ADVERTISEMENT

പരിമിതികളെ സംഗീതം കൊണ്ട് അതിജീവിച്ച മിടുക്കിപ്പെൺകുട്ടിയാണ് മാവേലിക്കര അറുന്നൂറ്റിമംഗലം അഷ്ടപദിയിൽ എസ്.കൺമണി. ഗായിക, യുട്യൂബർ, ചിത്രകാരി അങ്ങനെ പല മേൽവിലാസങ്ങൾ കൺമണിയെന്ന പേരിനൊപ്പം ചേർത്തു വായിക്കേണ്ടതുണ്ട്. ജന്മനാ കൈകളില്ലെങ്കിലും ഇരുകൈകളുമുള്ളവർ ചെയ്യുന്നതെല്ലാം, ചിലപ്പോഴൊക്കെ അതിൽക്കൂടുതൽ കാര്യങ്ങൾ കൺമണി വൃത്തിയായും ഭംഗിയായും ചെയ്യാറുണ്ട്. സംഗീതത്തെ ജീവനോളം സ്നേഹിക്കുന്ന കൺമണിക്ക് സംഗീതം തന്നെ കരിയറാക്കാനാണ് താൽപര്യം.

കേരള സർവകലാശാല ബിപിഎ (വോക്കൽ) പരീക്ഷ കാലുകൾ കൊണ്ടെഴുതി ഒന്നാം റാങ്കോടെ പാസായ കൺമണി ഇപ്പോൾ ബിരുദാനന്തര ബിരുദ സംഗീത വിദ്യാർഥിനിയാണ്. ജീവിതത്തിൽ തുണയായ ഗുരുക്കന്മാരെക്കുറിച്ചും നവരാത്രി ഓർമകളെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോട് സംസാരിക്കുകയാണ് കൺമണി. 

‘‘ആദ്യമായി സംഗീതം അഭ്യസിച്ചത് പ്രിയംവദ എന്ന ഗുരുവിന്റെ കീഴിലായിരുന്നു. അവരുടെ ശിക്ഷണത്തിലായിരുന്നു അരങ്ങേറ്റവും. നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അരങ്ങേറ്റം. കല്യാണി രാഗത്തിലുള്ള ഒരു കീർത്തനമായിരുന്നു അന്നു പാടിയത്. നവരാത്രിക്കാലം തുടങ്ങുന്ന ദിവസം മുതൽ മാവേലിക്കരയിലെ വിവിധ ക്ഷേത്രങ്ങളിൽ സംഗീതാരാധന നടക്കാറുണ്ട്. അവിടെയൊക്കെ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്. അതോടൊപ്പം വിവിധ ക്ഷേത്രങ്ങളിൽ കച്ചേരികളും നടത്താറുണ്ട്. അതൊക്കെയാണ് കുട്ടിക്കാലത്തെ നവരാത്രി ഓർമകൾ. ഇത്തവണ  ബാംസുരി എന്ന ഗ്രൂപ്പിനുവേണ്ടി കച്ചേരി ചെയ്യുന്നുണ്ട്’’. 

സംഗീതം വിട്ടൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ഇഷ്ടപ്പെടാത്ത കൺമണിയുടെ മറ്റ് ഗുരുക്കന്മാർ വീണാ ചന്ദ്രൻ, വർക്കല സി. ജയറാം, ഡോ. ശ്രീദേവ് രാജഗോപാൽ എന്നിവരാണ്. സംഗീതക്കച്ചേരി നടത്താൻ ഏറെയിഷ്ടമുള്ള കൺമണിയുടെ ആഗ്രഹം സംഗീതാധ്യാപികയാവാനാണ്. സംഗീതത്തിൽ ഉപരിപഠനം നടത്തുന്നതിനോടൊപ്പം കുട്ടികൾക്കു സംഗീത ക്ലാസുകളെടുക്കുന്നുമുണ്ട്. 

അസാധ്യമെന്നൊരു വാക്ക് കൺമണിയുടെ ജീവിതത്തിലില്ല. കാലുകൾ കൊണ്ട് മനോഹരമായ ചിത്രങ്ങൾ വരച്ചും സുന്ദരമായ നെറ്റിപ്പട്ടങ്ങൾ നിർമിച്ചുമൊക്കെയാണ് കൺമണി ജീവിതത്തിൽ നിറങ്ങൾ നിറയ്ക്കുന്നത്. സംഗീതവും ചിത്രരചനയും കരകൗശലവസ്തു നിർമാണവുമൊക്കെയായി കലയുടെ ലോകത്ത് തിരക്കിലാണ് കൺമണി.

Content Summary : From Student to Teacher: S. Kanmani's Passion for Music and Teaching

Content Summary:

From Student to Teacher: S. Kanmani's Passion for Music and Teaching

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com