ADVERTISEMENT

കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്‌ചർ, ബിഫാം, മെഡിക്കൽ–അഗ്രികൾചറൽ–അനുബന്ധ കോഴ്സുകൾ, കേരള കാർഷിക സർവകലാശാലയിലെ വിശേഷ കോഴ്സുകൾ എന്നിവയിലെ ബിരുദ പ്രവേശനത്തിന് ഏപ്രിൽ 10 വൈകിട്ട് 5 വരെ www.cee.kerala.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം എസ്എസ്എൽസി, സ്വദേശവും ജനനത്തീയതിയും തെളിയിക്കുന്ന രേഖകൾ, 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ, കയ്യൊപ്പ് എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അർഹത തെളിയിക്കുന്നതിനുള്ള മറ്റു രേഖകൾ ഏപ്രിൽ 20ന് അകവും. എൻജിനീയറിങ് എൻട്രൻസ് പരീക്ഷാഫലം ജൂൺ 20ന് എങ്കിലും അറിയാം.

എൻട്രൻസ് ഒന്നാം പേപ്പർ (ഫിസിക്സ് & കെമിസ്ട്രി) മേയ് 17ന് രാവിലെ 10 മുതൽ 12.30 വരെയും രണ്ടാം പേപ്പർ (മാത്തമാറ്റിക്സ്) ഉച്ചകഴിഞ്ഞ് 2.30 മുതൽ 5 വരെയും.  

ട്യൂഷൻ ഫീ നിരക്കുകൾ, സ്വാശ്രയ സീറ്റ് വിഭജനം എന്നിവയടക്കമുള്ള വിവരങ്ങൾ അലോട്മെന്റിനു മുൻപ് അറിയിക്കും.  കേരള എൻട്രൻസ് സ്കോർ അടിസ്ഥാനത്തിൽ പ്രവേശനം എൻജിനീയറിങ്, ഫാർമസി കോഴ്സുകൾക്കു മാത്രം. മെ‍ഡിക്കൽ–അഗ്രികൾചറൽ പ്രോഗ്രാമുകളിലെ സിലക്‌ഷൻ ദേശീയ നീറ്റ്–2023 റാങ്കിങ് നോക്കിയാണ്. ബിആർക്കിന് എൻട്രൻസ് പരീക്ഷയില്ല. പക്ഷേ ‘നാറ്റ’ എന്ന അഭിരുചിപ്പരീക്ഷയിൽ യോഗ്യത തെളിയിക്കേണ്ടതുണ്ട്.

പഠനശാഖകൾ

1. എൻജിനീയറിങ് / ആർക്കിടെക്‌ചർ ശാഖകൾ (53): ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ‍‍ഡേറ്റ സയൻസ്, ‍‍‍‍‍അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് & ഇൻസ്‌ട്രുമെന്റേഷൻ, അഗ്രികൾചറൽ എൻജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എയ്‌റോനോട്ടിക്കൽ, ആർക്കിടെക്‌ചർ, ഓട്ടമൊബീൽ, ബയോടെക്‌നോളജി & ബയോകെമിക്കൽ, കംപ്യൂട്ടർ സയൻസ് & എൻജി & ബിസിനസ് സിസ്റ്റംസ്, കംപ്യൂട്ടർ സയൻസ് & എൻജി (ബ്ലോക് ചെയിൻ), ബയോമെഡിക്കൽ, ബയോടെക്‌നോളജി, കംപ്യൂട്ടർ എൻജി & ആപ്ലിക്കേഷൻസ്, കംപ്യൂട്ടർ എൻജി, സിവിൽ, കംപ്യൂട്ടർ സയൻസ് & ഡിസൈൻ, കെമിക്കൽ, കംപ്യൂട്ടർ സയൻസ് & എൻജി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിങ്), കംപ്യൂട്ടർ സയൻസ് & എൻജി (‍‍ഡേറ്റാ സയൻസ്), സൈബർ സെക്യൂരിറ്റി, കംപ്യൂട്ടർ സയൻസ് & എൻജി, കംപ്യൂട്ടർ സയൻസ് & എൻജി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), കംപ്യൂട്ടർ സയൻസ് & ബിസിനസ് സിസ്റ്റംസ്, സിവിൽ & എൻവയൺമെന്റൽ എൻജി, കംപ്യൂട്ടർ സയൻസ് & എൻജി (സൈബർ സെക്യൂരിറ്റി), ഡെയറി ടെക്, ഇലക്ട്രോണിക്‌സ് & ബയോമെഡിക്കൽ, ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷൻ, ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് & ഇൻസ്‌ട്രുമെന്റേഷൻ, ഇലക്‌ട്രിക്കൽ & കംപ്യൂട്ടർ എൻജി, ഇലക്‌ട്രോണിക്‌സ് & കംപ്യൂട്ടർ എൻജി, സേഫ്‌റ്റി &  ഫയർ, ഫുഡ് ടെക്‌നോളജി, കംപ്യൂട്ടർ സയൻസ് & എൻജി (ഐഒടി, സൈബർ സെക്യൂരിറ്റി, ബ്ലോക് ചെയിൻ), ഇൻസ്‌ട്രുമെന്റേഷൻ & കൺട്രോൾ, കംപ്യൂട്ടർ സയൻസ് & എൻജി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ‍‍ഡേറ്റാ സയൻസ്), ഇൻഡസ്‌ട്രിയൽ, കംപ്യൂട്ടർ സയൻസ് & എൻജി (ഐഒടി), ഐടി, മെക്കാനിക്കൽ (ഓട്ടോ), മെക്കാനിക്കൽ, മെറ്റലർജിക്കൽ & മെറ്റീരിയൽസ്, മെക്കാനിക്കൽ (പ്രൊഡക്‌ഷൻ), മെക്കട്രോണിക്‌സ്, െമറ്റലർജി, പോളിമെർ, പ്രൊഡക്‌ഷൻ, പ്രിന്റിങ്, റോബട്ടിക്സ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബട്ടിക്സ് & ഓട്ടമേഷൻ, നേവൽ ആർക്കിടെക്‌ചർ & ഷിപ് ബിൽഡിങ്.

