവരെ തിരഞ്ഞെടുത്ത് അവർ മാത്രമുൾപ്പെടുന്ന സംസ്ഥാന റാങ്ക്‌ലിസ്റ്റ് തയാറാക്കും. അത് അടിസ്ഥാനമാക്കിയാണ് കേരളത്തിലെ മെഡിക്കൽ–അനുബന്ധ ബാച്‌ലർ കോഴ്സ് സിലക്‌ഷൻ. ഉദാഹരണത്തിന് കേരളത്തിൽ പ്രവേശനത്തിന് അർഹതയുള്ളവരിൽ ആദ്യത്തെ 4 പേരുടെ റാങ്ക് ദേശീയലിസ്‌റ്റിൽ 12, 99, 173, 480 എന്നിങ്ങനെയാണെന്നു കരുതുക. കേരള ലിസ്റ്റിൽ അവരുടെ റാങ്ക് 1, 2, 3, 4 എന്ന് ആയിരിക്കും. ഇങ്ങനെ സംസ്ഥാന റാങ്ക്‌ലിസ്റ്റ് തയാറാക്കി, കേരളത്തിലെ സംവരണക്രമവും മറ്റു വ്യവസ്ഥകളും പാലിച്ച് എൻട്രൻസ് പരീക്ഷാ കമ്മിഷണർ സിലക്‌ഷനും സീറ്റ് അലോട്മെന്റും നടത്തും.

 

∙ ഓൾ ഇന്ത്യ ക്വോട്ട

 

ദേശീയതലത്തിൽ കേരളത്തിലേതടക്കം സർക്കാർ മെഡിക്കൽ–ഡെന്റൽ കോളജുകളിലെ 15% എംബിബിഎസ് / ബിഡിഎസ് സീറ്റുകളിലേക്ക് കുട്ടികളെ ഓൺലൈനായി അലോട്ട് ചെയ്യുന്നത് കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി ആയിരിക്കും. www.mcc.nic.in എന്ന സൈറ്റിൽ ചോയ്സുകൾ സ്വീകരിച്ച് അലോട്മെന്റ് നടത്തും. ഇതിനു പുറമേ കൽപിത / കേന്ദ്ര സർവകലാശാലകൾ, ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഇഎസ്ഐസി, എയിംസ്, ജിപ്മർ, ഡൽഹി / ബനാറസ് / അലിഗഡ് സർവകലാശാലകൾ എന്നിവയിലെ സീറ്റുകളും ഈ കൗൺസലിങ്ങിൽ വരും. പക്ഷേ, ഈ സ്ഥാപനങ്ങൾ സംവരണമടക്കം സ്വന്തം വ്യവസ്ഥകളനുസരിച്ചാവും പ്രവേശനം നടത്തുക. നീറ്റ് അപേക്ഷാവേളയിൽ എഎഫ്എംസിക്കും റജിസ്റ്റർ ചെയ്തവരിൽ നിന്നു മികവുള്ളവരെ ക്ഷണിച്ച്, വിശേഷ ടെസ്റ്റുകൾക്കു വിധേയരാക്കി ആ സ്ഥാപനം അന്തിമ സിലക്‌ഷൻ‌ നടത്തും. സങ്കീർണ വ്യവസ്ഥകളാണ് ഓൾ ഇന്ത്യ ക്വോട്ടയ്ക്കും അതുമായി ബന്ധപ്പെട്ട പ്രവേശനത്തിനും.

 

∙  പെർസെന്റൈലും പെർസന്റേജും

 

വിദ്യാർഥി നേടുന്ന മാർക്ക് ഇത്ര ശതമാനം (പെർസന്റേജ്) എന്ന് പറയാറുണ്ട്. പക്ഷേ, പെർസെന്റൈൽ സ്കോർ മറ്റു കുട്ടികളുടെ പ്രകടന‌ത്തെയും ആശ്രയിച്ചിരിക്കും. ഒരാളുടെ പെർസെന്റൈൽ 87–ാമത്തേത് എന്നു പറഞ്ഞാൽ, 87% പേരുടെ മാർക്ക് നിങ്ങളുടേതിനു തുല്യമോ അതിൽ താഴെയോയെന്ന് മനസ്സിലാക്കാം. 13% പേരുടെ മാർക്ക് നിങ്ങളുടേതിനെക്കാൾ മെച്ചമാണെന്നും പറയാം.

