ADVERTISEMENT

അവർ രണ്ടുപേരും സാധാരണ കർഷകരായിരുന്നു. മരണശേഷം ദൈവം അവരോടു ചോദിച്ചു: നിങ്ങൾക്ക് കഴിഞ്ഞ ജന്മത്തിൽ നഷ്ടമായത് എന്താണ്? അടുത്ത ജന്മത്തിൽ ആരാകണം? ഒന്നാമൻ പറഞ്ഞു: അങ്ങ് എനിക്കു വളരെ മോശം ജീവിതമാണ് നൽകിയത്. പട്ടിണിയായിരുന്നു, നല്ലൊരു വസ്ത്രംപോലുമില്ലായിരുന്നു. ഒന്നും മിച്ചംവയ്ക്കാനായില്ല. അതുകൊണ്ട് എനിക്കു നാലുവശത്തുനിന്നും പണം ലഭിക്കുന്ന ആരെങ്കിലുമാകണം. രണ്ടാമൻ പറഞ്ഞു: ഞാൻ സന്തോഷത്തോടെയാണ് ജീവിച്ചത്. ഒരുദിവസം വീട്ടിൽ ആഹാരം തേടിവന്നയാൾക്കു കൊടുക്കാൻ ഒന്നുമില്ലായിരുന്നു എന്ന വിഷമം മാത്രമാണുള്ളത്. അടുത്ത ജന്മത്തിൽ ആരെയും നിരാശപ്പെടുത്താത്ത ആരെങ്കിലുമായാൽ മതി. ഒന്നാമൻ യാചകനും രണ്ടാമൻ ധനവാനുമായി. 

എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവരെപ്പോലെ ജീവിക്കുന്നവരും ഒന്നുമില്ലാതിരുന്നിട്ടും എല്ലാം ഉള്ളവരെപ്പോലെ ജീവിക്കുന്നവരുമുണ്ട്. ആഗ്രഹങ്ങളുടെ അത്രയും ഉയരത്തിൽ എല്ലാം സമ്പാദിച്ചിട്ടുള്ള ആരുമുണ്ടാകില്ല. സമ്പാദ്യ ത്തിനനുസരിച്ച് ആഗ്രഹങ്ങൾക്ക് ഉയരം കൂടുന്നതാണു കാരണം. എല്ലാം നേടിയ ഒരു നിമിഷമുണ്ടായാൽ അന്നുമുതൽ ജീവിതം മരവിക്കും. ഉള്ളതിന്റെ സമൃദ്ധിയിൽ ജീവിക്കാനറിയില്ല എന്നതു ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട അതേ അവസ്ഥയാണ്. ഇല്ലാത്തവയുടെ പട്ടിക മാത്രമാകും അവരുടെ കയ്യിലുണ്ടാകുക. 

ഒന്നുമില്ലാത്തവരുടെ ദാരിദ്ര്യത്തെക്കാൾ പരിതാപകരം എല്ലാമുള്ളവരുടെ ദാരിദ്ര്യമാണ്. അധികമൊന്നുമില്ലാതിരുന്നിട്ടും ഉള്ളതെല്ലാം അവയുടെ ഔചിത്യത്തിൽ ഉപയോഗിക്കുന്നവരാണ് ജീവിതത്തെ ആഘോഷമാക്കുന്നത്. നാലുനേരവും മൃഷ്ടാന്ന ഭോജനം നടത്തിയശേഷം ആരുടെയും പട്ടിണി മാറ്റാനാകില്ല. പരിമിതിക്കുള്ളിൽ നിന്നുതന്നെയാണ് എല്ലാ പരോപകാര പ്രവൃത്തികളും ആരംഭിക്കുന്നത്. ഓരോരുത്തർക്കും ജീവിക്കാനാവശ്യമായവയ്ക്കു പരിധിയുണ്ട്. അതിനപ്പുറത്തേക്കു ശേഖരിക്കുന്നവയെല്ലാം ഉപയോഗശൂന്യമാകുകയേയുള്ളൂ. മണിമാളികയിലിരുന്ന് ദാരിദ്ര്യം പറയുന്നവരുടെ പത്തായപ്പുരകൾ പരിശോധിച്ചാൽ ഉപയോഗിക്കാതെ നശിക്കുന്ന അമൂല്യവസ്തുക്കളുടെ ശേഖരം കാണാം.

എന്തും സ്വന്തമാക്കണമെന്ന മനോഭാവമുള്ളവരെല്ലാം യാചകരാണ്. അവർ മറ്റാർക്കും ഒന്നും നൽകി ശീലിച്ചിട്ടില്ല. പണം സമ്പാദിക്കാൻമാത്രം സമയം മാറ്റിവച്ച് ജീവിതം യാചകവേഷത്തിൽതന്നെ അവർ അവസാനിപ്പിക്കും. എന്തും നൽകണമെന്ന മനോഭാവമുള്ളവരെല്ലാം സമ്പന്നരാണ്. അന്യരുടെ പോരായ്മകളും തങ്ങളുടെ മേന്മകളും തിരിച്ചറിഞ്ഞ് അവർ ഇടപെടും.

Content Summary :

The Paradox of Plenty: Understanding the Real Poverty Amidst Wealth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com