ADVERTISEMENT

തൊണ്ണൂറു വയസ്സായെങ്കിലും അയാൾ എന്നും ഉടുത്തൊരുങ്ങി കാലത്ത് അഞ്ചുമണിക്കുതന്നെ എങ്ങോട്ടോ പോകും. ദിവസവും ഒരേ നിറത്തിലുള്ള വസ്ത്രവും. അയൽപക്കത്തെത്തിയ പുതിയ താമസക്കാരൻ ഈ വിചിത്ര സ്വഭാവത്തിൽ ആകാംക്ഷ തോന്നി അദ്ദേഹത്തോടു കാര്യമന്വേഷിച്ചു. അയാൾ പറഞ്ഞു: ഭാര്യ മറവിരോഗം ബാധിച്ചു പരിപാലനകേന്ദ്രത്തിലാണ്. ദിവസത്തിൽ എപ്പോഴെങ്കിലും അവൾക്ക് ഓർമവരും. ഈ ഉടുപ്പിൽ നിൽക്കുന്ന എന്നെ അവൾ ഏതാനും നിമിഷത്തേക്കെങ്കിലും തിരിച്ചറിയും. അതെപ്പോഴാണെന്നറിയില്ല. അവൾ രാവിലെ അഞ്ചിന് എഴുന്നേറ്റാൽ രാത്രി പതിനൊന്നിനേ ഉറങ്ങൂ. ആ സമയം മുഴുവൻ ഞാൻ അവിടെയുണ്ടാകണം. എപ്പോഴാണ് അവളെന്നെ തിരിച്ചറിയുന്നത് എന്നറിയില്ലല്ലോ.

Read Also : അന്ധവിശ്വാസങ്ങൾക്കു പിന്നാലെ പായുന്നവരോട്; അർഥമറിയാതെയുള്ള ആചാരങ്ങളാണ് അനർഥങ്ങളുടെ ആരംഭം

കൂട്ടിരിക്കാനൊരാളുണ്ടാകുക എന്നതാണ് കൂടെപ്പിറപ്പുണ്ടാകുക എന്നതിനെക്കാൾ പ്രധാനം. ഉപയോഗമുള്ള സമയത്ത് ഉപകരണസംഗീതമാകുന്ന അനേകരുണ്ടാകും. തേയ്മാനം സംഭവിച്ചാൽ പാഴ്ക്കൂടയിൽ നിക്ഷേപിക്കാനാണ് എല്ലാവർക്കുമിഷ്ടം. സ്നേഹിക്കുന്നവരെല്ലാം സ്നേഹം നിലനിർത്തുന്നതിന്റെ അടിസ്ഥാനകാരണം അതു തിരിച്ചു ലഭിക്കുന്നതിലുള്ള അനുഭൂതിയാണ്. എല്ലാ ബന്ധങ്ങളുടെയിടയിലും അറിഞ്ഞും അറിയാതെയും ചില അളവുകോലുകൾ നിലനിൽക്കുന്നുണ്ട്. ഏതെങ്കിലും അസ്വാരസ്യത്തിനിടയിൽ അവ ഓരോന്നായി പുറത്തുവരും. 

 

ഒന്നും തിരിച്ചുതരാൻ ശേഷിയില്ലാത്തവരോടൊപ്പം ഇരിക്കാൻ എത്രപേർ തയാറാകും? തിരിച്ചറിയാൻ പോലും കഴിയാത്തവരോടൊപ്പം എത്രനാൾ ആളുകൾ നിലനിൽക്കും? സ്നേഹത്തിന്റെ ആഴമളക്കാൻ രണ്ടു സാഹചര്യങ്ങളിലെ സ്നേഹം അളന്നാൽ മതി. ഒന്ന്, സ്നേഹിക്കപ്പെടാൻ ഏറ്റവും അയോഗ്യതയുള്ള സമയത്തെ സ്നേഹം; രണ്ട്, തിരിച്ചു സ്നേഹിക്കാൻ സാധ്യതയില്ലാത്തപ്പോൾ പ്രകടിപ്പിക്കുന്ന സ്നേഹം. 

 

സ്നേഹത്തിനു ദൈർഘ്യവും ദൃഢതയും ഉണ്ടാകണമെങ്കിൽ ചില നിബന്ധനകളിലൂടെ സഞ്ചരിക്കണം. സ്നേഹിക്കുന്നവർ മടുക്കരുത്, സ്നേഹത്തിനു വ്യവസ്ഥകളുണ്ടാകരുത്, സ്നേഹം പ്രകടിപ്പിക്കണം, താനുദ്ദേശിക്കുന്ന രീതിയിൽതന്നെ സ്നേഹിക്കപ്പെടണം എന്നു വാശിപിടിക്കരുത്, സ്നേഹത്തിനു വിലയിടരുത്, സ്നേഹം കണ്ടില്ലെന്നു നടിക്കരുത്, സ്നേഹത്തിനു പകരം ചോദിക്കരുത്. എല്ലാം സാധാരണഗതിയിലും സമാധാനപൂർണവുമാകുമ്പോൾ സ്നേഹം സ്വച്ഛമായി ഒഴുകും. അസാധാരണവും അപ്രതീക്ഷിതവുമായ വഴികളിലൂടെ പോകുമ്പോഴും അറ്റുപോകാത്ത അനുരാഗമാണ് ആത്മാർഥതയുള്ളതും സത്യസന്ധവുമായ പ്രണയം.

 

Content Summary : How to measure the depth of someone's love

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com