2. മറ്റു കോഴ്സുകൾ: എംബിബിഎസ്, ഡെന്റൽ സർജറി, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി, അഗ്രികൾചർ, ഫോറസ്‌ട്രി, ഫിഷറീസ്, വെറ്ററിനറി സയൻസ് & ആനിമൽ ഹസ്ബൻഡറി, ഫാർമസി, കേരള കാർഷിക സർവകലാശാലയിലെ ബിഎസ്‌സി (ഓണേഴ്സ്) കോ–ഓപ്പറേഷൻ & ബാങ്കിങ് / ക്ലൈമറ്റ് ചേഞ്ച് & എൻവയൺമെന്റൽ സയൻസ്, ബിടെക് ബയോടെക്നോളജി

KEAM Entrance Exam : How to apply?
Representative Image. Photo Credit : iStockPhoto.com

പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യത

1. എൻജിനീയറിങ്: 12 ൽ മാത്‌സ്, ഫിസിക്‌സ് എന്നിവയ്‌ക്കു പുറമേ കെമിസ്‌ട്രി / കംപ്യൂട്ടർ സയൻസ് / ബയോടെക് / ബയോളജി ഇവയൊക്കെ ചേർത്ത് 45% മാർക്കു വേണം. കെമിസ്‌ട്രിയൊഴികെയുള്ള വിഷയങ്ങൾ പരിഗണിക്കുന്നതിനു വിശേഷ നിബന്ധനകളുണ്ട്.

2. മെഡിക്കൽ / അഗ്രികൾചറൽ: എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് 12 ൽ ബയോളജി / കെമിസ്‌ട്രി / ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50% എങ്കിലും മാർക്കു വേണം. ബയോളജിയില്ലെങ്കിൽ ബയോടെക്‌നോളജി മതി. 

ആയുർവേദ, ഹോമിയോ, സിദ്ധ, യൂനാനി, അഗ്രിക്കൾചർ, ഫോറസ്‌ട്രി, ഫിഷറീസ്, കോ–ഓപ്പറേഷൻ, ബയോടെക്നോളജി (കാർഷിക സർവകലാശാലയിലെ മാത്രം), ക്ലൈമറ്റ് ചേഞ്ച് എന്നിവയ്ക്ക് 12ൽ ബയോളജി / കെമിസ്‌ട്രി /ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50% എങ്കിലും മാർക്കു വേണം. സിദ്ധയ്ക്ക് 10ലോ 12ലോ തമിഴ് പഠിച്ചിരിക്കണം; ഇല്ലെങ്കിൽ ആദ്യവർഷ ക്ലാസിൽ തമിഴ് കോഴ്സ് ജയിക്കണം. യൂനാനിക്ക് പത്താം ക്ലാസിൽ ഉറുദു / അറബിക് / പേർഷ്യൻ അഥവാ നിർദിഷ്ട അധികയോഗ്യത വേണം. സിദ്ധ, യൂനാനി എന്നിവയ്ക്കു നിർദിഷ്ട അധിക ഭാഷായോഗ്യതയില്ലെങ്കിൽ ഒന്നാംവർഷ ക്ലാസിൽ ഈ ഭാഷകൾ വേറെ പഠിക്കേണ്ടിവരും.

