ADVERTISEMENT

തിരുവനന്തപുരം ∙ ബിടെക് വിദ്യാർഥികൾക്കു കോഴ്സിന്റെ ഇടയ്ക്ക് 6 മാസം ഇന്റേൺഷിപ്പിനു പോകുന്നതിനു സാങ്കേതിക സർവകലാശാലാ സിൻഡിക്കറ്റ് യോഗം അനുമതി നൽകി. വ്യവസായ രംഗത്തു ജോലി ചെയ്യുന്നവർക്ക് ബിടെക് മൂന്നാം സെമസ്റ്ററിലേക്കു നേരിട്ടു പ്രവേശനം നേടാവുന്ന വിധത്തിൽ ഈ വർഷം തന്നെ കോഴ്സുകൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. എഐസിടിഇ അനുമതി നേടിയ 7 കോളജുകൾക്കും ഉടൻ തന്നെ പ്രത്യേക ബാച്ചായി കോഴ്സുകൾ ആരംഭിക്കാം.

സർവകലാശാലാ പരീക്ഷയിൽ 40% മാർക്ക് ലഭിച്ചാലും ഇന്റേണൽ മാർക്ക് ഇല്ലാത്തതിനാൽ പരാജയപ്പെടുന്ന കുട്ടികൾക്ക് ലോ പാസ് ഗ്രേഡിൽ ബിടെക് നൽകാനും തീരുമാനിച്ചു. വിദ്യാർഥികളെ പരീക്ഷയിൽ മനഃപൂർവം തോൽപിച്ചെന്ന പരാതിയിൽ തൃശൂർ ഗവ.എൻജിനീയറിങ് കോളജ് അധ്യാപകൻ ആർ.ഹരികുമാറിന്റെ സർവകലാശാലാ ഐഡി ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. 

പരീക്ഷാ ജോലികളോ മറ്റ് അക്കാദമിക് ജോലികളോ ചെയ്യാനാവില്ല. അധ്യാപകനെതിരെ തുടർനടപടി സ്വീകരിക്കാൻ സർക്കാരിനോടു സർവകലാശാല ശുപാ‍ർശ ചെയ്യും.അധ്യാപക നിയമനങ്ങളിൽ സാമൂഹികനീതി വകുപ്പിന്റെ ഉത്തരവു പ്രകാരം ഭിന്നശേഷി സംവരണം നടപ്പാക്കാൻ എയ്ഡഡ് കോളജുകൾക്ക് അനുവാദം നൽകി. എയ്ഡഡ് കോളജ് അധ്യാപകരുടെ നിയമനങ്ങളുടെ അംഗീകാരത്തിനു പ്രത്യേക അദാലത്ത് നടത്തും. 

സർവകലാശാലാ പിഎഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സെക്‌ഷൻ ഓഫിസർ ആർ.പ്രവീണിനെ സസ്‌പെൻഡ് ചെയ്യും. ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കെതിരെ സിൻഡിക്കറ്റ് ഉപസമിതി അന്വേഷണം നടത്തും.

English Summary:

B.Tech Students to Gain Real-World Experience with New 6-Month Internship Program Approved by Technical University Syndicate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com