പ്ലാസ്റ്റിക്സ് എൻജിനീയറിങ് പഠിക്കാൻ സിപെറ്റ്
Mail This Article
പ്ലാസ്‌റ്റിക്‌സിലെ സാങ്കേതിക പരിശീലനത്തിന് ഇന്ത്യയിലെ മുൻനിരസ്‌ഥാപനമാണ് കേന്ദ്ര കെമിക്കൽ–രാസവള മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ചെന്നൈ ആസ്‌ഥാനമായി കൊച്ചി, മധുര, മൈസൂരു, ഹൈദരാബാദ് ഉൾപ്പെടെ രാജ്യത്തെ 46 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സിപെറ്റ് (CIPET: Central Institute of Petrochemicals Engineering & Technology). വെബ്സൈറ്റ്: cipet.gov.in.
സിപെറ്റിന്റെ 30 കേന്ദ്രങ്ങളിൽ നടത്തുന്ന ഏതാനും കോഴ്‌സുകളിലേക്കു മേയ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ ഓരോ കോഴ്സിനും 100 രൂപ. അഡ്മിഷൻ ടെസ്റ്റ് ജൂൺ 9നു കേരളത്തിലുൾപ്പെടെ നടത്തും. ഫലം ജൂൺ 14ന്. ക്ലാസ് ഓഗസ്റ്റ് ആദ്യം.
പ്രോഗ്രാമുകൾ
1) ഡിപ്ലോമ: പ്ലാസ്‌റ്റിക്‌സ് ടെക്‌നോളജി / പ്ലാസ്‌റ്റിക്‌സ് മോൾഡ് ടെക്‌നോളജി: 3 വർഷം; എസ്എസ്എൽസിക്കാർക്ക്. സെമസ്റ്റർ ഫീ 16,700 രൂപ.
2) പിജി ഡിപ്ലോമ: പ്ലാസ്‌റ്റിക്‌സ് പ്രോസസിങ് & ടെസ്‌റ്റിങ്: 2 വർഷം; 3 വർഷ സയൻസ് ബിരുദമുള്ളവർക്ക്. സെമസ്റ്റർ ഫീ 20,000 രൂപ.
3) പോസ്‌റ്റ് ഡിപ്ലോമ: പ്ലാസ്‌റ്റിക്‌സ് മോൾഡ് ഡിസൈൻ (കാഡ്–കാം): ഒന്നര വർഷം; പ്രവേശനത്തിന് മെക്കാനിക്കൽ, പ്ലാസ്റ്റിക്സ്, പോളിമർ, ടൂൾ, ടൂൾ & ഡൈ മേക്കിങ്, പ്രൊഡക്‌ഷൻ, മെക്കട്രോണിക്സ്, ഓട്ടോ, െപട്രോകെമിക്കൽസ്, ഇൻഡസ്ട്രിയൽ, ഇൻസ്ട്രുമെന്റേഷൻ ഇവയൊന്നിലെ ത്രിവത്സര ഡിപ്ലോമ അഥവാ സിപെറ്റിലെ ഡിപിഎംടി / ഡിപിടി വേണം. സെമസ്റ്റർ ഫീ 20,000 രൂപ.അപേക്ഷിക്കാൻ പ്രായപരിധിയില്ല.
കൊച്ചി കേന്ദ്രത്തിൽ 2 പ്രോഗ്രാമുകൾ
പ്ലാസ്‌റ്റിക്‌സ് ടെക്‌നോളജി, പ്ലാസ്‌റ്റിക്‌സ് മോൾഡ് ടെക്‌നോളജി എന്നീ ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. CIPET, Edayar Road, Near Premier Junction, Kalamassery - 683 501; ഫോൺ : 88914 24894, kochi@cipet.gov.in.
എൻട്രൻസ് പരീക്ഷ
മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. നെഗറ്റീവ് മാർക്കില്ല. പൊതുവിജ്ഞാനം, സയൻസ് വിഭാഗങ്ങളിൽനിന്നാകും മുഖ്യമായും ചോദ്യങ്ങൾ. ഇംഗ്ലിഷിൽനിന്നും ചോദ്യങ്ങളുണ്ടാകും.