വെറ്ററിനറിക്ക് ഇംഗ്ലിഷ്, ബയോളജി, കെമിസ്‌ട്രി, ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50% മാർക്ക്.  ക്ലൈമറ്റ് ചേഞ്ചിന് 12ൽ ബയോളജി  / കെമിസ്‌ട്രി  / ഫിസിക്‌സ് എന്നിവയ്‌ക്കു മൊത്തം 50% മാർക്കിനു പുറമേ, 12ൽ  മാത്‍സും വേണം. മെഡിക്കൽ–അനുബന്ധ / കാർഷിക കോഴ്സുകൾക്കെല്ലാം നീറ്റ് (യുജി)–2023 യോഗ്യത നേടിയിരിക്കണം. ബിഎസ്‌സി ജയിച്ചവർക്ക് പ്രത്യേക വ്യവസ്ഥകളുണ്ട്

3. ബിഫാം: 12ൽ ഫിസിക്‌സ് കെമിസ്‌ട്രി എന്നിവയ്‌ക്കു പുറമേ മാത്‌സ് / ബയോളജി ഇവയൊന്നും പഠിച്ചു ജയിച്ചിരിക്കണം.  

4. ബി ആർക്ക് : മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തം 50% മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. മാത്‌സ് ഉൾപ്പെട്ട 3 വർഷ ഡിപ്ലോമയിൽ മൊത്തം 50% മാർക്കായാലും മതി. എൻട്രൻസ് പരീക്ഷയെഴുതേണ്ട. പക്ഷേ NATA–2023 എന്ന ദേശീയ അഭിരുചി പരീക്ഷയിൽ ജൂൺ 30നു മുൻപു യോഗ്യത നേടണം. 

സ്വദേശം സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കണം. 12 ലെ പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം. 2023 ഡിസംബർ 31ന് 17 വയസ്സു തികയണം. വിഎച്ച്എസ്ഇ 12നു തുല്യമാണ്. ഉയർന്ന പ്രായമില്ല. പക്ഷേ, മെഡിക്കൽ–അനുബന്ധ കോഴ്സുകൾക്ക് നീറ്റ് വ്യവസ്ഥകൾ പാലിക്കണം.

മാർക്കിളവ്

എൻജിനീയറിങ് കോഴ്സുകളിൽ പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% മാർക്ക് ഇളവുണ്ട്. എംബിബിഎസ്, ബിഡിഎസ് ആയുർവേദ, ഹോമിയോ, സിദ്ധ, യൂനാനി കോഴ്സുകളിൽ പട്ടിക, പിന്നാക്ക വിഭാഗക്കാർ നിർദിഷ്ട 3 വിഷയങ്ങൾക്കു 40% എങ്കിലും മാർക്ക് നേടിയിരിക്കണം; ഭിന്നശേഷി വിഭാഗക്കാർ 45%.

കാർഷിക സർവകലാശാലാ കോഴ്സുകളിൽ പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% മാർക്ക് കുറച്ചു മതി. പട്ടികവിഭാഗക്കാർ പരീക്ഷ ജയിച്ചാൽ മതി. വെറ്ററിനറിക്കു പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 47.5% മാർക്ക് മതി. 

മാർക്ക് 12 ലേത് മാത്രമോ?

പ്രവേശനത്തിന് അർഹത നിർണയിക്കുന്നതിനും റാങ്കിങ്ങിനും വ്യത്യസ്‌ത രീതികളിലാണ് യോഗ്യതാപരീക്ഷയിലെ മാർക്കു പരിഗണിക്കുന്നത്. 11, 12 ക്ലാസുകൾ രണ്ടിലും ബോർഡ് പരീക്ഷയാണെങ്കിൽ 2 ക്ലാസുകളിലെയും മൊത്തം മാർക്കാണു മിനിമം യോഗ്യതയ്‌ക്കു നോക്കുക. അതായത്, പ്രസക്ത വിഷയങ്ങളുടെ മൊത്തം മാർക്ക്. 

എന്നാൽ, 12–ാം ക്ലാസിന്റെ അവസാനം മാത്രമാണ് ബോർഡ് പരീക്ഷയെങ്കിൽ അതിലെ മാർക്ക് നോക്കി അർഹത തീരുമാനിക്കും. ഇപ്പറഞ്ഞ രീതി ഏതായാലും സിലക്‌ഷൻ റാങ്കിങ്ങിനു പരിഗണിക്കുക ഫൈനൽ ഇയർ മാർക്ക് ആയിരിക്കും.      

