ടോഫൽ : കസ്റ്റമൈസ്ഡ് ആയ പരീക്ഷാരീതി ഉടൻ വരുന്നു
Mail This Article
യുഎസിലെയും കാനഡയിലെയും മറ്റും യൂണിവേഴ്സിറ്റികളിൽ പ്രവേശനത്തിനു ടോഫൽ (TOEFL- Test of English as a foreign language) സ്കോർ പരിഗണിക്കാറുള്ളതു നമുക്കറിയാം. റീഡിങ്, ലിസണിങ്, സ്പീക്കിങ്, റൈറ്റിങ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി ഇംഗ്ലിഷ് ഭാഷാശേഷി പരിശോധിക്കുന്ന പരീക്ഷ.
എന്നാൽ ഈ നാലു വിഭാഗങ്ങളിലെയും ഭാഷാശേഷി ഒരേ തോതിലാകുമോ വിദേശപഠന വേളയിൽ നമുക്ക് ആവശ്യം വരിക ? ഉദാഹരണത്തിന് ജേണലിസം ആണു പഠനവിഷയമെങ്കിൽ ഇംഗ്ലിഷിൽ എഴുതാനുള്ള കഴിവ് പ്രധാനമാണ്. മാനേജ്മെന്റ് കോഴ്സ് പഠിക്കാൻ പോകുന്ന വിദ്യാർഥിക്കു റൈറ്റിങ് സ്കിൽ അത്രത്തോളം പ്രധാനമല്ല.
ഇങ്ങനെ നമ്മുടെ ആവശ്യമനുസരിച്ച് ആ വിഭാഗത്തിലെ ശേഷികൾ കൂടുതൽ പരിശോധിക്കുന്ന തരത്തിലേക്കു മാറുകയാണ് ടോഫൽ. നമ്മുടെ പശ്ചാത്തലവും വ്യക്തിഗത ആവശ്യങ്ങളും പരിഗണിച്ച് കൂടുതൽ കസ്റ്റമൈസ്ഡ് ആയ പരീക്ഷാരീതി 2–3 വർഷത്തിനകം നടപ്പാകുമെന്ന് ടോഫലിന്റെ നടത്തിപ്പുകാരായ എജ്യുക്കേഷനൽ ടെസ്റ്റിങ് സർവീസിന്റെ (ഇടിഎസ്) ഗ്ലോബൽ സീനിയർ വൈസ് പ്രസിഡന്റ് രോഹിത് ശർമ പറയുന്നു.
എഐയും കൂട്ടിന്
മെച്ചപ്പെടേണ്ട മേഖലകൾ തിരിച്ചറിഞ്ഞ് കൂടുതൽ നന്നായി തയാറെടുപ്പ് നടത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെയുള്ള വൈകാതെ പരീക്ഷാർഥികൾക്ക് ലഭിച്ചു തുടങ്ങും. വീട്ടിലിരുന്നും എഴുതാനുള്ള ഓപ്ഷൻ ദുരുപയോഗം ചെയ്ത് ടോഫൽ/ജിആർഇ പരീക്ഷകളിൽ നടത്തിയ തട്ടിപ്പ് ഹൈദരാബാദിൽ മുൻപ് പിടികൂടിയിരുന്നു. എഐയുടെ സഹായത്തോടെ ഇത്തരം പഴുതുകൾ അടച്ച് ടോഫലിന്റെ ഹോം എഡിഷൻ കൂടുതൽ സുരക്ഷിതമാക്കാനും നടപടി വരുന്നു.