ADVERTISEMENT

മകളുടെ വിവാഹാവശ്യത്തിന് ഉപയോഗിക്കാനുള്ള പണം അയാൾ പലിശക്കാരനെ ഏൽപിച്ചു. സമയമായപ്പോൾ പണത്തിനുവേണ്ടി എത്തിയെങ്കിലും പലിശക്കാരൻ കണ്ടഭാവം നടിച്ചില്ല. അയാൾ പരാതിയുമായി രാജാവിനടുത്തെത്തി. രാജാവ് പറഞ്ഞു: ഞാൻ നാളെ നിങ്ങളുടെ ഗ്രാമത്തിലേക്കു വരുന്നുണ്ട്. നിങ്ങൾ ഗ്രാമകവാടത്തിങ്കൽ നിൽക്കണം. വൈകുന്നേരം തന്നെ കാത്തുനിന്ന അയാളെ കുതിരപ്പുറത്തുകയറ്റി രാജാവ് പരാതിക്കാരന്റെ കടയ്ക്കു മുന്നിലൂടെ യാത്ര ചെയ്തു. ഇതു കണ്ട പലിശക്കാരൻ വിചാരിച്ചു,  ഇയാൾക്കു രാജാവുമായി അടുത്തബന്ധമുണ്ട്. പിറ്റേന്നു രാവിലെ മുഴുവൻ പണവും പലിശസഹിതം അദ്ദേഹം തിരിച്ചുനൽകി. 

അസ്തിത്വത്തിൽ നന്മയുള്ളവരും നന്മ അലങ്കാരമായി കൊണ്ടുനടക്കുന്നവരുമുണ്ട്. അകക്കാമ്പിൽ സുകൃതമുള്ളവരുടെ ഉള്ളിൽനിന്ന്  പുറത്തേക്കൊഴുകുന്നതു നല്ലതു മാത്രമായിരിക്കും. ആരെങ്കിലും കാണുന്നതിനോ എല്ലാവരും ചെയ്യുമ്പോൾ താൻ ചെയ്തില്ലെങ്കിൽ സൽപേര് നഷ്ടപ്പെടുമെന്നോർത്തോ ഭാവിയിൽ ലഭിച്ചേക്കാവുന്ന നേട്ടങ്ങൾ കൈവിട്ടുപോകാതിരിക്കാനോ അല്ല അവർ സൽക്കർമങ്ങൾ ചെയ്യുന്നത്. 

നന്മ ചമയമായി മാത്രം കാണുന്നവർ സത്യവും നീതിയും ഉറപ്പുവരുത്തുന്നതു രണ്ടു കാരണങ്ങളാലാണ്. ഒന്ന്, നിവൃത്തികേടുകൊണ്ട്. രണ്ട്, വരുംകാല പ്രയോജനങ്ങൾ മുന്നിൽക്കണ്ട്. ചില ചോദ്യങ്ങൾ സ്വയം ചോദിച്ചാൽ സ്വന്തം പ്രവൃത്തികളുടെ ഉദ്ദേശ്യശുദ്ധിയും തെളിമയും വ്യക്തമാകും. ഇതുവരെ ചെയ്ത പരോപകാര കർമങ്ങൾക്ക് എന്തെങ്കിലും തെളിവ് അവശേഷിപ്പിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ആ കർമങ്ങൾക്കു നാലാൾ അറിയുകയെന്ന ഉദ്ദേശ്യമുണ്ടായിരുന്നു. ഒരാൾപോലും അറിയുന്നില്ലെങ്കിൽ ആ നന്മപ്രവൃത്തികൾ ചെയ്യുമായിരുന്നോ, മിച്ചം വന്നതിൽ നിന്നാണോ ആകെയുണ്ടായിരുന്നതിൽ നിന്നാണോ പങ്കിട്ടത്, സമൂഹത്തെയോ വ്യവസ്ഥിതിയെയോ ഭയന്നാണോ കർമനിരതനായത്? ഇത്തരം വിശകലനങ്ങളുടെ ഉത്തരം സംശയാസ്പദമെങ്കിൽ സ്വന്തം പുണ്യവഴികൾ പുനഃപരിശോധിക്കേണ്ടതുണ്ട്.

സഹായം ഏറ്റുവാങ്ങുന്നവർ പോലുമറിയാതെ അവരുടെ ജീവിതത്തിൽ ഇടപെടുന്നവരാണ് യഥാർഥ സഹായകർ. ഒരു പ്രയോജനവും പ്രതീക്ഷിക്കാതെയും ഏതെങ്കിലും പ്രയോജനം ലഭിച്ചോ എന്ന് പുനഃപരിശോധിക്കാതെയും നടത്തുന്ന കർമങ്ങളാണ് വിശുദ്ധ കർമങ്ങൾ.

Content Summary:

Unveiling True Virtue: Understanding the Essence of Genuine Goodness in Our Actions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com