ക്രീമിലെയറിൽ അല്ലെന്നു തെളിയിക്കാൻ

പിന്നാക്ക വിഭാഗക്കാർ സംവരാണാനുകൂല്യം ലഭിക്കാൻ നിർദിഷ്ട നിബന്ധനപ്രകാരം നോൺ ക്രീമിലെയർ (മേൽത്തട്ടിലല്ലെന്ന) സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രോസ്‌പെക്‌ടസിന്റെ 11–ാം അനുബന്ധത്തിലെ പിന്നാക്ക സമുദായലിസ്‌റ്റിലെ (പേജ് 143, 144) ഏതു വിഭാഗത്തിൽ പെടുന്നുവെന്നും വ്യക്തമാക്കിയിരിക്കണം. സംവരണാർഹതയുള്ള ക്രിസ്ത്യൻ വിദ്യാർഥികൾ ഏത് ഉപവിഭാഗമെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റാണ് അപ്‌ലോഡ് ചെയ്യേണ്ടത്.

സംവരണം കിട്ടാൻ അർഹതപ്പെട്ട മറ്റു സമുദായക്കാരും (ഒഇസി) മേൽത്തട്ടിലല്ലെന്ന രേഖ ഹാജരാക്കണം. ഓരോ തരത്തിലുമുള്ള സംവരണം ലഭിക്കുന്നതിന് പ്രോസ്പെക്ടസിൽ നിർദേശിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ യഥാസമയം അപ്‌ലോഡ് ചെയ്യണം. പട്ടികവിഭാഗക്കാർ തഹസിൽദാർ നൽകിയ ജാതി സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

സീറ്റു വിഭജനം

എംബിബിഎസ്, ബിഡിഎസ്  സർക്കാർ സീറ്റുകളുടെ 15% അഖിലേന്ത്യാ ക്വോട്ടയായി നീക്കിവച്ചിരിക്കുന്നു. അഗ്രി / വെറ്ററിനറി / ഫിഷറീസ് / സർവകലാശാലകളിലെ കോഴ്സുകൾക്കുമുണ്ട് അഖിലേന്ത്യാ വിഹിതം. കേന്ദ്ര – സംസ്‌ഥാന സർക്കാരുകളുടെ നോമിനികൾക്കും മറ്റുമുള്ള സംവരണ സീറ്റുകൾ വേറെ. സ്‌പോർട്‌സ്, എൻസിസി, വിമുക്‌തഭട ക്വോട്ട, കർഷകരുടെ മക്കൾ തുടങ്ങിയ സംവരണ വിഭാഗങ്ങൾക്കു നീക്കിവയ്‌ക്കുന്ന സീറ്റുകൾ ഇവയ്‌ക്കു പുറമേ. ഇവ കഴിച്ച് സർക്കാർ / എയ്‌ഡഡ് / സർക്കാർ കോസ്റ്റ്–ഷെയറിങ് എൻജി കോളജുകളിലേക്കു കമ്മിഷണർ അലോട്ട് ചെയ്യുന്ന സീറ്റുകളിൽ കോഴ്‌സ് തിരിച്ചു 5% ഭിന്നശേഷിക്കാർക്കായി വകയിരുത്തും.

മേൽ സൂചിപ്പിച്ചവയും മാനേജ്‌മെന്റ് ക്വോട്ടയും ഒഴികെയുള്ള സീറ്റുകളിലേക്കു മെറിറ്റ് – സംവരണ മാനദണ്ഡങ്ങൾ പാലിച്ച്, തിരഞ്ഞെടുപ്പു നടത്തി, അവരെ വിവിധ കോഴ്‌സുകളിലേക്ക് / സ്‌ഥാപനങ്ങളിലേക്ക് ഓൺലൈനായി അലോട്ട് ചെയ്യും. ഓപ്ഷൻ സമർപ്പണത്തിനു മുൻപ് സീറ്റുകളുടെ കൃത്യസംഖ്യ ഇനം തിരിച്ച് അറിയാം.

സാമുദായിക സംവരണക്രമം 

സംസ്‌ഥാന മെറിറ്റ് – 50%.

സംവരണം: സാമ്പത്തിക പിന്നാക്കം 10%, ഈഴവ 9%, മുസ്‌ലിം 8%, മറ്റു പിന്നാക്ക ഹിന്ദു 3%, ലത്തീൻ കത്തോലിക്കരും ആംഗ്ലോ–ഇന്ത്യക്കാരും 3%, ധീവര 2%, വിശ്വകർമ 2%, കുശവ 1%, മറ്റു പിന്നാക്ക ക്രിസ്‌ത്യാനി 1%, കുടുംബി 1%, പട്ടികജാതി 8%, പട്ടികവർഗം 2% (സാമുദായികസംവരണം ആകെ 40%). പാലക്കാട് സർക്കാർ മെഡിക്കൽ കോളജിൽ 70% സീറ്റുകൾ പട്ടികജാതിക്ക്.

