തെറ്റു പറ്റുമെന്നോർത്ത് വെല്ലുവിളികളോട് മുഖം തിരിക്കാറുണ്ടോ?; പരാജയത്തിന് മറ്റാരെയും പഴി പറയണ്ട!
Mail This Article
എപ്പോഴും മൂകനായിരിക്കുന്ന വിദ്യാർഥിയുണ്ടായിരുന്നു അദ്ദേഹത്തിന്റെ ക്ലാസിൽ. കാര്യമന്വേഷിച്ചപ്പോൾ അവൻ പറഞ്ഞു: എനിക്കു ചില ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. എപ്പോഴും അവ ഓർമയിൽ വരും. അധ്യാപകൻ അവനെ വീട്ടിലേക്കു ക്ഷണിച്ചു. വന്നയുടനെ അവനു നാരങ്ങാവെള്ളം കൊടുത്തു. കുടിച്ചപ്പോൾ അവന്റെ മുഖത്തു ഭാവവ്യത്യാസം. എന്തുപറ്റിയെന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞു: ഉപ്പ് കൂടുതലാണ്. ആ വെള്ളം വാങ്ങി കളയാനൊരുങ്ങിയ അദ്ദേഹത്തോട് അവൻ പറഞ്ഞു: അതു കളയേണ്ട, കുറച്ചു മധുരംകൂടി ഇടുകയോ വെള്ളം ചേർക്കുകയോ ചെയ്താൽ മതി. അദ്ദേഹം പറഞ്ഞു: നാരങ്ങാവെള്ളത്തിന്റെ രുചി കൂട്ടാൻ ഉപ്പ് എടുത്തുകളയുകയോ വെള്ളം കളയുകയോ വേണ്ട, മധുരം കൂട്ടിയാൽ മതിയെന്നു നിനക്കറിയാം. ഇതല്ലേ നീ ജീവിതത്തിലും കാണിക്കേണ്ടത്?
തുന്നിച്ചേർക്കാമെങ്കിൽ പിച്ചിച്ചീന്തുന്നതെന്തിന്? ചില മുറിപ്പാടുകൾ ശേഷിക്കാം. ഒരു ക്ഷതവുമേൽക്കാതെ എങ്ങനെ ജീവിക്കാനാകും? അതു നിർഗുണർക്കു മാത്രം കഴിയുന്നതാണ്. മുറിവിനെ ഭയപ്പെടുന്നവർ ഒന്നിനും ഒരുമ്പെടില്ല. ഒരു കോട്ടവും സംഭവിക്കാതിരിക്കാനുള്ള എളുപ്പമാർഗം ഒന്നും ചെയ്യാതിരിക്കുക എന്നതു മാത്രമാണ്. എന്നാലും തുരുമ്പിനെ തടയാനാകില്ല. നികത്താനാകാത്ത ഒരു നഷ്ടവുമില്ല. നഷ്ടങ്ങളുടെ മുകളിൽ അടയിരിക്കുന്നതു മാത്രമാണ് പ്രശ്നം. അനർഥങ്ങളിൽ വിശ്വസിച്ചാൽ അതൊരു സുഖകരമായ ഒഴികഴിവാണ്.
ഒരിക്കൽ തകർന്നു എന്നതിന്റെ പേരിൽ പിന്നീടൊരിക്കലും തളിർക്കാതിരിക്കാം. എന്തു ചെയ്താലും ദുരിതംതന്നെ എന്നു വിലപിച്ച് സ്വയം നിരാശയിൽ നിപതിക്കാം. ഇതിലും വലിയ അപകടങ്ങൾ സംഭവിക്കാം എന്നു ഭയന്നു നിർജീവമാകാം. അത്തരക്കാർക്കു ജീവിതത്തിന്റെ തുടർചലനങ്ങളൊന്നുമുണ്ടാകില്ല. എന്നോ ഒരിക്കൽ ചെയ്ത ഒരേയൊരു വീരകൃത്യത്തിന്റെ വീമ്പും പറഞ്ഞ് അവർ ആയുസ്സ് പാഴാക്കും. കോട്ടങ്ങളിലെ മുന്നേറ്റസാധ്യതകൾ കാണുന്നവർക്ക് ഓരോ നഷ്ടവും ഓരോ പാഠമാണ്. ആദ്യമായി ചെയ്യുമ്പോൾ അരുതാത്തതു സംഭവിക്കുന്നതു സ്വാഭാവികമാണെന്ന് അവർ തിരിച്ചറിയും. തെറ്റ് ആവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. പറ്റിയ തെറ്റ് തിരുത്തണമെന്നും തീരുമാനിക്കും. ഒരു ശ്രമം മാത്രം നടത്തി ഒന്നിൽ നിന്നും അവർ പിന്മാറില്ല.