ADVERTISEMENT

ബാലൻ രത്നവുമായി രാജാവിന്റെ അടുത്തെത്തി. രാജാവ് വില ചോദിച്ചപ്പോൾ അവൻ പറഞ്ഞു: അങ്ങു പരിശോധിച്ചശേഷം അർഹിക്കുന്ന വില തന്നാൽ മതി. അദ്ദേഹം പലരോടും അന്വേഷിച്ചെങ്കിലും അവരാരും അത്തരമൊരു രത്നം കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു ഗുരുവിന്റെ ശിഷ്യനും ഈ വിവരമറിഞ്ഞു. അവൻ കൊട്ടാരത്തിലെത്തി രത്നം പരിശോധിച്ചു. അതിന്റെ വില ഒരു ലക്ഷം സ്വർണനാണയമാണെന്നു പറഞ്ഞു. രാജാവ് ബാലന് ആ പണം നൽകി. യഥാർഥവില കണ്ടെത്തിയ യുവാവിന് എന്തു നൽകുമെന്നതായി രാജാവിന്റെ ചിന്ത. യുവാവിന്റെ ഗുരു കൊട്ടാരത്തിലെത്തി പറഞ്ഞു: അവനെ അഞ്ചു മണിക്കൂർ വെയിലത്തു നിർത്തി അൻപതു ചാട്ടവാറടി നൽകണം. എന്തിനാണ് ശിക്ഷിക്കുന്നതെന്ന് എല്ലാവരും ചോദിച്ചപ്പോൾ ഗുരു പറഞ്ഞു: അവൻ രത്നത്തിന്റെ വില കണ്ടെത്തി; പക്ഷേ, അവനിപ്പോഴും അവന്റെ വിലയറിയില്ല

സ്വന്തം മതിപ്പുവില തീരുമാനിക്കാത്തവർ രണ്ടു പ്രശ്നങ്ങളെ അഭിമുഖീകരിക്കും. ഒന്ന്, മറ്റുള്ളവർ അവർക്കു വിലയിടും, രണ്ട്, തങ്ങളർഹിക്കുന്ന നിലയിൽ അവർ ഒരിക്കലും എത്തിച്ചേരില്ല. ഒരാൾ അയാളായിത്തീരുന്നത് അയാൾ പുലർത്തുന്ന കാഴ്ചപ്പാടുകളിലൂടെയും നടത്തുന്ന ശ്രമങ്ങളിലൂടെയുമാണ്. ആ പാകപ്പെടലിനും പരിവർത്തനത്തിനും അർഹിക്കുന്ന വില ലഭിക്കണം. ബഹുമാനം നൽകുന്നത് ഓരോരുത്തരും ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയ്ക്കും അതിലേക്കുള്ള അവരുടെ യാത്രയ്ക്കുമാണ്. വളർച്ച പടിപടിയായാണ്. ഓരോ ഘട്ടത്തിലും വളർച്ചയുടെ തോതനുസരിച്ച് വിലവർധനയുമുണ്ടാകണം. അപരനിടുന്ന വിലയെ മാത്രം ആശ്രയിക്കുന്നവർക്ക് ആത്മാഭിമാനംപോലും നഷ്ടപ്പെടും. സ്വന്തം കദനകഥകൾ വിശദീകരിച്ച് കൂടുതൽ വില ലഭിക്കാൻ കരയേണ്ടി വരും. മരം തണലിന്റെ മൂല്യമറിയണം, നദി നീരൊഴുക്കിന്റെ പ്രയോജനമറിയണം. എങ്കിലേ കൊള്ളുന്ന വെയിലിന് അർഥമുണ്ടാകൂ, നനയുന്ന പ്രതലത്തിന് ആദരമുണ്ടാകൂ. വിലയറിയാത്തവരുടെ മുൻപിൽ അകപ്പെടുന്നതു ദുരന്തമാണ്. അവർ വലിച്ചെറിയും, ചവിട്ടിത്താഴ്ത്തും, പുച്ഛിക്കും. വിലയറിയുന്നവന്റെ കയ്യിൽ വിത്തു വന്നുചേർന്നാൽ അതു വിളവാകും. വിലയറിയാത്തവരുടെ കയ്യിലെത്തിയാൽ ഉണങ്ങി നശിക്കും. അവനവന്റെ വില തിരിച്ചറിയാത്തവരാണ് വിലകുറച്ചു കാണുന്നവരുടെ വലയങ്ങളിലേക്കു വഴുതിവീഴുന്നത്.
JEE പരീക്ഷയിൽ ഉയർന്ന റാങ്ക് നേടാൻ ഇങ്ങനെ പഠിക്കാം - വിഡിയോ

English Summary:

How to Improve Your Self-Worth and Why It's Important

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com