സംവരണ സമുദായക്കാരിൽ ഉയർന്ന റാങ്കുകാരെ മെറിറ്റിൽ ഉൾപ്പെടുത്തും. അത്രതന്നെ മെറിറ്റില്ലാത്തവർക്കാണ് സാമുദായിക സംവരണം. ക്രീമിലെയറിൽ പെടാത്ത പിന്നാക്ക വിഭാഗക്കാർക്കു സംവരണമുണ്ട്. ദമ്പതികളിൽ ഒരാളെങ്കിലും പിന്നാക്ക ജാതിയിൽപെട്ട മിശ്രവിവാഹിതരുടെ കുട്ടികൾക്കും സംവരണം ലഭിക്കും. പക്ഷേ, ഇവരും നോൺ–ക്രീമി ലെയർ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. പട്ടികവിഭാഗ സംവരണത്തിനു വരുമാനപരിധിയില്ല.   

computer-application-kerala-entrance-laptop-pheelings-media-istock-photo-com
Representative Image. Photo Credit : Pheelings Media / iStockPhoto.com

സഹായിക്കാൻ സ്‌കൂളുകളുണ്ട്

അപേക്ഷാ സമർപ്പണം സങ്കീർണമെന്നു പരിഭ്രമിക്കേണ്ട. ഇക്കാര്യത്തിൽ പരിശീലനം സിദ്ധിച്ചവർ സംസ്‌ഥാനത്തെ എല്ലാ സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകൾ, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവിടങ്ങളിൽ സഹായം നൽകും. 

റാങ്കിങ് എങ്ങനെ?

ആകെ 5 റാങ്ക് ലിസ്‌റ്റുകളുണ്ടായിരിക്കും.

1. എൻജിനീയറിങ്

2. ആർക്കിടെക്‌ചർ

3. ആയുർവേദമൊഴികെ മെഡിക്കൽ / അനുബന്ധ / കാർഷിക കോഴ്സുകൾ

4. ആയുർവേദം

5. ബിഫാം

എൻജിനീയറിങ് പ്രവേശനത്തിന് 12 ലെ 3 ഐച്ഛിക വിഷയങ്ങളിലെ മൊത്തം മാർക്കും എൻട്രൻസ് 2 പേപ്പറുകളിലെ മൊത്തം മാർക്കും തുല്യ വെയിറ്റ് നൽകി കൂട്ടിച്ചേർക്കുന്നു. ഓരോന്നിനും 300 വീതം ആകെ 600 മാർക്ക് ആയിരിക്കും റാങ്കിങ്ങിന്റെ അടിസ്‌ഥാനം. 

വിവിധ ബോർഡുകളിലെ പരീക്ഷകൾ ജയിച്ചിറങ്ങുന്ന കുട്ടികളെ താരതമ്യം ചെയ്യാൻ അവരുടെ പ്ലസ്‌ടു മാർക്കുകൾ പൊതുവായൊരു സ്‌റ്റാൻഡേർഡിൽ കൊണ്ടുവരുന്നു. അതിനു ശേഷമാണ് എൻട്രൻസ് മാർക്കിനോട് ചേർക്കുക. 

സ്‌റ്റാൻഡേർഡൈസേഷൻ എങ്ങനെയെന്ന് പ്രോസ്‌പെക്‌ടസിന്റെ 55–ാം പേജിൽ വിശദീകരിച്ചിട്ടുണ്ട്. ഗ്ലോബൽ ശരാശരിക്കും ഡീവിയേഷനും 15 വർഷത്തെ സ്‌കോറുകൾ പരിഗണിക്കും. 

ആർക്കിടെക്‌ചർ റാങ്കിങ്ങിന്, പ്ലസ്‌ടുവിലെ സ്‌റ്റാൻഡേർഡൈസ് ചെയ്യാത്ത മൊത്തം മാർക്കും ‘നാറ്റ’ എന്ന അഭിരുചിപരീക്ഷയിലെ മാർക്കും തുല്യവെയിറ്റ് നൽകി കൂട്ടിച്ചേർക്കും. 

ഓരോന്നിനും 200 വീതം ആകെ 400 മാർക്കാണ് റാങ്കിങ്ങിന്റെ അടിസ്‌ഥാനം.