 

∙ നീറ്റ്– മലയാളം ഓപ്റ്റ് ചെയ്താൽ  

 

നീറ്റിൽ ഇംഗ്ലിഷ്, ഹിന്ദി, മലയാളം  ഉൾപ്പെടെ 13 ഭാഷകളിൽ ചോദ്യങ്ങൾ ലഭിക്കും. കേരളത്തിലും ലക്ഷദ്വീപിലുമാണ് മലയാളത്തിൽ ചോദ്യം കിട്ടുക. മലയാളം തിരഞ്ഞെടുക്കുന്നവർ ഒരു കാര്യമോർക്കണം. സാധാരണഗതിയിൽ പരീക്ഷാർഥികൾ നൽകിയ 2 പരീക്ഷാകേന്ദ്രങ്ങളുടെ മുൻഗണനാക്രമം അനുസരിച്ച് കേന്ദ്രം അനുവദിച്ചുകിട്ടാറുണ്ട്. പക്ഷേ, മലയാളത്തിൽ ചോദ്യം വേണ്ടവർക്ക് അവരാവശ്യപ്പെട്ട കേന്ദ്രങ്ങളിൽ വേണ്ടത്ര മലയാളം അപേക്ഷകരില്ലാത്ത പക്ഷം, ചോദിച്ചിട്ടില്ലാത്ത മറ്റേതെങ്കിലും കേന്ദ്രത്തിലേക്ക് അലോട്ട് ചെയ്തേക്കാം. 

 

∙  ശ്രദ്ധിക്കാം

 

·∙ റജിസ്ട്രേഷനു ശേഷം ഒരു തിരുത്തും അനുവദിക്കില്ല. ‘സബ്മിറ്റ്’ ബട്ടൺ അമർത്തുന്നതിനു മുൻപ് എല്ലാം ശരിയെന്ന് ഉറപ്പാക്കണം.

∙കൺഫർമേഷൻ പേജ്, അഡ്മിറ്റ് / സ്കോർ കാർഡ് മുതലായവ ഡൗൺലോഡ് ചെയ്യാൻ UMANG, DigiLocker എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. 

∙ അപേക്ഷിക്കാൻ അവസാനദിവസം വരെ കാത്തിരിക്കേണ്ട.

∙ഉത്തരങ്ങളുടെ പുനർമൂല്യനിർണയമോ, മാർക്കു വീണ്ടും കൂട്ടലോ ഇല്ല.

∙സിസ്റ്റത്തിൽ നിന്നു കിട്ടുന്ന അപേക്ഷാ നമ്പറും പണമടച്ചതിന്റെ കൺഫർമേഷൻ പേജും സൂക്ഷിക്കണം. 

∙മൊബൈൽ ഫോൺ നമ്പറും ഇ–മെയിൽ ഐഡിയും വിദ്യാർഥിയുടെയോ രക്ഷിതാക്കളുടെയോ ആയിരിക്കണം. ഇവയിലേക്കാണ് അറിയിപ്പുകൾ വരിക.

·∙ തപാലിലോ ഇ–മെയിലിലോ മറ്റോ ഒരു രേഖയും അയയ്ക്കേണ്ട.

https://nta.ac.in എന്ന സൈറ്റിലെ ‍ഡൗൺലോഡ് ലിങ്കിൽ നിന്നു മുൻവർഷങ്ങളിലെ ചോദ്യക്കടലാസുകൾ കിട്ടും.

∙പുതിയ അറിയിപ്പുകളുണ്ടോയെന്ന് www.nta.ac.in എന്ന സൈറ്റിൽ ഇടയ്ക്കു നോക്കണം.

 

Content Summary : NEET UG 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com