എംബിബിഎസ്, ബിഡിഎസ് കോഴ്സുകളുടെയും മറ്റു മെഡിക്കൽ, അനുബന്ധ / കാർഷിക കോഴ്‌സുകളിലെയും റാങ്കിങ്ങിന് 2023 ലെ നീറ്റ് യുജി റാങ്കാണു നോക്കുക. സ്വദേശം സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കണം.

പ്ലസ്ടുവിനു സംസ്‌കൃതം രണ്ടാം ഭാഷയായി പഠിച്ചവർക്ക് നീറ്റ് യുജി മാർക്കിനോട് 8 മാർക്ക് വിശേഷമായി കൂട്ടിച്ചേർത്തായിരിക്കും ആയുർവേദ റാങ്കിങ്. സംസ്കൃതമില്ലാത്തവരുടെ നീറ്റ് റാങ്ക് മാത്രം പരിഗണിക്കും. 

ബിഫാം റാങ്കിങ്ങിന് എൻജിനീയറിങ് എൻട്രൻസിലെ ഒന്നാം പേപ്പറിലെ കെമിസ്ട്രി, ഫിസിക്സ് മാർക്കുകൾ നിർദിഷ്ടക്രമത്തിൽ മാറ്റിയിട്ട് റാങ്കിങ്ങിന് ‌ഉപയോഗിക്കും.

കോളജ്, സീറ്റ്, കോഴ്സ്

സർക്കാർ, എയ്‌ഡഡ്, കോസ്റ്റ്–ഷെയറിങ്, സ്വാശ്രയ സ്‌ഥാപനങ്ങളിലെ വിവിധ കോഴ്സുകളിലുള്ള സീറ്റുകൾ കോഴ്സ് തിരിച്ച് പ്രോസ്‌പെക്‌ടസിൽ ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

എ) സർക്കാർ സീറ്റുകൾ: എൻട്രൻസ് കമ്മിഷണർ അലോട്ട് ചെയ്യുന്ന സീറ്റുകൾ. എല്ലാ സർക്കാർ / എയ്‌ഡഡ് കോളജുകളിലുമുണ്ട്. സർക്കാർ / സ്വകാര്യ സ്വാശ്രയ സ്‌ഥാപനങ്ങളിലെ കാര്യം പിന്നീടറിയാം.

ബി) മാനേജ്‌മെന്റ് സീറ്റുകൾ: എയ്‌ഡഡ് കോളജുകളിൽ മാനേജ്‌മെന്റ് നേരിട്ട് തിരഞ്ഞെടുപ്പു നടത്തുന്നവ. അലോട്‌മെന്റിനായി ഓപ്‌ഷൻ സമർപ്പിക്കേണ്ട സമയത്ത് ആകെയുള്ള സീറ്റുകളുടെ കൃത്യസംഖ്യകൾ ഇനം തിരിച്ചയറിയാം. 

മൊത്തം കോളജുകൾ

സർക്കാർ, എയ്ഡഡ്, കോസ്റ്റ്–ഷെയറിങ്, സ്വകാര്യം അടക്കം ആകെ സ്ഥാപനങ്ങൾ ഇങ്ങനെ:

ബിടെക് / ബിആർക് – 172, എംബിബിഎസ് – 31, ബിഡിഎസ് – 25, ആയുർവേദം – 17, ഹോമിയോ – 5, സിദ്ധ – 1, യൂനാനി – 1, ഫാർമസി – 55. കാർഷിക, ഫിഷറീസ്, വെറ്ററിനറി സ്ഥാപനങ്ങൾ ഇവയ്ക്കു പുറമേ.

പ്രത്യേക ശ്രദ്ധ വേണ്ട കാര്യങ്ങൾ 

1. സ്‌പോർട്‌സ് ക്വോട്ടക്കാർ ഓൺലൈൻ അപേക്ഷയുടെ അക്നോളജ്മെന്റ് പേജും പ്രസക്തരേഖകളും സ്‌പോർട്‌സ് കൗൺസിലിന് അയച്ചുകൊടുക്കണം.

2.എൻസിസി ക്വോട്ടക്കാർ ഓൺലൈൻ അപേക്ഷയുടെ അക്നോളജ്മെന്റ് പേജും പ്രസക്തരേഖകളും യൂണിറ്റ് ഓഫിസർക്ക് സമർപ്പിക്കണം. അവ എൻസിസി ഡയറക്റ്ററേറ്റിലേക്ക് അയച്ചുകൊള്ളും.

3. സ്വകാര്യ സ്വാശ്രയ മെഡിക്കൽ / ഡെന്റൽ കോളജുകളിലെ എൻആർഐ  സീറ്റുകളും, ന്യൂനപക്ഷപദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കൽ / ഡെന്റൽ കോളജുകളിലെ ന്യൂനപക്ഷ ക്വോട്ട സീറ്റുകളും അലോട്ട് ചെയ്യുന്നത് എൻട്രൻസ് കമ്മിഷണറാണ്. സൈറ്റിൽ പറഞ്ഞിട്ടുള്ള രേഖകൾ അപേക്ഷയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യണം. 

4. സ്‌പെഷൽ റിസർവേഷൻ ആഗ്രഹിക്കുന്നവരും എൻട്രൻസ് പരീക്ഷ എഴുതണം.

5. പട്ടികവിഭാഗക്കാർ ജാതി സർട്ടിഫിക്കറ്റ് തഹസിൽദാരിൽ നിന്നു വാങ്ങണം.

6. പരീക്ഷയുടെ സിലബസ് പ്രോസ്‌പെക്‌ടസിലുള്ളതു നോക്കി തയാറെടുക്കുക.

7. സൈറ്റിൽ നൽകുന്ന മൊബൈൽ നമ്പറും ഇ–മെയിൽ ഐഡിയും വിദ്യാർഥിയുടെയോ രക്ഷിതാക്കളുടെയോ ആയിരിക്കണം.

8. എൻജിനീയറിങ്ങിനു സീറ്റുകളേറെയുണ്ടെങ്കിലും ഇഷ്‌ടപ്പെട്ട കോളജും കോഴ്‌സും കിട്ടണമെങ്കിൽ ഉയർന്ന റാങ്ക് നേടിയേ മതിയാകൂ. 

പ്ലസ്‌ടുവിലും എൻട്രൻസിലും നല്ല പ്രകടനത്തിനു പരിശീലിക്കുക.

അപേക്ഷ 

എത്ര കോഴ്‌സുകൾക്കു ശ്രമിക്കുന്നവരായാലും ഒറ്റ അപേക്ഷ മതി. അപേക്ഷയുടെയോ രേഖകളുടെയോ പകർപ്പ് എൻട്രൻസ് ഓഫിസിലേക്ക് അയയ്ക്കേണ്ട

∙ അപേക്ഷാഫീ: എൻജിനീയറിങ്ങും ബിഫാമും ചേർത്തോ ഒറ്റയായോ 700 രൂപ. ആർക്കിടെക്ചർ, മെഡിക്കൽ & അലൈഡ് എന്നിവ ചേർത്തോ ഒറ്റയായോ 500 രൂപ. എല്ലാ കോഴ്സുകളും ചേർത്ത് 900 രൂപ.‌ പട്ടികവിഭാഗം യഥാക്ര‌മം 300 / 200 / 400 രൂപ. പട്ടികവർഗക്കാർ അപേക്ഷാഫീ അടയ്ക്കേണ്ട. ദുബായിൽ പരീക്ഷ എഴുതേണ്ടവർ അധികഫീ 12,000 രൂപ ഓൺലൈനായി അടയ്ക്കണം.

∙ അപേക്ഷാഫീ അടയ്‌ക്കാൻ 2 രീതികളുണ്ട്. (1) ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് അഥവാ നെറ്റ് ബാങ്കിങ് (2) ഓൺലൈൻ അപേക്ഷാ സമർപ്പണവേളയിൽ കിട്ടുന്ന ഇ–ചലാൻ കേരളത്തിലെ നിർദിഷ്ട പോസ്റ്റ് ഓഫിസുകളിൽ പണമായി അടയ്ക്കാം. 

∙ അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ പ്രോസ്പെക്ടസിന്റെ 3–7, 44–51 പുറങ്ങളിലുണ്ട്. ഇവ പഠിച്ചിട്ടു വേണം ഇന്റർനെറ്റിൽ കയറുന്നത്. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന്റെ അക്നോളജ്മെന്റ് പേജിന്റെ പകർപ്പ് സൂക്ഷിച്ചുവയ്ക്കണം. 

∙ അപേക്ഷയിൽ ചേർത്ത വിവരങ്ങളെല്ലാം ശരിയെന്ന് വിദ്യാർഥിയും രക്ഷിതാവും ഉറപ്പാക്കിയതിനു ശേഷം മാത്രം സബ്മിറ്റ് ചെയ്യുക. 

∙ അവസാനതീയതി വരെ കാത്തിരിക്കാതെ കാലേ കൂട്ടി അപേക്ഷിക്കുക.

∙ അപേക്ഷയിൽ പോരായ്മയുണ്ടെങ്കിൽ ഹോം പേജിൽ കാണാം. നിർദിഷ്ട സമയത്തിനകം അതു പരിഹരിക്കണം. പോരായ്മ എഴുതി അറിയിക്കില്ല.

ബിടെക്, മാത്‌സ് പഠിക്കാത്തവർക്കും 

വെള്ളായണി കാർഷിക കോളജിലെ ബിടെക് ബയോടെക്നോളജി പ്രവേശനത്തിന് 12ൽ ബയോളജി, ഫിസിക്‌സ്, കെമിസ്‌ട്രി, എന്നിവ മതി. മാത്‌സ് വേണമെന്നില്ല. പക്ഷേ മറ്റെല്ലാ ബിടെക് പ്രോഗ്രാമുകൾക്കും മാത്‌സ് നിർബന്ധം

പിഐഒ / ഒസിഐ

ഇന്ത്യൻ പൗരന്മാർക്കു മാത്രമാണ് സാധാരണഗതിയിൽ പ്രവേശനം. പഴ്‌സൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ, ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ എന്നീ വിഭാഗക്കാരെ പ്രവേശനക്കാര്യത്തിൽ എൻആർഐ അഥവാ സൂപ്പർന്യൂമററി സീറ്റുകളിലേക്കു മാത്രമേ പരിഗണിക്കൂ. ഒരു സംവരണത്തിനും അർഹതയില്ല.

വെബ് സൈറ്റുകൾ രണ്ട്

ഏറ്റവും പുതിയ വിവരങ്ങൾക്ക്: www.cee-kerala.org. ഓൺലൈൻ അപേക്ഷയ്‌ക്കും ഓപ്‌ഷൻ സമർപ്പണത്തിനും: www.cee.kerala.gov.in. വിലാസം: The Commissioner for Entrance Examinations, 5th floor, Housing Board Buildings, Santhi Nagar, Thiruvananthapuram – 695 001; ഫോൺ: 0471-2335523 / 2525300; ceekinfo.cee@kerala.gov.in. അലോട്മെന്റടക്കം വിവരങ്ങളറിയാൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് SANDES App ‍ഡൗൺലോഡ് ചെയ്യുകയുമാകാം.

ആരാണ് കേരളീയർ?

കേരളീയരെന്നു തെളിയിക്കാൻ താഴെ പറയുന്നവയിൽ ഒരു രേഖ അപ്‌ലോഡ് ചെയ്യണം.

1. ജനന സ്‌ഥലം കേരളത്തിലാണെന്നു കാണിക്കുന്ന എസ്‌എസ്‌എൽസി പേജിന്റെ പകർപ്പ്.

2. അച്ഛനമ്മമാരിൽ ഒരാളെങ്കിലും കേരളത്തിൽ ജനിച്ചെന്നു കാണിക്കുന്ന എസ്‌എസ്എൽസി പകർപ്പും, മകൻ / മകൾ ആണെന്ന സർട്ടിഫിക്കറ്റും

3. അപേക്ഷകരോ അച്ഛനോ അമ്മയോ കേരളത്തിൽ ജനിച്ചെന്നു കാണിക്കുന്ന പാസ്‌പോർട്ട് പകർപ്പ്. അച്ഛന്റെയോ അമ്മയുടെയോ പാസ്‌പോർട്ടാണെങ്കിൽ മകൻ / മകൾ ആണെന്ന സർട്ടിഫിക്കറ്റും.

4. പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ നൽകിയ ജനന സർട്ടിഫിക്കറ്റ്, അഥവാ വില്ലേജ് ഓഫിസർ നിർദിഷ്‌ട ഫോർമാറ്റിൽ നൽകിയ സർട്ടിഫിക്കറ്റ്.

5. വിദ്യാർഥിയോ അച്ഛനോ അമ്മയോ കേരളത്തിൽ ജനിച്ചതാണെന്നു വില്ലേജ് ഓഫിസർ നിർദിഷ്‌ട ഫോർമാറ്റിൽ നൽകിയ സർട്ടിഫിക്കറ്റ്.

6. അച്ഛൻ / അമ്മ കേരളത്തിലേക്ക് അലോട്ട് ചെയ്‌ത അഖിലേന്ത്യാ സർവീസ് ഓഫിസർ ആണെന്ന രേഖ.

കേരളീയരല്ലാത്തവരെ രണ്ടായി വിഭജിച്ചിട്ടുണ്ട്. ഇവർക്കു വ്യത്യസ്തരീതികളിൽ പരിമിതമായ പ്രവേശനാർഹതയുമുണ്ട്. വിശദാംശങ്ങൾ പ്രോസ്പെക്ടസിലെ 36-39  പുറങ്ങളിൽ.

Content Summary : KEAM Entrance Exam : How to apply?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com